ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരമായ സെൻട്രൽ വിസ്ത പദ്ധതി മുതൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് വരെ ഉപയോഗിക്കുന്നത് പ്രശസ്തമായ ചന്ദ്രപൂർ തേക്ക് തടിയാണ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി 1,885 ക്യുബിക് അടി തേക്കുമരത്തിന്റെ ആദ്യ ലോഡ് ഇന്നലെ മഹാരാഷ്ട്രയിൽ നിന്ന് പുറപ്പെട്ടു. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഏറെ ആവശ്യക്കാരുള്ള തേക്കാണ് ചന്ദ്രപൂർ തേക്ക്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ, ഗഡ്ചിരോളി എന്നിവിടങ്ങളിലെ ഉൾക്കാടുകളിലാണ് ഇതുള്ളത്. ഉയർന്ന ഗുണനിലവാരമുള്ള തേക്കിൻ തടിയാണിത്. എന്താണ് ചന്ദ്രപൂർ തേക്കിന്റെ പ്രത്യേകതകൾ എന്നറിയണ്ടേ ?
‘നൂറുകണക്കിനു വർഷങ്ങളായാലും ചന്ദ്രപൂർ തേക്കിൽ ചിതലിന്റെ ആക്രമണം ഉണ്ടാകില്ല. തടിയിൽ എണ്ണയുടെ അംശം വളരെ കൂടുതലായതിനാലാണ് വർഷങ്ങളോളം ചിതലെടുക്കാത്തത്. കുറഞ്ഞത് 500 മുതൽ 600 വർഷം വരെ ഈ തടിയിൽ ചിതലിന്റെ ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പ് പറയുകയാണ് ബല്ലാർഷയിലെ ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് മഹാരാഷ്ട്രയിലെ (എഫ്‌ഡിസിഎം) അസിസ്റ്റന്റ് മാനേജർ ഗണേഷ് മോത്കർ.
കൂടാതെ തടി വളരെ മിനുസമുള്ളതാണ്. തവിട്ട് നിറമാണ് ഈ തേക്കിൻ തടിയ്ക്ക്. കാഴ്ചയിലും വളരെ ആകർഷകമാണ്. ചന്ദ്രപൂരിലും ഗഡ്ചിരോളിയിലും കാണപ്പെടുന്ന ഈ തേക്കിന് ഒട്ടേറെ ഗുണങ്ങളുണ്ടെന്നും ഗണേഷ് കൂട്ടിച്ചേർത്തു.
Also read: യുഎഇ ഗോള്‍ഡന്‍ വിസ; ഇന്ത്യയിലെ സമ്പന്നര്‍ക്ക് വഴിത്തിരിവാകുന്നത് എങ്ങനെ?
കഴിഞ്ഞ സാമ്പത്തിക വർഷം ബല്ലാർഷാ ഡിപ്പോയുടെ വാർഷിക വിറ്റുവരവ് 165 കോടി ആയിരുന്നു. ഇത് ഈ വർഷം കൂടാനാണ് സാധ്യത. ഇതുവരെ സെൻട്രൽ വിസ്ത പദ്ധതി, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സത്താറ സൈനിക് സ്കൂൾ, ഡി വൈ പാട്ടീൽ സ്പോർട്സ് സ്റ്റേഡിയം എന്നിവയുൾപ്പെടെ നിരവധി പ്രധാന നിർമാണ പ്രവർത്തനങ്ങൾക്ക് ഈ തേക്കിൻ തടി ഉപയോഗിച്ചിരുന്നു.
“രാമക്ഷേത്ര നിർമ്മാണത്തിനായി ഈ പ്രത്യേക സമ്മാനം അയയ്ക്കുന്നത് ഞങ്ങൾക്ക് അഭിമാനകരമാണ്. ശ്രീരാമന് വിദർഭയിൽ നിന്നുള്ള അച്ഛന്റെ അമ്മ നൽകുന്ന സമ്മാനം പോലെയാണിത്. ഞങ്ങൾക്ക് അഭിമാനവും സന്തോഷവും തോന്നുന്ന നിമിഷമാണിത് ” മഹാരാഷ്ട്ര വനം സാംസ്കാരിക കാര്യ മന്ത്രി സുധീർ മുൻഗന്തിവാർ പറഞ്ഞു.
ചന്ദ്രപൂരിൽ നിന്ന് തേക്കിന്റെ ആദ്യ ലോഡ് അയോധ്യയിലേക്ക് അയക്കുന്ന ചടങ്ങിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര സാംസ്‌കാരിക മന്ത്രി സുധീർ മുൻഗന്തിവാർ, ഉത്തർപ്രദേശിലെ മൂന്ന് മന്ത്രിമാർ എന്നിവർ പങ്കെടുത്തു. മെയ് വരെ നിരവധി ബാച്ചുകളായി ലോഡുകൾ അയയ്ക്കും.
ബല്ലാർഷാ ഡിപ്പോയിൽ പലയിടത്തും തേക്കുമരങ്ങൾ അടുക്കി വച്ചിരിക്കുന്നത് കാണാം. ചന്ദ്രപൂർ, ഗഡ്ചിരോളി വനങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച തടി വനം വകുപ്പിന്റെ ഡിപ്പോയിലാണ് എത്തിക്കുന്നത്. അതിനുശേഷം മരം തരംതിരിച്ച് മില്ലിലേക്ക് അയയ്ക്കുന്നു. ഗുണമേന്മയുള്ളതിനാൽ ഇതിന് എപ്പോഴും ആവശ്യക്കാരേറെയാണെന്നാണ് ഡിപ്പോ അധികൃതർ പറയുന്നു. ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും ചന്ദ്രാപൂർ തേക്കിന് വൻ ഡിമാൻഡ് ആണ് ഉള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayodhya, Ayodhya mandir, Ayodhya ram temple, Ayodhya temple