കഴിഞ്ഞ 15 മാസമായി കോവിഡ് മഹാമാരി സാധാരണക്കാരുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇടത്തരം, താഴ്ന്ന വരുമാന വിഭാഗക്കാരാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരിൽ അധികവും. വർദ്ധിച്ചു വരുന്ന സാമ്പത്തിക പ്രതിസന്ധിയും മുൻകൂട്ടി പ്രതീക്ഷിക്കാത്ത മെഡിക്കൽ ചെലവുകളും സ്വർണ്ണ വായ്പകൾ എടുക്കാൻ ആളുകളെ കൂടുതൽ പ്രേരിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. 2021 മെയിൽ അവസാനിച്ച 12 മാസ കാലയളവിൽ, വാണിജ്യ ബാങ്കുകളുടെ സ്വർണ്ണ വായ്പ വിഭാഗത്തിൽ വായ്പാ വളർച്ച 33.8 ശതമാനമായി. നിരവധി ആളുകൾ അവരുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൈവശമുള്ള സ്വർണ്ണം പണയം വയ്ക്കുന്നതാണ് ഇതിന് കാരണം.
സ്വർണ്ണ വായ്പയിലുള്ള വർദ്ധനവ്
കഴിഞ്ഞ 12 മാസത്തിനിടെ ബാങ്കുകളിലെ സ്വർണ്ണ വായ്പ 2020 മെയ് മാസത്തിലെ 46,415 കോടിയിൽ നിന്ന് 62,101 കോടി രൂപയായി ഉയർന്നു. കോവിഡ് ആരംഭിച്ച 2020 മാർച്ചിന് ശേഷം ഗോൾഡ് ലോൺ 86.4 ശതമാനം അഥവാ 33,308 കോടി രൂപ ഉയർന്നതായി റിസർവ് ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.
മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് തുടങ്ങിയ സ്വർണ്ണ വായ്പ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾ കൂടി ഉൾപ്പെടുത്തിയാൽ തുക വളരെ ഉയർന്നതായിരിക്കും. സ്വർണ്ണ വായ്പ എളുപ്പത്തിൽ ലഭിക്കുന്നതിനാൽ ബാങ്കുകളുടെ ഒരു പ്രധാന വളർച്ചാ മേഖലയായി ഇത് മാറിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വർണ്ണ വായ്പ 465 ശതമാനം വർധിച്ച് 20,987 കോടി രൂപയായി.
സ്വർണ്ണ വായ്പ വർദ്ധിക്കാൻ കാരണം
സ്വർണ്ണ വായ്പ വർദ്ധിക്കാൻ കാരണം ഗ്രാമീണ മേഖല, താഴ്ന്ന വരുമാനക്കാർ, മൈക്രോ യൂണിറ്റുകൾ എന്നിവയിലെ സമ്മർദ്ദത്തിന്റെ സൂചനയാണെന്ന് വ്യവസായ മേഖലയിലുള്ളവർ പറയുന്നു. കഴിഞ്ഞ വർഷം കേന്ദ്രം ഏർപ്പെടുത്തിയ ലോക്ക്ഡൗണുകളും ഈ വർഷം സംസ്ഥാന സർക്കാരുകളും ചെറുകിട ബിസിനസ് യൂണിറ്റുകളെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. കൂടാതെ, ഡിമാൻഡ് കുറയുന്നത് വ്യവസായങ്ങളിൽ ഉടനീളമുള്ള പല യൂണിറ്റുകളുടെയും പണമൊഴുക്കിനെയും ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള കഴിവിനെയും ബാധിച്ചു.
ഇത്തരം സാഹചര്യങ്ങളിൽ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്വർണ്ണം പണയം വയ്ക്കുന്നത് ഇന്ത്യയിൽ കാലങ്ങളായി നിലനിൽക്കുന്ന ഒരു രീതിയാണ്. പരമ്പരാഗതമായി, ആരോഗ്യം, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ചെലവുകൾക്കായി സ്വർണ്ണ വായ്പകൾ എടുക്കുന്നത് പതിവാണ്.
മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക പ്രത്യാഘാതത്തിൽ ബാങ്കുകളിലൂടെയും ഇതര ധനകാര്യ സ്ഥാപനങ്ങളിലൂടെയുമുള്ള സ്വർണ്ണ വായ്പകളുടെ ആവശ്യം വർദ്ധിച്ചുവെന്ന് ലോക ഗോൾഡ് കൗൺസിലും അറിയിച്ചു. മണപ്പുറം ഫിനാൻസിന്റെ മൊത്തം സ്വർണ്ണ വായ്പ വിതരണം കഴിഞ്ഞ വർഷം 168,909.23 കോടിയിൽ നിന്ന് 263,833.15 കോടി രൂപയായി ഉയർന്നു. 2021 മാർച്ച് 31 ലെ കണക്കനുസരിച്ച് 25.9 ലക്ഷം സ്വർണ്ണ വായ്പ ഉപഭോക്താക്കളുണ്ട്.
നിങ്ങൾ ഒരു സ്വർണ്ണ വായ്പ തിരഞ്ഞെടുക്കുമോ?
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയങ്ങളിൽ ഉപഭോഗ ആവശ്യങ്ങൾക്കായി വായ്പ എടുക്കുന്നത് നല്ലതല്ല. അതായത് വിവാഹ ആവശ്യങ്ങൾക്കും മറ്റും പണം കണ്ടെത്തുന്നതിന് സ്വർണ്ണ വായ്പ തിരഞ്ഞെടുക്കുന്നത് നല്ല ആശയമല്ല. കാരണം നിങ്ങൾക്ക് സ്വർണ്ണ വായ്പ തിരിച്ചടയ്ക്കാൻ ആവശ്യമായ വരുമാനം ലഭിക്കുന്നില്ലെങ്കിൽ പണയം വയ്ക്കുന്ന സ്വർണ്ണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. 2021 മാർച്ചിൽ അവസാനിച്ച പാദത്തിൽ മണപ്പുറം ഫിനാൻസ് 404 കോടി രൂപയുടെ സ്വർണ്ണം ലേലം ചെയ്തിരുന്നു.
സ്വർണ്ണം വിൽക്കേണ്ടതുണ്ടോ?
നിങ്ങളുടെ വരുമാനം കുറയുകയും കടം ഒരു പ്രശ്നമായി മാറുകയും ചെയ്താൽ, സ്വർണ്ണം പണയം വയ്ക്കുന്നതിനേക്കാൾ നല്ലത് വിൽക്കുന്നതാണ്. എന്നാൽ, സ്വർണ്ണം വിൽക്കുന്നത് പലർക്കും വിഷമമുള്ള കാര്യമായിരിക്കും. കഴിഞ്ഞ 15 വർഷമായി സ്വർണ്ണ വില ഗണ്യമായി ഉയർന്നിട്ടുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ പണം കടം വാങ്ങി കൂട്ടുന്നതിനേക്കാൾ സ്വർണ്ണം വിൽക്കുന്നത് തന്നെയാണ് നല്ലതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold, Gold price