12 വർഷത്തെ പ്രണയം;കോടതിമുറിയിൽ വാക്കേറ്റവും കണ്ണീരുമില്ലാതെ വേർപിരിഞ്ഞ് സംഗീത സംവിധായകനും ഭാര്യയും!
- Published by:Sarika N
- news18-malayalam
Last Updated:
11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്
പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്‌മാന്റെ സഹോദരിയും സംഗീതജ്ഞയുമായ എ.ആർ. റൈഹാനയുടെ മകനാണ് സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശ് കുമാർ (G. V. Prakash Kumar). സംഗീത പാരമ്പര്യത്തിന്റെ തണലിൽ വളർന്നുവന്ന അദ്ദേഹം തമിഴ് സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ബാല്യകാലത്ത് തന്നെ ജി.വി. പ്രകാശ് സംഗീത ലോകത്ത് ശ്രദ്ധേയനായിരുന്നു; 'ജെന്റിൽമാൻ' സിനിമയിലെ 'കുച്ചി കുച്ചി രാക്കമ്മ' എന്ന ഗാനത്തിലെ ബാലകണ്ഠം ഇദ്ദേഹത്തിന്റേതായിരുന്നു. 2006-ൽ വസന്തബാലൻ സംവിധാനം ചെയ്ത് വിജയം നേടിയ 'വെയിൽ' എന്ന ചിത്രത്തിലൂടെയാണ് ജി.വി. പ്രകാശ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം ആരാധകർക്കിടയിൽ വൻ ഹിറ്റായി മാറുകയും വലിയ ജനശ്രദ്ധ നേടുകയും ചെയ്തു. 'വെയിൽ' സിനിമയുടെ വിജയം അദ്ദേഹത്തെ തമിഴ് സിനിമയിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായി വളർത്തി. ഇന്ന് സംഗീതത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ജി.വി. പ്രകാശ് കുമാർ.
advertisement
ചെറുപ്പത്തിൽ തന്നെ മികച്ച ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ പ്രശംസ നേടിയ താരമാണ് സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ. അദ്ദേഹത്തിൻ്റെ സംഗീതം ആരാധകരെ ഏറെ ആകർഷിക്കുകയും പ്രശസ്തിയുടെ കൊടുമുടിയിൽ എത്താൻ സഹായിക്കുകയും ചെയ്തു. സ്കൂൾ കാലം മുതൽ പ്രണയിച്ചിരുന്ന സുഹൃത്തും പ്രശസ്ത ഗായികയുമായ സൈന്ധവിയെയാണ് (Saindhavi) ജി.വി. പ്രകാശ് വിവാഹം ചെയ്തത്. 2013 ജൂൺ 27-ന് ഇരുവരും മാതാപിതാക്കളുടെ പൂർണ്ണ സമ്മതത്തോടെ വിവാഹിതരായി. ഇവർ ഒരുമിച്ചുള്ള സംഗീത യാത്ര വിവാഹത്തിന് മുൻപും ശേഷവും തുടർന്നു. ഇരുവരും സിനിമകളിൽ ഒന്നിച്ച് പാടിയ ഗാനങ്ങൾ ആരാധകർക്കിടയിൽ വൻ ഹിറ്റുകളായി മാറി. ഇവരുടെ സംയുക്ത പ്രണയഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. സംഗീത ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഇരുവരും ഒരുപോലെ വിജയം കൈവരിച്ചു.
advertisement
ജി.വി. പ്രകാശ് കുമാറും ഗായിക സൈന്ധവിയും ചേർന്ന് പാടിയ ഗാനങ്ങൾ വൻ വിജയമാകുന്നതിന് പിന്നിൽ അവർ തമ്മിലുള്ള സ്നേഹബന്ധത്തിന് വലിയ പങ്കുണ്ടെന്ന് ആരാധകരടക്കം പലരും അഭിപ്രായപ്പെട്ടിരുന്നു. വിവാഹശേഷം നാല് വർഷം മുൻപ് ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. സംഗീത ലോകത്തെ തിരക്കിട്ട ജീവിതത്തിനിടയിലും ഇരുവരും അവരവരുടെ മേഖലയിൽ സജീവമാണ്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം, അഭിനയം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, സൈന്ധവി സംഗീത പരിപാടികൾ, പിന്നണി ഗാനം, സ്വന്തമായി മ്യൂസിക് സ്റ്റുഡിയോ തുടങ്ങുക തുടങ്ങിയ തിരക്കുകളിലാണ്.
advertisement
ജി.വി. പ്രകാശിന്റെ 'ബാച്ചിലർ' (Bachelor) എന്ന സിനിമയുടെ റിലീസിന് ശേഷം അദ്ദേഹവും ഭാര്യ സൈന്ധവിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഈ അഭിപ്രായഭിന്നതകൾ രൂക്ഷമായതോടെ ഇരുവരും ഏകദേശം ആറ് മാസത്തോളം വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ഒടുവിൽ കഴിഞ്ഞ വർഷം മേയ് മാസത്തിൽ ഇരുവരും ഔദ്യോഗികമായി പിരിയുകയാണെന്ന് പ്രഖ്യാപിച്ചു. തുടർന്ന്, ചെന്നൈയിലെ കുടുംബ കോടതിയിൽ ഇരുവരും പരസ്പര സമ്മതത്തോടെ (Mutual Consent) വിവാഹമോചനം തേടി കേസ് ഫയൽ ചെയ്യുകയും ചെയ്തു. വേർപിരിയൽ പ്രഖ്യാപിച്ചതിന് ശേഷവും, അടുത്തിടെ നടന്ന ഒരു സംഗീത പരിപാടിയിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
advertisement
ഇരുവരുടെയും വിവാഹമോചന കേസിൽ ചെന്നൈ കുടുംബ കോടതി സെപ്റ്റംബർ 30-ന് വിധി പ്രസ്താവിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ഇരുവരും കോടതിയിൽ നേരിട്ട് ഹാജരായി. ജഡ്ജി ശ്രീമതി. സെൽവസുന്ദരിയുടെ മുമ്പാകെ നടന്ന വാദത്തിനിടെ, തങ്ങളുടെ മകൾ അൻവിയെ സൈന്ധവി സംരക്ഷിക്കുന്നതിൽ തനിക്ക് യാതൊരു വിരോധവുമില്ലന്ന് ജി.വി. പ്രകാശ് കോടതിയെ അറിയിച്ചു. രണ്ട് ദിവസം മുൻപാണ് ജിവി പ്രകാശിന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. അത് കഴിഞ്ഞ് തൊട്ടടുത്ത ദിവസം വിവാഹ മോചനവും. 12 വർഷത്തെ പ്രണത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. 11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേർപിരിയാം എന്ന തീരുമാനത്തിലെത്തിയത്.