ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് എച്ച് 3 എൻ 2 വൈറസ് മൂലമുണ്ടാകുന്ന വൈറൽ പനിയെക്കുറിച്ച് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സൂചന നൽകിയത്. ഇതിനിടെ, പനിക്കു സമാനമായുള്ള ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. ആശുപത്രികളിൽ ചികിത്സയക്കെത്തുന്ന ഓരോ 10 കുട്ടികളിൽ ആറു പേർക്കും പനിക്കു സമാനമായ ലക്ഷണങ്ങൾ ഉള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രായമായവരും കുട്ടികളും എച്ച് 3 എൻ 2 വൈറസിനെതിരെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പനിക്കു സമാനമായ ലക്ഷണങ്ങളുമായെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ 30 മുതൽ 40 ശതമാനം വരെ വർദ്ധനവുണ്ടായതായി ഡൽഹിയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലെ ശിശുരോഗവിദഗ്ധൻ ഡോക്ടർ ദിനേശ് രാജ് ന്യൂസ് 18 നോട് പറഞ്ഞു. പനിയും പനിക്കു സമാനമായ ലക്ഷണങ്ങൾ ഉള്ളവരുമായ കുട്ടികളെ നിരീക്ഷിച്ചു വരികയാണെന്ന് ബെംഗളൂരുവിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ പീഡിയാട്രിക്സ് വിഭാഗത്തിലെ കൺസൾട്ടന്റായ ഡോ യോഗേഷ് കുമാർ ഗുപ്തയും പറഞ്ഞു.
എച്ച് 3 എൻ 2 അണുബാധ സാധാരണയായി അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുമെന്നും മൂന്ന് ദിവസത്തിന് ശേഷം പനി മാറുമെന്നും വിദഗ്ദ്ധർ പറയുന്നു. ചിലരിൽ ചുമ കുറച്ചു ദിവസം കൂടി നീണ്ടുനിൽക്കും.
Also read-പനി കണക്കുകൾ ഉയരുന്നു; ആന്റി ബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടർമാരോട് ഐഎംഎ
എച്ച് 3 എൻ 2 അണുബാധ ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
കഠിനമായ പനി, ശരീരവേദന, ചുമ, ജലദോഷം, ശ്വാസതടസം എന്നിവയുള്ള കുട്ടികളെ കഴിഞ്ഞ രണ്ടു മാസത്തോളമായി ഡോക്ടർമാർ നിരീക്ഷിച്ചു വരികയാണ്. കഠിനമായ പനി, ശരീരവേദന, തലവേദന, മൂക്കൊലിപ്പ് എന്നിവയാണ് എച്ച് 3 എൻ 2 വിന്റെ ലക്ഷണങ്ങൾ. പനി മാറിയാലും ചുമ കൂടാമെന്നും എട്ട് മുതൽ പത്തു ദിവസം വരെ രോഗം നീണ്ടുനിൽക്കുമെന്നും ഡോക്ടർമാർ പറയുന്നു. ഇതിനൊപ്പം വയറിളക്കം, ഛർദ്ദി പോലുള്ള അസുഖങ്ങളും ഉണ്ടായേക്കാം.
പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആരൊക്കെ?
ആസ്തമ, പൊണ്ണത്തടി, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, ഹൃദ്രോഗം പോലുള്ള അസുഖങ്ങൾ ഉള്ള കുട്ടികൾക്ക് അപകടസാധ്യത കൂടുതലാണെന്ന് ഹോളി ഫാമിലി ഹോസ്പിറ്റലിലെ ഡോ രാജ് ന്യൂസ് 18 നോട് പറഞ്ഞു. ഏത് അണുബാധ ആയാലും അത് കോവിഡോ, എച്ച് 3 എൻ 2 വോ ആകട്ടെ, കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഫരീദാബാദ് ആസ്ഥാനമായുള്ള അമൃത ഹോസ്പിറ്റലിലെ പീഡിയാട്രിക്സ് പൾമണോളജി ഡോ. മനീന്ദർ സിംഗ് ധലിവാൾ പറഞ്ഞു. അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയും ആസ്ത്മ, പ്രമേഹം, ഹൃദ്രോഗം, എന്നീ രോഗങ്ങളുള്ള കുട്ടികളെയും ന്യൂറോളജിക്കൽ രോഗങ്ങളുള്ളവരെയും, പ്രതിരോധശേഷി കുറഞ്ഞ കുട്ടികളെയും പ്രത്യേകം സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുമ കൂടുകയോ മൂന്ന് ദിവസത്തിന് ശേഷവും പനിയുടെ തീവ്രത വർദ്ധിക്കുകയോ ചെയ്യുന്നതായി കണ്ടാൽ പ്രത്യേകം കരുതണമെന്നും ഉടൻ ചികിൽസ തേടണമെന്നും ഡോ ധലിവാൾ പറഞ്ഞു.
Also read-H3N2 ഇൻഫ്ളുവെൻസ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടുമരണം
കാരണം
കോവിഡിന് ശേഷം സ്‌കൂളുകൾ തുറന്നതോടെ, പനിയും മറ്റ് ഇൻഫ്ലുവൻസ രോഗങ്ങളും വർദ്ധിച്ചതായും ആളുകൾ മുൻപത്തേതു പോലെ ശുചിത്വ കാര്യത്തിൽ കൂടുതലായി ശ്രദ്ധിക്കുന്നില്ലെന്നും മാസ്ക് ധരിക്കുക, ഇടക്ക് കൈ കഴുകുക തുടങ്ങിയ ശീലങ്ങൾ പലരും ഉപേക്ഷിച്ചതായും മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ പർവീന്ദർ സിംഗ് നാരംഗ് പറയുന്നതു. ഇതും ഇത്തരം അണുബാധകൾ കൂടാൻ ഒരു കാരണമാണ്.
”അടുത്തിടെ, എച്ച് 3 എൻ 2, എച്ച് 1 എൻ 1 എന്നിവയിൽ കൂടുതൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സാധാരണയായി ഇത്തരം രോഗങ്ങൾ ബാധിക്കുന്ന കുട്ടികൾ വേഗം സുഖം പ്രാപിക്കാറുണ്ട്. പക്ഷേ അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസുകൾ പടരും”, ഡോ പർവീന്ദർ സിംഗ് നാരംഗ് കൂട്ടിച്ചേർത്തു. എന്നാൽ അനാവശ്യമായി ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടതില്ലെന്നും ഡോ.നാരംഗ് പറഞ്ഞു. “ശ്വാസകോശ ലക്ഷണങ്ങൾ പിന്നീടാണ് ആരംഭിക്കുന്നത്. പനി ഒരു വൈറൽ രോഗമാണ്. പനി മാത്രമുള്ള ഒരു രോഗിക്ക് രോഗിക്ക് ആൻറിബയോട്ടിക്കുകൾ നൽകേണ്ടതില്ല”, ഡോക്ടർ നാരംഗ് കൂട്ടിച്ചേർത്തു. സ്വയം ചികിൽസകൾ ഒഴിവാക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
എങ്ങനെ സ്വയം സംരക്ഷിക്കാം?
ഈ പനി വേഗത്തിൽ പടരാം. അതിനാൽ, ശുചിത്വം പാലിക്കുന്നതും മാസ്ക് ഉപയോഗിക്കുന്നതും വളരെ പ്രധാനമാണ്. കൈകൾ വൃത്തിയാക്കുക, സാനിറ്റൈസർ, മാസ്കുകൾ എന്നിവ ഉപയോഗിക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.