ളാഹ ഗോപാലൻ: ഭൂമിക്കായി പുതിയ പോർമുഖം തുറന്ന സമര നായകൻ; രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച നിശ്ചയദാർഢ്യം
- Published by:Rajesh V
- news18-malayalam
Last Updated:
യാതൊരു മയവുമില്ലാതെ അധികൃതരോട് ഏറ്റുമുട്ടിയ ളാഹ ഗോപാലനെ പല തവണ അറസ്റ്റ് ചെയ്തു. പലതവണ കടുത്ത മർദനത്തിനിരയായി. എന്നിട്ടും നിലപാടുകളിൽ ഉറച്ചു നിന്നു. ചെങ്ങറയിൽ നിന്ന് തുടങ്ങിയ സമര വീര്യം ആറളത്തേക്കും അരിപ്പയിലേക്കുമൊക്കെ പടർന്നു. ജയ് ഭീം എന്നെഴുതിയ വെളുത്ത അംബാസിഡർ കാറിൽ അനുയായികൾക്കൊപ്പം ളാഹ ഗോപാലൻ കേരളത്തിലെ വിവിധ സമര പന്തലുകളിലെത്തി. അങ്ങനെ ഭൂസമരങ്ങളിലെ ആവേശമായി മാറി.
2007 ഓഗസ്റ്റ് നാലാം തീയതി. പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ സാധുജന വിമോചന സംയുക്തവേദി എന്ന സംഘടനയുടെ പൊതുയോഗം നടന്നു. ഭൂമിയില്ലാത്തവർക്ക് ഭൂമി ആവശ്യപ്പെട്ട് സ്വാതന്ത്ര്യദിനത്തിനു മുൻപ് കുടിലുകെട്ടി സമരം നടത്തുമെന്ന് യോഗം പ്രഖ്യാപിച്ചു. മുമ്പ് പലപ്പോഴായി ഈ ആവശ്യം ഉന്നയിച്ച ഈ ചെറിയ സംഘടന ഇനി എന്ത് ചെയ്യാനാ എന്ന് നിസംഗമായി കരുതിയ അധികാരികളടക്കമുളളവർക്ക് അന്ന് തെറ്റി.
രാത്രിതന്നെ കോന്നിക്കടുത്ത ചെങ്ങറ ഹാരിസൺ മലയാളം തോട്ടത്തിൽ അയ്യായിരത്തോളം വരുന്ന പ്രവർത്തകർ 143 ഹെക്ടർ ഭൂമി കൈയ്യേറി കുടിലുകെട്ടി സമരം തുടങ്ങി. തോട്ടത്തിന്റെ ചേറുവാള ഡിവിഷനിൽ ആയിരുന്നു സമരം. പൊടുന്നനെ കേരളത്തിന്റെ മുഴുവൻ ശ്രദ്ധ അങ്ങോട്ടായി. ആ സമരത്തിന്റെ നേതാവായ ളാഹ ഗോപാലൻ എന്ന 58 കാരനിലേക്കും.
കെഎസ്ഇബി ജീവനക്കാരനായിരുന്ന ഗോപാലൻ 2000ൽ രൂപം നൽകിയ സംഘടനയായിരുന്നു സാധുജന വിമോചന സംയുക്തവേദി. ഭൂരഹിതരുടെ അവകാശത്തിനുവേണ്ടി നിവേദനങ്ങൾ കൊടുത്തും സമരങ്ങൾ സംഘടിപ്പിച്ചു നോക്കിയെങ്കിലും ഫലം കണ്ടില്ല.
advertisement
2006-ൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ ഇളപ്പുപാറ റബ്ബർ തോട്ടത്തിൽ കുടിലുകെട്ടിസമരമുറ ആദ്യമായി പരീക്ഷിച്ചു. ഏതാനും ദിവസങ്ങളെ അതിന് ആയുസ്സുണ്ടായിരുന്നുള്ളു. പത്തനംതിട്ട ജില്ലാകളക്ടറുടെ മധ്യസ്ഥ ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു. ജില്ലയിൽ മിച്ചഭൂമി ഇല്ലാത്തതിനാൽ അവകാശം അംഗീകരിക്കാൻ കഴിയത്തില്ലെന്നായിരുന്നു അധികാരികളുടെ നിലപാട് .
എന്നാൽ പോരാട്ടം തുടര്‍ന്ന ഗോപാലൻ 2007 ലെ സമരത്തോടെ ശ്രദ്ധാകേന്ദ്രമായി. സംസ്ഥാനത്തിന്റെ വിവിധഭാഗത്തുനിന്നു നിരവധി ഭൂരഹിതർ പ്രസ്ഥാനത്തിൽ അംഗത്വം നേടി. വൻ ബഹുജനമുന്നേറ്റമായി അത് മാറി.
തോട്ടം തൊഴിലാളികളും മിക്ക രാഷ്ട്രീയപാർട്ടികളും ചെങ്ങറസമരത്തിന് ശക്തമായ എതിർപ്പുമായി രംഗത്തിറങ്ങി. പലപ്പോഴും സമരഭൂമിയിൽ ഉള്ളവരും തൊഴിലാളികളും തമ്മിൽ സംഘട്ടനങ്ങൾ ഉണ്ടായി. ഓണത്തലേന്ന് സമരക്കാർ വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കരിംകുറ്റി ഡിവിഷനിലേക്ക് കുടിലുകെട്ടിസമരം മാറ്റി. തോട്ടം ഉടമകൾ സമരക്കാർക്കെതിരേ നിയമപോരാട്ടം നടത്തി. രക്തച്ചൊരിച്ചിൽ ഇല്ലാതെ ഇവരെ ഒഴിപ്പിക്കാനായിരുന്നു കോടതി നിർദേശം. പോലീസ് പലതവണ വന്നെങ്കിലും സമരക്കാർ ആത്മഹത്യാ സ്‌ക്വാഡുണ്ടാക്കി റബ്ബർമരങ്ങൾക്ക് മുകളിൽ നിലയുറപ്പിച്ചു. ചുരുങ്ങിയ ദിവസം കൊണ്ട് ഈ സമരരീതി മാധ്യമങ്ങളിലൂടെ ലോകശ്രദ്ധയിൽപ്പെട്ടു.
advertisement
ആലപ്പുഴ ജില്ലയിലെ പന്തളത്തിന് അടുത്ത് വെട്ടിയാറിൽ ജനിച്ച ഗോപാലന്റെ ജീവിതം മാതാപിതാക്കളുടെ മരണശേഷം ക്ലേശങ്ങൾ നിറഞ്ഞതായിരുന്നു. സഹോദരന്റെ തണലിലായിരുന്നു കുറച്ചുകാലം. പിന്നീട് ഇടുക്കി വൈദ്യുതനിലയത്തിൽ പണിക്ക് പോയി. 12 അംഗസംഘത്തിൽ ഗോപാലൻ ഒഴികെ എല്ലാവർക്കും ഇടുക്കിയിൽ തന്നെ കെ.എസ്.ഇ.ബി. ജോലി നൽകി. നിഷേധിച്ച തൊഴിലിനുവേണ്ടി ചെറുപ്പത്തിലെ അദ്ദേഹം സമരംചെയ്തു. അങ്ങനെ കെഎസ്ഇബിയിൽ മസ്ദൂർ ആയി ജോലിയിൽ പ്രവേശിച്ച് 2005 ൽ ഓവർസിയറായി വിരമിച്ച ശേഷമാണ് സമരമുഖത്ത് ഇറങ്ങിയത്. ബന്ധുവിനൊപ്പം പത്തനംതിട്ട ളാഹയിൽ താമസമായതോടെയാണ് പേരിനൊപ്പം ളാഹയും ചേർന്നു.
advertisement
2004 ലെ അനിശ്ചിതകാലസമരം മുതൽ 2007 വരെയുള്ള കാലത്ത് കോളനികൾ കയറിയിറങ്ങി ഭൂരഹിതരെ സംഘടിപ്പിച്ചു. കോളനികളിൽനിന്ന് കോളനികളിലേക്ക് സഞ്ചരിച്ച് ഓരോ കുടുംബത്തെയും നേരിട്ട് കണ്ട് സംസാരിച്ചാണ് സമരത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത്. പ്രധാനമായും പട്ടികജാതിക്കാർ അനുഭവിക്കുന്ന ദാരിദ്ര്യത്തെക്കുറിച്ചാണ് അദ്ദേഹം നിരന്തരം സംസാരിച്ചത്. ആ സമൂഹം അനുഭവിക്കുന്ന ഭൂരാഹിത്യത്തിന്റെ കാരണങ്ങളെക്കുറിച്ച് നിരന്തരം ക്ലാസ് നടത്തി.
2007ൽ സംഘടനയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി. ഓഗസ്റ്റ് 4 ന് ജാഥ സമാപിച്ചത് ചെങ്ങറയിലായിരുന്നു. അതിനുശേഷം അവിടെനിന്ന് മിക്കവാറും എല്ലാവരും പിരിഞ്ഞു പോയി. എന്നാൽ ഗോപാലൻ ഒരു സംഘത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ണുവെട്ടിച്ച് തന്ത്രപരമായി തോട്ടത്തിൽ കയറ്റി. സർക്കാരിന്‍റെ കണക്കുകൂട്ടലുകൾക്കും അപ്പുറം ചിന്തിക്കാൻ ശേഷിയുള്ളതുകൊണ്ടാണ് അദ്ദേഹത്തിന് അങ്ങനെ സമരം തുടങ്ങാൻ കഴിഞ്ഞത്.
advertisement
ചെങ്ങറയിലെ ഭൂമി കയ്യേറി തോട്ടത്തിൽ സമരക്കാർ കുടിൽ കെട്ടിയതോടെ സർക്കാർ സംവിധാനം അതിനെതിരെ രംഗത്തുവന്നു.
സർക്കാർ നിരീക്ഷണത്തിലായിരുന്നു സമര സംഘം. ഭൂമിയിൽ പ്രവേശിച്ച ഉടൻതന്നെ അതിനെതിരായ പ്രതിരോധവും ശക്തമായി. ഹാരിസൺ എസ്റ്റേറ്റിൽ പണി ചെയ്തിരുന്ന തൊഴിലാളികളടക്കം സമരത്തിനെതിരെ രംഗത്തുവന്നു. സമരത്തെ അടിച്ചമർത്താൻ തന്നെ സർക്കാർ തീരുമാനിച്ചു. അന്ന് അടികിട്ടിയവരിൽ പലരും ചികിത്സയിൽ കഴിയുന്നുണ്ട്. സമരത്തെക്കുറിച്ച് കേട്ടറിഞ്ഞു നൂറുകണക്കിന് പേരാണ് സമരഭൂമിയിലേക്ക് എത്തിയത്.
ഭൂമിയില്ലാത്ത മുഴുവൻ പേരുടെയും അവസ്ഥ ഒന്നാണെന്ന് തിരിച്ചറിഞ്ഞവർക്ക് വലിയൊരു ആവേശവും പ്രതീക്ഷയും സൃഷ്ടിച്ച സമരത്തിൻറെ ഒന്നാം വാർഷികം മുതലാണ് ഉപരോധം വന്നത്. ക്രൂരമായ മർദനം നടന്നു. സമരഭൂമിയിൽനിന്ന് പുറത്തിറങ്ങുന്നതുവരെ ഗുണ്ടകൾ മർദ്ദിച്ചു. പലരെയും അടിച്ച് അവശരാക്കി. സമരക്കാർ കൊടും പട്ടിണി അനുഭവിച്ചു. കാട്ടിലൂടെ ഒളിച്ചു കടത്തിയ അരി ആയിരുന്നു അന്ന് പലരുടേയും ആഹാരം. ആ സമയത്തെല്ലാം സമരം തകർന്ന് സമരക്കാർ പോകുമെന്നായിരുന്നു സർക്കാറിന്‍റെ പ്രതീക്ഷ. എന്നാൽ സമരക്കാരെ പിടിച്ചുനിർത്തിയത് ളാഹ ഗോപാലന്‍റെ വാക്കുകളാണ്.
advertisement
കൃഷി ചെയ്യുന്ന ഒരു കുടുബത്തിന് അഞ്ചേക്കർ ഭൂമി നൽകണമെന്നായിരുന്നു ഗോപാലൻ ഉയർത്തിയ മുദ്രാവാക്യം. സമരം ശക്തമായി തുടർന്ന സമയത്ത് സമരഭൂമിയിൽ 30,000 ഓളം പേരുണ്ടായിരുന്നു.
സർക്കാരിനെതിരായ യുദ്ധത്തിൽ ബുദ്ധിപരവും തന്ത്രപരമായ നീക്കമാണ് ളാഹ നടത്തിയത്. അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ഫലം വരുമ്പോൾ അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. അതിനാൽ നേതൃത്വത്തെ എല്ലാവരും അംഗീകരിച്ചു.
ഒടുവിൽ രണ്ട് ഏക്കർ ഭൂമിയും 50,000 രൂപയും കിട്ടണമെന്നായിരുന്നു ആവശ്യം. 2009 ഒക്‌ടോബർ അഞ്ചിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി എന്നിവരുടെ സാന്നിധ്യത്തിൽ ചെങ്ങറ പാക്കേജ് പ്രഖ്യാപിച്ചു. ഭൂരഹിതർ എന്ന് കണ്ടെത്തിയ 1495 പേർക്ക് ഭൂമി നൽകാൻ തീരുമാനമായി. ആദിവാസികൾക്ക് ഒരേക്കറും പട്ടികജാതിക്കാർക്ക് 50 സെന്റും മറ്റുള്ളവർക്ക് 25 സെന്റുമായിരുന്നു കരാർ. കേരളത്തിന്റെ പലഭാഗത്തായി ഇവർക്ക് ഭൂമി ലഭിച്ചു.
advertisement
സർക്കാർ പട്ടയം നൽകാമെന്ന് പ്രഖ്യാപിച്ചപ്പോൾ ആളുകൾ അവിടെ നിന്ന് പോകാൻ തയ്യാറായി. എന്നാൽ ളാഹ ഗോപാലൻ അതിന് എതിരായിരുന്നു. സർക്കാർ പട്ടയം നൽകുന്ന ഭൂമി വാസയോഗ്യമാണോ എന്ന് പരിശോധിച്ച ശേഷമേ പട്ടയം വാങ്ങാവൂ എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എന്നാൽ സർക്കാർ പട്ടയം വിതരണം ചെയ്തപ്പോൾ പലരും പട്ടയം വാങ്ങി. ഭൂമി കിട്ടാത്ത 640 കുടുംബ അംഗങ്ങൾ നിലവിൽ ചെങ്ങറ സമരഭൂമിയിൽ ഉണ്ട്.
കർശനമായി യാതൊരു മയവുമില്ലാതെ അധികൃതരോട് ഏറ്റുമുട്ടിയ ളാഹ ഗോപാലനെ പല തവണ അറസ്റ്റ് ചെയ്തു. പലതവണ കടുത്ത മർദനത്തിനിരയായി. എന്നിട്ടും നിലപാടുകളിൽ ഉറച്ചു നിന്നു. ചെങ്ങറയിൽ നിന്ന് തുടങ്ങിയ സമര വീര്യം ആറളത്തേക്കും അരിപ്പയിലേക്കുമൊക്കെ പടർന്നു. ജയ് ഭീം എന്നെഴുതിയ വെളുത്ത അംബാസിഡർ കാറിൽ അനുയായികൾക്കൊപ്പം ളാഹ ഗോപാലൻ കേരളത്തിലെ വിവിധ സമര പന്തലുകളിലെത്തി. അങ്ങനെ ഭൂസമരങ്ങളിലെ ആവേശമായി മാറി.
അവസാനനാളുകളിൽ ആളും ആരവവും ഇല്ലാതെ പത്തനംതിട്ടയിലെ അംബേദ്ക്കർ സ്മാരക മന്ദിരത്തിലായിരുന്നു ജീവിതം. മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് വിട്ടു കൊടുക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ കോവിഡ് അതിനും തടസമായി.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 23, 2021 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ളാഹ ഗോപാലൻ: ഭൂമിക്കായി പുതിയ പോർമുഖം തുറന്ന സമര നായകൻ; രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച നിശ്ചയദാർഢ്യം