എന്‍ഡിടിവി സ്ഥാപകരായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചു. എന്‍ഡിടിവിയുടെ പ്രൊമോട്ടറായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ഇരുവരും രാജിവെച്ചത്. അദാനി ഗ്രൂപ്പ് എന്‍ഡിടിവി ഏറ്റെടുക്കുന്നത് ഏറെക്കുറേ ഉറപ്പായ സാഹചര്യത്തിലാണ് ഇരുവരുടെയും രാജി. പ്രണോയ് റോയ് എന്‍ഡിടിവിയുടെ ചെയര്‍പേഴ്നാണും രാധിക റോയ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ആയിരുന്നു.
സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവരെ ഡയറക്ടർമാരായി നിയമിക്കാൻ ആർആർപിആർ ഹോൾഡിംഗിന്റെ ബോർഡ് അനുമതി നൽകിയതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
എൻഡിടിവി പ്രൊമോട്ടർ സ്ഥാപനമായ ആർആർപിആർ ഹോൾഡിംഗ് അതിന്റെ 99.5 ശതമാനം വരുന്ന ഓഹരികൾ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്‌സ്യൽ (വിസിപിഎൽ) എന്ന സ്ഥാപനത്തിന് കൈമാറിയെന്ന് തിങ്കളാഴ്ച റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഓഹരി കൈമാറ്റത്തോടെ എൻഡിടിവിയിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി 29.18 ശതമാനമായി ഉയർന്നു.
Also Read-ലോക്കൽ ചാനലുകൾക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാർഗനിർദേശം
മുതിർന്ന മാധ്യമ പ്രവർത്തകൻ പ്രണോയ് റോയിക്ക് നേരത്തെ, എൻഡിടിവിയിൽ 15.94 ശതമാനം ഓഹരിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മാധ്യമ പ്രവർത്തകയുമായ രാധിക റോയിക്ക് 16.32 ശതമാനം ഓഹരിയും കൈവശം ഉണ്ടായിരുന്നു. രാധികാ റോയ്, പ്രണയ് റോയ് എന്നിവരുടെ പേര് ചുരുക്കിയാണ് ആര്‍ആര്‍പിആര്‍ ഹോൾഡിംഗ്‌സ് എന്ന പ്രൊമോട്ടർ സ്ഥാപനം രൂപീകരിച്ചത്. ഈ ഗ്രൂപ്പ് എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ കൈവശം വച്ചിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് അദാനി ഗ്രൂപ്പ് എൻഡിടിവിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചത്. 2008-ൽ സ്ഥാപിതമായ, എന്നാൽ അധികം അറിയപ്പെടാത്ത വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎൽ) എന്ന ഒരു ഇന്ത്യൻ കമ്പനി വഴിയാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ടിവി ചാനലുകളിലൊന്നു കൂടിയായ എൻഡിടിവി ഏറ്റെടുക്കുന്നത്.
ചാനലില്‍ ആര്‍ആര്‍പിആര്‍ ഗ്രൂപ്പിനുള്ള ഓഹരിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഇതോടെ ഭൂരിഭാഗം ഓഹരികളും കമ്പനിക്ക് സ്വന്തമാകും. എന്നാല്‍ സ്ഥാപകരില്‍ ഒരാള്‍ എന്ന നിലയില്‍ എന്‍ഡിടിവിയില്‍ പ്രണോയ് റോയിയ്ക്കുള്ള 32.26 ശതമാനം ഓഹരി പങ്കാളിത്തം അതു പോലെ തന്നെ തുടരും. ചാനലിന്റെ ബോര്‍ഡ് അംഗം എന്ന പദവിയും തുടര്‍ന്നും പ്രണോയ് റോയ് വഹിക്കും എന്നാണ് റിപ്പോർട്ടുകൾ.
ആര്‍ആര്‍പിആര്‍ ഗ്രൂപ്പ് ഐസിഐസിഐ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കുന്നതിനായി 2009 ല്‍ വിശ്വപ്രധാന്‍ കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും 350 കോടി രൂപ കടമെടുത്തിരുന്നു. ഇതിന് പകരമായി ആര്‍ആര്‍പിആറിന്റെ 99.5 ശതമാനം ഓഹരിയാണ് ഈട് വെച്ചിരുന്നത്. പിന്നീട് വിശ്വപ്രധാന്‍ അദാനി ഗ്രൂപ്പിന്റെ ഭാഗമായി. കടം നൽകിയ പണം തിരിച്ചു വാങ്ങാതെ ആര്‍ആര്‍പിആറിന്റെ ഓഹരികള്‍ സ്വന്തമാക്കാനുള്ള താത്പര്യം അദാനി ഗ്രൂപ്പ് പ്രകടിപ്പിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.