കേരളത്തിലെ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ സ്ത്രീധനം വാങ്ങില്ലെന്ന് സത്യവാങ്മൂലം നല്‍കി തുടങ്ങിയത് എന്തുകൊണ്ട്
- Published by:Vishnupriya S
- news18-malayalam
Last Updated:
ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് സത്യാവാങ്മൂലം വാങ്ങിത്തുടങ്ങിയത്
ഇക്കഴിഞ്ഞ ദിവസമാണ് വരന്റെ വീട്ടുകാര്‍ സ്ത്രീധന ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ത്ഥി ഡോ. എ.ജെ ഷഹ്‌ന ആത്മഹത്യ ചെയ്തത്. ഈ അവസരത്തിലാണ് സര്‍വകലാശാലകളിലെ സ്ത്രീധനവിരുദ്ധ സത്യാവാങ്മൂലത്തിന്റെ പ്രസക്തി ചര്‍ച്ചയാകുന്നത്. രണ്ടു വർഷം മുമ്പ് സ്ത്രീധനപീഡനവും അതേത്തുടര്‍ന്നുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സര്‍വകലാശാലാ തലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ട് വെച്ച ആശയം പിന്നീട് സംസ്ഥാന സര്‍ക്കാരും പിന്താങ്ങുകയായിരുന്നു. 2021 സെപ്റ്റംബറില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ 386 വിദ്യാര്‍ത്ഥികള്‍ സ്ത്രീധനവിരുദ്ധ സത്യാവാങ്മൂലം നല്‍കിയത് വാര്‍ത്തയായിരുന്നു. ബിരുദദാന ചടങ്ങിലായിരുന്നു വിദ്യാര്‍ത്ഥികള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സ്ത്രീധനത്തിന്റെ പേരിലുള്ള ഗാർഹിക പീഡനത്തെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവവും മറ്റും ഉയർന്നു വന്ന സമയത്തായിരുന്നു ഇങ്ങനെയൊരു തീരുമാനം.
advertisement
ശേഷം കാലിക്കറ്റ് സര്‍വ്വകലാശാലയും സമാനമായ നിര്‍ദ്ദേശം തയ്യാറാക്കി രംഗത്തെത്തിയിരുന്നു. 391 കോളേജുകളാണ് കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. '' ബിരുദ-ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം വിദ്യാര്‍ത്ഥികള്‍ നല്‍കണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ മുന്നോട്ട് വെച്ച ഈ നിര്‍ദ്ദേശം ഞങ്ങള്‍ അംഗീകരിക്കുന്നു,'' എന്നാണ് അന്ന് വൈസ് ചാന്‍സലറായ എംകെ ജയരാജ് പറഞ്ഞത്.
അന്ന് സ്ത്രീധന വിരുദ്ധ നടപടികളുടെ ഭാഗമായി സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ സ്ത്രീധന വിരുദ്ധ സത്യാവാങ്മൂലം നല്‍കണമെന്നത് നിര്‍ബന്ധമാക്കുകയും ചെയ്തു. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്താല്‍ വിദ്യാര്‍ത്ഥികളുടെ ബിരുദം റദ്ദാക്കാനുള്ള അധികാരത്തെപ്പറ്റിയും സത്യാവാങ്മൂലത്തില്‍ പറയുന്നുണ്ട്.
advertisement
ഇപ്പോഴത്തെ സംഭവത്തില്‍ ആരോപണ വിധേയനായ ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ അദ്ദേഹത്തിന്റെ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വ്വകലാശാല വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് സത്യാവാങ്മൂലം വാങ്ങിത്തുടങ്ങിയത്. സ്ത്രീധന നിരോധന നിയമപ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ കോഴ്‌സ് റദ്ദാക്കുന്നതിനും ബിരുദം റദ്ദാക്കുന്നതിനും സമ്മതമാണെന്നാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സത്യവാങ്മൂലം വാങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
തുടക്കത്തില്‍ എല്ലാ വിദ്യാര്‍ഥികളില്‍ നിന്നും ഒരുമിച്ചാണ് സത്യവാങ്മൂലം വാങ്ങിയിരുന്നത്. ഇപ്പോള്‍ ഓരോ ബാച്ചിന്റെ തുടക്കത്തിലും പ്രിന്‍സിപ്പല്‍ സത്യവാങ്മൂലം വാങ്ങുന്നുണ്ട്. നിയമപരമായി ഇതു നിലനില്‍ക്കുമോ എന്നത് മറ്റൊരു കാര്യമാണെന്ന് മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
സത്യവാങ്മൂലം വാങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ അങ്ങനെ ഒപ്പിട്ടു വാങ്ങാന്‍ അധികാരമുണ്ടോ എന്നു ചോദ്യമുയര്‍ന്നിരുന്നു. പക്ഷേ, അത്തരമൊരു നിര്‍ദേശം നിലവിലുണ്ട്. കോടതി ഡോ. റുവൈസിനെ കുറ്റക്കാരനായി കണ്ടെത്തിയാല്‍ ബിരുദം റദ്ദാക്കും. ആരോഗ്യ സര്‍വകലാശാലയുടെ നിലപാടാണിത്. വിദ്യാര്‍ഥികളില്‍ സ്ത്രീധനത്തിനെതിരെ അവബോധം കൊണ്ടുവരുന്നതിനു കൂടിയാണ് സത്യവാങ്മൂലം വാങ്ങുന്നതെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 07, 2023 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
കേരളത്തിലെ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ സ്ത്രീധനം വാങ്ങില്ലെന്ന് സത്യവാങ്മൂലം നല്‍കി തുടങ്ങിയത് എന്തുകൊണ്ട്