പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുപ്രംകുണ്‌ട്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി
- Published by:Sarika N
- news18-malayalam
Last Updated:
പരമ്പരാഗത വേഷമണിഞ്ഞെത്തിയ പ്രധാനമന്ത്രിയെ ക്ഷേത്ര അധികൃതരും പൂജാരിമാരും ചേർന്ന് ആചാരപരമായ ചടങ്ങുകളോടെ സ്വീകരിച്ചു
advertisement
'വെട്രിവേൽ മുരുകനുക്ക് ഹരോഹര! മധുര തിരുപ്രംകുണ്‌ട്രത്തെ അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. എല്ലാവരുടെയും സമാധാനത്തിനും സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അനുഗ്രഹം തേടി. മുരുക ഭഗവാൻ എപ്പോഴും കരുത്തും ധൈര്യവും ജ്ഞാനവും നൽകി നമ്മെ നയിക്കട്ടെ' എന്ന് ദർശനത്തിനു ശേഷം അദ്ദേഹം എക്സിൽ കുറിച്ചു.
advertisement
മധുരയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിൽ പരമ്പരാഗത വേഷമണിഞ്ഞെത്തിയ പ്രധാനമന്ത്രിയെ ക്ഷേത്ര അധികൃതരും പൂജാരിമാരും ചേർന്ന് ആചാരപരമായ ചടങ്ങുകളോടെ സ്വീകരിച്ചു. ഭഗവാൻ മുരുകൻ എന്നും കരുത്തും ധൈര്യവും ജ്ഞാനവും നൽകി ജനങ്ങളെ നയിക്കട്ടെയെന്ന് പ്രത്യേക പൂജകളിലും ദീപാരാധനയിലും പങ്കെടുത്ത അദ്ദേഹം പ്രാർത്ഥിച്ചു.
advertisement
തിരുപ്രംകുണ്‌ട്രം കുന്നിൻമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുവദിക്കണമെന്ന് കോടതി അനുമതി നൽകിയെങ്കിലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവ് നടപ്പാക്കിയില്ല. കാർത്തിക ദീപം തെളിക്കുന്നത് സംബന്ധിച്ച കേസിൽ ജസ്റ്റിസ് സ്വാമിനാഥന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ദീപത്തൂണിൽ ദീപം തെളിയിക്കണമെന്ന വിധിയാണ് മദ്രാസ് ഹൈക്കോടതി ശരിവച്ചത്. തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവും കോടതി നടത്തി. വർഷത്തിൽ ഒരിക്കൽ ദീപത്തൂണിൽ ദീപം തെളിച്ചാൽ പ്രദേശത്തെ സമാധാനം തകരുമെന്ന സർക്കാർ വാദം അസംബന്ധവും അവിശ്വസനീയവുമാണെന്ന് കോടതി നിരീക്ഷിച്ചു.
advertisement
ദേവസേനാപതിയായ മുരുകന്റെ ആറ് പടൈവീടുകളിൽ ഒന്നാമത്തേതാണ് തിരുപ്രംകുണ്‌ട്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പാറ തുരന്നു നിർമ്മിച്ച ഈ ക്ഷേത്രം എട്ടാം നൂറ്റാണ്ടിൽ പാണ്ഡ്യ രാജാക്കന്മാരുടെ കാലത്താണ് നിർമ്മിക്കപ്പെട്ടത്. ശൂരപദ്മനെന്ന അസുരനെ വധിച്ച ശേഷം മുരുകൻ ദേവേന്ദ്രന്റെ പുത്രിയായ ദേവയാനിയെ വിവാഹം കഴിച്ചത് ഇവിടെ വെച്ചാണെന്നാണ് വിശ്വാസം. അതിനാൽ വിവാഹങ്ങൾ നടക്കാൻ ഏറ്റവും പുണ്യമായ ഇടമായി ഈ ക്ഷേത്രം കരുതപ്പെടുന്നു. പ്രവേശന കവാടത്തിലെ 150 അടി ഉയരമുള്ള ഏഴ് നിലകളോടു കൂടിയ ഗോപുരം വാസ്തുവിദ്യയുടെ വിസ്മയമാണ്. ഒരേ ശിലയിൽ കൊത്തിയെടുത്ത ശിവൻ, വിഷ്ണു, വിനായകൻ, ദുർഗ്ഗ എന്നീ പ്രതിഷ്ഠകൾ മുരുകന്റെ പ്രധാന വിഗ്രഹത്തിനൊപ്പമുണ്ട് എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. കുന്നിൻ ചെരുവിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ ഉൾഭാഗം പ്രകൃതിദത്തമായ ഗുഹയോട് ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.








