ലോകത്തിലെ ഏറ്റവും പ്രശസ്തവും വിവാദ വിഷയവുമായ വജ്രമാണ് കോഹിനൂർ (Koh-i-Noor). മുഗൾ രാജകുമാരന്മാർ മുതൽ പഞ്ചാബി മഹാരാജാക്കന്മാർ വരെയുള്ളവർ ഉപയോഗിച്ചതാണ് ഈ 105.6 കാരറ്റ് രത്നം. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ബ്രിട്ടീഷുകാർ ഇത് കൈവശപ്പെടുത്തിയത്. ഇപ്പോൾ ഈ വജ്രം ലണ്ടൻ ടവറിലെ ആഭരണ ശേഖരണങ്ങളുടെ കൂട്ടത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഈ വജ്രത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്.
റിപ്പോർട്ടുകൾ പ്രകാരം, കോഹിനൂർ വജ്രത്തിന്റെ മധ്യഭാഗത്ത് മഞ്ഞ പാടുകൾ ഉണ്ട്. അതിനാൽ പ്രകാശത്തെ വ്യതിചലിപ്പിക്കാനുള്ള വജ്രത്തിന്റെ കഴിവ് കുറഞ്ഞതായും പറയപ്പെടുന്നു. നിലവിൽ ലോകത്തിലെ തൊണ്ണൂറാമത്തെ വലിയ വജ്രമാണ് കോഹിനൂർ.
കോഹിനൂർ രത്നത്തിന്റെ ചരിത്രം
1526: ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തിയതിനു ശേഷമാണ് മുഗൾ ഭരണാധികാരി കോഹിനൂർ വജ്രം സ്വന്തമാക്കിയത് എന്നാണ് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത്. പിന്നീട് അത് ഷാജഹാനിലേക്കും ഔറംഗസേബിലേക്കും കൈമാറപ്പെട്ടു. പിന്നീട് ഔറംഗസേബിന്റെ ചെറുമകനായ സുൽത്താൻ മഹമദിലേക്ക് വജ്രം എത്തിച്ചേർന്നു.
Also Read- ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലെ കോഹിനൂർ രത‍്‍നം പുരി ജഗന്നാഥ ക്ഷേത്രത്തിന് അവകാശപ്പെട്ടത്; അവകാശവാദവുമായി സംഘടനകൾ
1739: ഇറാനിലെ അഫ്ഷാരിദ് രാജവംശത്തിന്റെ സ്ഥാപകനായ നാദിർ ഷാ, മഹമദിനെ യുദ്ധത്തിൽ പരാജയപ്പെടുത്തുകയും വജ്രം തന്റെ നാടായ ഇറാനിലേക്ക് കൊണ്ടുപോകുകയും പിന്നീട് വജ്രത്തിന് ഇപ്പോഴത്തെ പേര് നൽകുകയും ചെയ്തു. എട്ട് വർഷത്തിന് ശേഷം, ഷാ വധിക്കപ്പെട്ടു. കോഹിനൂർ അദ്ദേഹത്തിന്റെ വിശ്വസ്ത ജനറൽമാരിലൊരാളായ അഹമ്മദ് ഷാ അബ്ദാലിക്ക് കൈമാറിയെത്തി.
1813: അഹമ്മദ് ഷായുടെ പിൻഗാമിയായ ഷാ ഷുജാ ദുറാനി തന്റെ സഹോദരന്മാരുടെ പീഡനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചു. അങ്ങനെ വജ്രം വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തി. അദ്ദേഹത്തെ കശ്മീരിലെ ഗവർണർ ജയിലിലടച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഷാ ഷുജയെ രക്ഷിച്ചാൽ കോഹിനൂർ നൽകാമെന്ന് ഷൂജയുടെ ഭാര്യ സിഖ് സാമ്രാജ്യത്തിന്റെ മഹാരാജാവായ രഞ്ജിത് സിംഗുമായി ഒരു കരാർ ഉണ്ടാക്കി. അങ്ങനെ രഞ്ജിത് സിംഗ്ഷൂജയെ രക്ഷിച്ചു. തുടർന്ന് വജ്രം രഞ്ജിത് സിങ്ങിന്റെ കൈവശമായി.
1849: തന്റെ പിതാവിന്റെ പിൻഗാമിയായി സിംഹാസനത്തിൽ എത്തിയത് രഞ്ജിത് സിങ്ങിന്റെ മകനായ പത്തുവയസുള്ള ദുലീപ് സിംഗ് ആണ്. മൂത്ത സഹോദരങ്ങൾ കൊല്ലപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്. ലാഹോർ ഉടമ്പടിയെ തുടർന്ന് കോഹിനൂർ ബ്രിട്ടീഷുകാർക്ക് കൈമാറാൻ ദുലീപ് സിംഗ് നിർബന്ധിതനായി.
1852: വജ്രം ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് വിക്ടോറിയ രാജ്ഞിയുടെ ഭർത്താവ് ആൽബർട്ട് രാജകുമാരൻ വജ്രത്തിൽ ചില മിനുക്കുപണികൾ ചെയ്യാൻ ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്. അങ്ങനെ കല്ലിന്റെ ചില ഭാഗങ്ങൾ മുറിച്ചുമാറ്റി. ഭാരം 42 ശതമാനം കുറച്ചു. 186 കാരറ്റിൽ നിന്ന് നിലവിലെ 105.6 കാരറ്റിലേക്ക് കോഹിനൂർ വജ്രത്തെ മാറ്റി.
‘കോഹിനൂർ വജ്രം കൊള്ളയടിക്കലിന്റെ തെളിവ്’
കോഹിനൂർ രത്നത്തിന് ബ്രിട്ടൻ ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രീയ പ്രവർത്തനകനും എഴുത്തുകാരനുമായ ശശി തരൂർ തന്റെ ആൻ എറ ഓഫ് ഡാർക്ക്നെസ് എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഇത് കൊള്ളയടിക്കലിന്റെയും അധികാര ദുർവിനിയോഗത്തിന്റെയും തെളിവാണെന്നും തരൂർ തന്റെ പുസ്തകത്തിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.