തിരുവനന്തപുരം: സംസ്ഥാന-ദേശീയ പാതയുടെ സമഗ്ര വികസനത്തിനു കേന്ദ്ര സർക്കാർ തയാറാക്കിയ 1.52 ലക്ഷം കോടിയുടെ പദ്ധതികൾക്ക് ഇന്നു തുടക്കമായി. തിരുവനന്തപുരത്തെത്തിയ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി 45,536 കോടി രൂപയുടെ 15 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു. കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ട്രാവൻകൂർ അന്താരാഷ്ട്ര കൺവൻഷൻ സെന്ററിൽ വച്ച് നടന്ന ഉദ്ഘാടനചടങ്ങിൽ 2.71 കി മീ നീളമുളള കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ ഉദ്ഘാടനവും നിർവഹിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര റോഡ് ഗതാഗത- ദേശീയ പാതാ സഹമന്ത്രി ജനറൽ വി.കെ. സിങ്, വിദേശകാര്യ പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഭക്ഷ്യ മന്ത്രി ജി ആർ അനിൽ തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതികൾ
മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക്
കണ്ടയ്നർ ടെർമിനലുകൾ, കാർഗോ ടെർമിനലുകൾ, വെയർ ഹൗസുകൾ, കോൾഡ് സ്റ്റോറേജ്, വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള യന്ത്രവൽകൃത സൗകര്യങ്ങൾ, മൂല്യവർധിത സേവനങ്ങളായ കസ്റ്റംസ് ക്ലിയറൻസ്, ടെസ്റ്റിങ് സൗകര്യങ്ങൾ, വെയർ ഹൗസിങ് മാനേജ്മെന്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നതും റെയിൽ, റോഡ് സൗകര്യമുള്ളതുമായ ചരക്ക് കൈകാര്യം ചെയ്യൽ കേന്ദ്രമായിരിക്കും മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക്. ഇവിടേക്ക് ഹൈവേകൾ, റെയിൽവെ, ഉൾനാടൻ ജലപാതകൾ എന്നിവയെ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
കടമ്പാട്ടുകോണം-ചെങ്കോട്ട പാത
കടമ്പാട്ടുകോണം-ചെങ്കോട്ട പാതയ്ക്കു സ്ഥലമെടുപ്പു വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിന് ഉൾപ്പെടെയാണ് കേന്ദ്ര സർക്കാർ തുക അനുവദിച്ചിട്ടുള്ളത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രാദേശിക സമിതികളും മുഖ്യമന്ത്രി ചെയർമാനായി സംസ്ഥാന സമിതിയുമാണ് റോഡ് വികസനം വിലയിരുത്താൻ രൂപികരിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.