ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിക്കെതിരേ വിമര്‍ശനമുയരുകയാണ്. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ (India: The Modi Question) എന്ന പേരില്‍ ഗുജറാത്ത് കലാപത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ഡോക്യുമെന്ററി കൃത്യമായ അജണ്ടയുടെ ഭാഗമാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം. ഇതേത്തുടര്‍ന്ന് ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ യൂട്യൂബില്‍ നിന്നും ട്വിറ്ററില്‍ നിന്നും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ഐടി നിയമം 2021 പ്രകാരമുള്ള അടിയന്തര അധികാരം ഉപയോഗിച്ചാണ് ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയ സെക്രട്ടറി അപൂര്‍വ ചന്ദ്ര ഉത്തരവ് പുറപ്പെടുവിച്ചത്.
എന്താണ് ഈ നിയമങ്ങള്‍ ?
അടിയന്തര സാഹചര്യങ്ങളില്‍ ചില വിവരങ്ങള്‍ തടയുന്നതിനുള്ള സര്‍ക്കാരിന്റെ അധികാരത്തെപ്പറ്റി വിവരിക്കുന്ന അനുഛേദമാണ് ഐടി നിയമം 2021ലെ ആര്‍ട്ടിക്കിള്‍ 16. 2021 ഫെബ്രുവരി 25നാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് (ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ് ) 2021 ഔദ്യോഗികമായി നിലവില്‍ വന്നത്. ഈ നിയമമനുസരിച്ച് പൊതുസുരക്ഷയെ ബാധിക്കുന്നതോ രാജ്യതാല്‍പ്പര്യത്തിന് എതിരായതോ ആയ വിവരങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തുന്നത് തടയാന്‍ സര്‍ക്കാരിന് അധികാരം നല്കുന്നു.
ഡോക്യുമെന്ററി: സര്‍ക്കാരിന്റെ നിലപാട്
സുപ്രീം കോടതി വിധിയെയും രാജ്യത്തെ ജനങ്ങളെയും മോശമായി ചിത്രീകരിക്കുന്ന പ്രൊപ്പഗന്‍ഡ ചിത്രമാണ് ബിബിസിയുടെ ഡോക്യുമെന്ററി എന്ന് തന്നെയാണ് വിവിധ മേഖലകളിലെ പ്രമുഖര്‍ പറയുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വാര്‍ത്തപ്രക്ഷേപണ മന്ത്രാലയം തുടങ്ങിയ എല്ലാ വകുപ്പുകളും ഡോക്യുമെന്ററിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം ഇന്ത്യയില്‍ പ്രയോഗിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മാതൃകയാണ് ഈ ഡോക്യുമെന്ററി പിന്തുടരുന്നതെന്ന് രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. രാജസ്ഥാന് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അനില്‍ ദിയോ സിംഗ്, മുന്‍ ആഭ്യന്തര സെക്രട്ടറി എല്‍ സി ഗോയല്‍, മുന്‍ വിദേശകാര്യ സെക്രട്ടറി ശശാങ്ക്, റോ മുന്‍ മേധാവി സഞ്ജീവ് ത്രിപാഠി, മുന്‍ എന്‍ഐഎ ഡയറക്ടര്‍ യോഗേഷ് ചന്ദര്‍ മോദി എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പ് വെച്ച പ്രമുഖര്‍.
ഈ ഡോക്യുമെന്ററി ഒരു നിഷ്പക്ഷ വിമര്‍ശനമല്ല നടത്തുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.ഇന്ത്യയുടെ അഖണ്ഡതയേയും ഐക്യത്തേയും ചോദ്യം ചെയ്യുന്നതാണ് ഡോക്യുമെന്ററിയെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ അത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കുമെന്നും രാജ്യത്തിന്റെ സമാധാനം തകര്‍ക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം ഡോക്യുമെന്ററിയുടെ യുട്യൂബ് ലിങ്കുകള്‍ ഷെയര്‍ ചെയ്ത അമ്പതിലധികം ട്വീറ്റുകള്‍ ഇതിനോടകം തന്നെ ബ്ലോക്ക് ചെയ്തതായി വിവിധ വൃത്തങ്ങള്‍ അറിയിച്ചു. ബിബിസി ഡോക്യുമെന്ററിയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കേന്ദ്രവിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി നടത്തിയത്.
‘മോദിയെ അപകീര്‍ത്തിപ്പെടുക എന്ന ഉദ്ദേശ്യത്തോടു കൂടി മാത്രം നിര്‍മിച്ച ഡോക്യുമെന്ററിയാണിത്. ചില മുന്‍വിധികളും വസ്തുതക്കു നിരക്കാത്ത കാര്യങ്ങളും കൊളോണിയല്‍ ചിന്തയുമെല്ലാം വ്യക്തമായി ഡോക്യുമെന്ററിയില്‍ കാണാന്‍ സാധിക്കും. ഇതിന്റെ ഉദ്ദേശ്യത്തെ കുറിച്ചും ഇതിന് പിന്നിലെ അജണ്ടയെ കുറിച്ചും ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുകയാണ്. ഇത്തരം സംഭവങ്ങളെ മുഖവിലക്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ല”,എന്നാണ് അരിന്ദം ബാഗ്ചി പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bbc, Documentary, Narendra modi, Prime Minister