• HOME
  • »
  • NEWS
  • »
  • explained
  • »
  • റഷ്യക്കെതിരായ യുഎൻ പ്രമേയം: വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത് എന്തുകൊണ്ട്? ഇന്ത്യയുടെ നിലപാടെന്ത്?

റഷ്യക്കെതിരായ യുഎൻ പ്രമേയം: വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത് എന്തുകൊണ്ട്? ഇന്ത്യയുടെ നിലപാടെന്ത്?

193 അംഗ ജനറൽ അസംബ്ലിയിലെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത് ഇന്ത്യയടക്കം 32 രാജ്യങ്ങളാണ്

  • Share this:

    യുക്രൈനോടുള്ള ശത്രുത അവസാനിപ്പിക്കാനും സൈന്യത്തെ ഉടന്‍ പിന്‍വലിക്കാനും റഷ്യയോട് ആവശ്യപ്പെടുന്ന യുഎൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരിക്കുകയാണ്. 193 അംഗ ജനറൽ അസംബ്ലിയിലെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത് ഇന്ത്യയടക്കം 32 രാജ്യങ്ങളാണ്. യുക്രൈനില്‍ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രമേയം. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി രുചിര കാംബോജ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഈ യുഗം യുദ്ധത്തിന്റെ യു​ഗമല്ലെന്നാണ് മോദിയുടെ വാക്കുകൾ ഓർമിപ്പിച്ചുകൊണ്ട് രുചിര കാംബോജ് പറഞ്ഞത്. ഇന്നത്തെ പ്രമേയത്തിന്റെ പ്രഖ്യാപിത ലക്ഷ്യം ഞങ്ങൾ മനസിലാക്കിയപ്പോൾ അതിന് ചില പരിമിതികളുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. അതിനാൽ ശാശ്വതമായ സമാധാനം ഉറപ്പാക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിലെത്തുന്നതിന്റെ ഭാ​ഗമായാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുന്നത് എന്നും രുചിര പറഞ്ഞിരുന്നു. യുക്രൈൻ യുദ്ധം ഒരു വർഷം പിന്നിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ ഇന്ത്യ ഇതുവരെ സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ എന്തൊക്കെയാണെന്ന് അറിയാം.

    ജനങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള നയം

    2022 ഫെബ്രുവരി 24-ന് റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു ശേഷം, യുഎന്നിൽ നിരവധി പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രമേയങ്ങളെല്ലാം അധിനിവേശത്തെ അപലപിക്കുകയും യുക്രെയ്നിന്റെ പരമാധികാരം, സ്വാതന്ത്ര്യം, ഐക്യം, പ്രാദേശിക സമഗ്രത എന്നിവയെല്ലാം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതും ആയിരുന്നു. യുക്രെയ്ൻ വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞ വർഷം ആറ് തവണ യുഎൻ ജനറൽ അസംബ്ലി യോഗം ചേർന്നു.

    എന്നാൽ, റഷ്യയുമായി നല്ല ബന്ധം പുലർത്തുന്ന ഇന്ത്യ, യുക്രെയ്‌നുമായി ബന്ധപ്പെട്ട യുഎൻ പ്രമേയങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും യുഎൻ ചാർട്ടർ, അന്താരാഷ്ട്ര നിയമം, രാജ്യങ്ങളുടെ പരമാധികാരം, പ്രാദേശിക സമഗ്രത എന്നിവയെ മാനിക്കേണ്ടതിന്റെ ആവശ്യകത സ്ഥിരമായി അടിവരയിയട്ടു പറയുകയും ചെയ്തു. യുദ്ധം ഉടനടി അവസാനിപ്പിക്കണം എന്നും പരസ്പര സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലൂടെ സമാധാനം പുനസ്ഥാപിക്കണമെന്നും ഇന്ത്യ അഭ്യർത്ഥിച്ചു.

    പുതിയ യുഎൻ പ്രമേയത്തിന് അം​ഗീകാരം ലഭിച്ച ശേഷം സംസാരിച്ച യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്, ഇന്ത്യയുടെ സമീപനത്തെ ‘ജനകേന്ദ്രീകൃതം’ എന്നാണ് വിശേഷിപ്പിച്ചത്. ”ഞങ്ങൾ യുക്രെയ്‌ന് എല്ലാവിധ സ​ഹായവും നൽകുന്നു. അവർക്ക് ഭക്ഷണം, ഇന്ധനം, രാസവളങ്ങൾ എന്നിവയുടെ വർദ്ധിച്ചുവരുന്ന ആവശ്യകത അവരെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ഞങ്ങൾക്ക് അറിയാം. യുക്രെയ്നിലെ നിലവിലെ സ്ഥിതിഗതികളിൽ ഇന്ത്യക്ക് ആശങ്കയുണ്ട്. നിരവധി ആളുകളുടെ ജീവനെടുത്ത യുദ്ധം സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൂടുതൽ ദുരിതത്തിലാക്കി. ദശലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും അയൽ രാജ്യങ്ങളിൽ അഭയം തേടാൻ നിർബന്ധിതരാകുകയും ചെയ്തു”, എന്നും രുചിര കാംബോജ് പറഞ്ഞു.

    Also Read- യുക്രൈൻ യുദ്ധത്തിനെതിരായ യുഎന്‍ പ്രമേയം; ഇന്ത്യയടക്കം 32 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു

    സംഭാഷണവും നയതന്ത്ര സമീപനവും

    ശത്രുതയും അക്രമവും വർദ്ധിക്കാൻ ആരും താത്പര്യപ്പെടുന്നില്ല എന്നും പകരം, പരസ്പരമുള്ള സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാർ​ഗങ്ങളിലൂടെയും മുന്നോട്ടു പോകുക എന്നതാണ് നമുക്കു മുന്നിലുള്ള ഏറ്റഴും നല്ല വഴിയെന്നും രുചിര കാംബോജ് ഐക്യരാഷ്ട്രസഭയയിൽ പറഞ്ഞു. ഇരുപക്ഷത്തിനും സ്വീകാര്യമായ ഒരു പരിഹാരം കാണേണ്ടതുണ്ടെന്നും കാംബോജ് പറഞ്ഞു.

    ‘ഇത് യുദ്ധത്തിന്റെ യു​ഗമല്ല’

    ”ഈ യുഗം യുദ്ധത്തിന്റെ യു​ഗമല്ല” എന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഓർമിപ്പിച്ചുകൊണ്ട് രുചിര കാംബോജ് ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞത്. 2022 സെപ്തംബറിൽ സമർകണ്ടിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്. യുക്രൈൻ സംഘർഷത്തെക്കുറിച്ചുള്ള മോദിയുടെ ആശങ്ക തനിക്ക് മനസിലായെന്നാണ് അന്ന് പുടിൻ പ്രതികരിച്ചത്. ”യുക്രെയ്നിലെ സംഘർഷത്തെക്കുറിച്ചുള്ള നിങ്ങളുടെ നിലപാടിനെക്കുറിച്ച് എനിക്കറിയാം, നിങ്ങളുടെ ആശങ്കകളെക്കുറിച്ചും എനിക്കറിയാം. ഇതെല്ലാം എത്രയും വേഗം അവസാനിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു”, എന്നായിരുന്നു പുടിന്റെ മറുപടി.

    Published by:Anuraj GR
    First published: