ബെംഗളുരു: കന്നഡ കര്‍ണ്ണാടകയുടെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുന്നതിനുള്ള ബില്‍ ഉടന്‍ പാസായേക്കുമെന്ന് റിപ്പോര്‍ട്ട്. ‘കന്നഡ ലാംഗ്വേജ് കോംപ്രിഹെന്‍സീവ് ഡെവലപ്‌മെന്റ് ബില്‍, 2022’ എന്ന ബില്ലിന് അടുത്തയാഴ്ചയോടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബില്ല് അവതരിപ്പിച്ചത്. ദക്ഷിണേന്ത്യന്‍ ഭാഷയായ കന്നഡയെ പ്രോത്സാഹിപ്പിക്കുകയും സംരംക്ഷിക്കുകയും ചെയ്യുന്ന തരത്തിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നതെന്ന് കര്‍ണ്ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി വി സുനില്‍കുമാര്‍ ന്യൂസ് 18 നോട് പറഞ്ഞു.
ബിജെപി വലിയ രീതിയിലുള്ള പിന്തുണയാണ് ഈ ഉദ്യമത്തിന് നല്‍കുന്നത്. കന്നഡയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുകയും ഇംഗ്ലീഷിനെ രണ്ടാം ഭാഷയായി നിലനിര്‍ത്തുകയുമാണ് ലക്ഷ്യം. ഹിന്ദി ഭാഷ സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്ന നയത്തിനെതിരെ കര്‍ണ്ണാടകയിലെ ഒരു വിഭാഗം ജനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കന്നഡ ഭാഷ ബില്ലിന് പ്രാധാന്യം അര്‍ഹിക്കുന്നത്.
എന്താണ് ഈ ബില്‍?
കര്‍ണാടക ഔദ്യോഗിക ഭാഷാ നിയമം, 1963, കര്‍ണാടക ലോക്കല്‍ അതോറിറ്റി (ഔദ്യോഗിക ഭാഷ) നിയമം, 1981 എന്നിവയ്ക്ക് പകരമായിയാണ് ഈ പുതിയ ബില്‍ അവതരിപ്പിക്കുന്നത്. ആരൊക്കെയാണ് കന്നഡിഗര്‍ , പൊതുസ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കന്നഡിഗ സംവരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കന്നഡ നിര്‍ബന്ധമാക്കല്‍ എന്നിവയാണ് പുതിയ ബില്ലിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.
പുതിയ ബില്ല് പ്രകാരം ആരാണ് കന്നഡിഗ?
മാതാപിതാക്കളോ അല്ലെങ്കില്‍ പതിനഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കര്‍ണ്ണാടകയില്‍ സ്ഥിരതാമസമാക്കിയ വ്യക്തികള്‍, അവരുടെ മക്കള്‍, കന്നഡ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയുന്നവര്‍, 10-ാം ക്ലാസ്സ് വരെ കന്നഡ ഭാഷ പഠിച്ചവര്‍ എന്നിവരെയാണ് പുതിയ ബില്‍ പ്രകാരം കന്നഡിഗ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 1984ല്‍ സമര്‍പ്പിച്ച സരോജിനി മഹിഷി റിപ്പോര്‍ട്ടിലെ ചില ശുപാര്‍ശകളും പുതിയ ബില്ലിലുണ്ട്. സരോജിനി മഹിഷി റിപ്പോര്‍ട്ടില്‍ കന്നഡ സംസ്‌കാരത്തെ സംരക്ഷിക്കുന്നതിനുള്ള 58 നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചിരുന്നത്.
പുതിയ ബില്‍ പ്രകാരം സ്വകാര്യ സ്ഥാപനങ്ങളിലും കന്നഡ ഭാഷ പഠിച്ചവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഈ നിയമം പാലിച്ചില്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി വരെ സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. കൂടാതെ സര്‍ക്കാര്‍ സംബന്ധമായ എല്ല രേഖകളും ഉത്തരവുകളും കന്നഡ ഭാഷയിലായിരിക്കും പ്രസിദ്ധീകരിക്കുക. കര്‍ണ്ണാടകയിലെ എല്ലാ സ്ഥലങ്ങളുടെ പേരും സര്‍ക്കാര്‍ പരിപാടികളുടെ പേരും കന്നഡ ഭാഷയില്‍ തന്നെ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും പുതിയ ബില്ലില്‍ പറയുന്നുണ്ട്.
കേന്ദ്രസര്‍ക്കാരുമായും മറ്റ് സംസ്ഥാന സര്‍ക്കാരുമായുള്ള കത്തുകളും മറ്റ് ആശയവിനിമയങ്ങളും ഇംഗ്ലീഷില്‍ ആകുന്നതില്‍ കുഴപ്പമില്ലെന്നും ബില്ലില്‍ പറയുന്നു. കീഴ്‌ക്കോടതികള്‍, സംസ്ഥാന ട്രൈബ്യൂണലുകള്‍, ക്വാസി ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ നടപടിക്രമങ്ങളും ഉത്തരവുകളും കന്നഡ ഭാഷയില്‍ തന്നെയായിരിക്കണമെന്നും ബില്ലില്‍ പറയുന്നു. ഇതിന് വിരുദ്ധമായ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
സ്വകാര്യ സ്ഥാപനങ്ങള്‍ കന്നഡ സംസാരിക്കുന്നവര്‍ക്കായി സംവരണം ഏര്‍പ്പെടുത്തണമെന്നും ബില്ലില്‍ പറയുന്നു. ഈ നിയമങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് ലഭിക്കേണ്ട യാതൊരു പിന്തുണയും ഉണ്ടായിരിക്കില്ലെന്നും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ കര്‍ണാടക വ്യാവസായിക നയം 2020-25 അനുസരിച്ച്, സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ കന്നഡിഗര്‍ക്ക് 70 ശതമാനം സംവരണം നൽകണമെന്നും ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്ക് 100 ശതമാനം സംവരണം നല്‍കണമെന്നും പറയുന്നു.
പത്താം ക്ലാസ്സ് വരെയുള്ള കാലഘട്ടത്തില്‍ കന്നഡ ഭാഷ പഠിച്ചിട്ടില്ലാത്തവര്‍, സംസ്ഥാനത്ത് ഏതെങ്കിലും ജോലിയ്ക്ക് കയറുന്നതിന് മുമ്പ് കന്നഡ ഭാഷ അറിയാമെന്ന് തെളിയിക്കുന്ന ഒരു പൊതു പരീക്ഷ എഴുതണമെന്നും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. ഒപ്പം കന്നഡ ഭാഷ അറിയാത്തവര്‍ക്ക് ആ ഭാഷ പഠിക്കാനുള്ള അവസരം ഒരുക്കണമെന്നും ബില്ലില്‍ പറയുന്നുണ്ട്. കൂടാതെ ബാങ്കിംഗ് സ്ഥാപനങ്ങളിലും കന്നഡ ഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്നും ബില്ലില്‍ പറയുന്നുണ്ട്.
ബാങ്കിംഗ് സേവനങ്ങള്‍ക്ക് കന്നഡ ഭാഷ വിനിമയ ഭാഷയായി ഉപയോഗിക്കണമെന്നാണ് പറയുന്നത്. ഐടി മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും കന്നഡ ഭാഷ ആശയവിനിമയ ഭാഷയായി ഉപയോഗിക്കണമെന്നും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. ഈ നിയമങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ പിഴ ചുമത്തുമെന്നും വേണ്ടിവന്നാല്‍ ലൈസന്‍സ് വരെ റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും ബില്ലില്‍ പറയുന്നു.
ആദ്യമായി നടത്തുന്ന നിയമലംഘനത്തിന് 5000, രൂപ മുതല്‍ 10000 രൂപ വരെ പിഴയും വീണ്ടും ആവര്‍ത്തിച്ചാല്‍ 20000 രൂപ മുതല്‍ പിഴയും ഏര്‍പ്പെടുത്തുന്നതാണ്. കൂടാതെ വീണ്ടും നിയമലംഘനം നടത്തുന്ന ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് വരെ റദ്ദാക്കുമെന്നും കര്‍ണ്ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി വി സുനില്‍ കുമാര്‍ പറഞ്ഞു. ബില്ലിലെ നിയമലംഘനത്തിന്റെ പേരില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന വാദം ഐടി മേഖലകളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.
Also read- കോയമ്പത്തൂർ സ്ഫോടന കേസ്: കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ 40 ഇടങ്ങളിൽ എൻഐഎ റെയ്ഡ്
എന്നാല്‍ സമാനമായ ബില്ലുകള്‍ മറ്റ് സംസ്ഥാനങ്ങളിലും അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. അതേസമയം ബില്ല് പാസാക്കുന്ന ഘട്ടത്തില്‍ മറ്റ് തടസ്സങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നാണ് ബിജെപി വക്താക്കള്‍ പറയുന്നത്. സംസ്ഥാനത്തെ മാതൃഭാഷ പ്രോത്സാഹിപ്പിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നാണ് ഈ നീക്കത്തിലുടെ കരുതുന്നത്. കൂടാതെ ഹിന്ദി ഭാഷ പ്രോത്സാഹിപ്പിക്കുന്ന ദേശീയ പാര്‍ട്ടിയാണ് ബിജെപി എന്ന പേരും ഇതോടെ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.