എലിസബത്ത് രാജ്ഞിയുടെ (Queen Elizabeth) മരണത്തിന് ശേഷം കോഹിനൂർ രത്നവുമായി (Kohinoor Diamond) ബന്ധപ്പെട്ട ചർച്ചകൾക്ക് വീണ്ടും ചൂട് പിടിക്കുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഇവിടെ നിന്നും കടത്തി കൊണ്ടു പോയതാണ് ഈ അപൂർവ രത്നം. പിന്നീട് അത് ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിൽ ചാർത്തി. ഈ കിരീടമാണ് എലിസബത്ത് രാജ്ഞി തലയിൽ ചൂടിയിരുന്നത്. ഹിന്ദു ദൈവമായ ജഗന്നാഥന്റേതാണ് ഈ കിരീടമെന്നും ഇത് പുരി ജഗന്നാഥ ക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്നും അവകാശപ്പെട്ട് ഒഡീഷ ആസ്ഥാനമായുള്ള ഒരു സംഘടന രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച എലിസബത്ത് രാജ്ഞി മരണമടഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിലടക്കം കോഹിനൂർ രത്നം ട്രെൻഡിങ്ങാണ്. വിലപിടിപ്പുള്ള ഈ അപൂർവ രത്നം ഇന്ത്യയിൽ തിരികെ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. സാമൂഹ്യ സാംസ്കാരിക സംഘടനയായ ശ്രീ ജഗന്നാഥ സേനയാണ് കോഹിനൂർ രത്നം പുരി ജഗന്നാഥ ക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്ന് വാദിച്ച് രംഗത്തെത്തിയിരിക്കുന്നത്. രത്നം തിരികെയെത്തിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഇടപെടൽ വേണമെന്നും ഈ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read-Queen Elizabeth II | എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തുക്കൾക്ക് ഇനി അവകാശി ആര്?
സ്കോട്ടിഷ് ഹൈലാൻഡ്‌സിലെ ബാൽമോറലിലുള്ള തൻെറ അവധിക്കാല വസതിയിൽ വെച്ചാണ് വാർധക്യകാല അസുഖങ്ങളെ തുടർന്ന് എലിസബത്ത് രാജ്ഞി അന്തരിച്ചത്. ചാൾസ് രാജകുമാരൻ എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി ബ്രിട്ടൻെറ പുതിയ രാജാവായി അവരോധിതനാവുകയും ചെയ്തു. ചട്ടങ്ങൾ പ്രകാരം 105 കാരറ്റ് ഡയമണ്ട് രാജാവിൻെറ ഭാര്യയായ കാമിലയ്ക്ക് നൽകും. നിലവിൽ ബ്രിട്ടൻെറ പുതിയ രാജ്ഞി കാമിലയാണ്.
കോഹിനൂർ രത്നം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് പുരി ആസ്ഥാനമായുള്ള സംഘടന രാഷ്ട്രപതിക്ക് മെമ്മോറാണ്ടം സമർപ്പിച്ചുവെന്ന് ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 12ാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന പ്രസിദ്ധമായ പുരി ക്ഷേത്രത്തിലേക്ക് രത്നം തിരികെ എത്തിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
“കോഹിനൂർ രത്നം ജഗന്നാഥ ഭഗവാന് അവകാശപ്പെട്ടതാണ്. ഇപ്പോൾ അത് ഇംഗ്ലണ്ടിലെ രാജ്ഞിയുടെ കൈകളിലാണ്. മഹാരാജ രഞ്ജിത് സിംഗ് തന്റെ സ്വന്തം ഇഷ്ടപ്രകാരം ജഗന്നാഥ ക്ഷേത്രത്തിന് സമ്മാനിച്ചത് പോലെ ഇത് തിരികെ ക്ഷേത്രത്തിൽ തന്നെ എത്തിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു," സേന കൺവീനർ പ്രിയ ദർശൻ പട്‌നായിക് മെമ്മോറാണ്ടത്തിൽ വ്യക്തമാക്കി.
പഞ്ചാബിലെ മഹാരാജാവായ രഞ്ജിത് സിംഗ് അഫ്ഗാനിസ്ഥാനിലെ നാദിർഷായ്‌ക്കെതിരായ യുദ്ധത്തിൽ വിജയിച്ചതിന് ശേഷം പുരി ക്ഷേത്രത്തിലേക്ക് രത്നം ദാനം ചെയ്തതായി പട്‌നായിക് അവകാശപ്പെട്ടു. എന്നാൽ അത് പെട്ടെന്ന് തന്നെ കൈമാറിയിരുന്നില്ല. 1839-ൽ രഞ്ജിത് സിംഗ് മരിച്ചതിന് ശേഷം 10 വർഷങ്ങൾ കഴിഞ്ഞ് അദ്ദേഹത്തിൻെറ മകൻ ദുലീപ് സിംഗിൽ നിന്ന് ബ്രിട്ടീഷുകാർ കോഹിനൂർ രത്നം കൈക്കലാക്കി കൊണ്ട് പോവുകയാണ് ചെയ്തത്. പുരിയിലെ ജഗന്നാഥ ഭഗവാന് അവകാശപ്പെട്ടതാണെന്ന് അറിഞ്ഞിട്ടും ഇത് ബ്രിട്ടീഷുകാർ കൊണ്ട് പോവുകയായിരുന്നുവെന്ന് ചരിത്രകാരനും ഗവേഷകനുമായ അനിൽ ധീർ പിടിഐയോട് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രത്നങ്ങളിൽ ഒന്നായാണ് കോഹിനൂർ രത്നം പരിഗണിക്കപ്പെടുന്നത്. കാകതീയ രാജവംശത്തിൻെറ ഭരണകാലത്ത് ദക്ഷിണേന്ത്യയിലെ കൊല്ലൂർ ഖനിയിൽ നിന്നാണ് കോഹിനൂർ രത്നം ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: British queen, Queen Elizabeth II