മലയാള സിനിമ സെറ്റുകളില്‍ ലഹരി പരിശോധന കര്‍ശനമായി നടത്തുമെന്ന കേരളാ പോലീസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ഫിലിം ചേമ്പര്‍ പ്രസിഡന്റും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍. ലഹരി ഉപയോഗിച്ച് ലൊക്കെഷനുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരെ സിനിമയ്ക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ലഹരിയുടെ കാര്യത്തില്‍ ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. എത്ര വലിയ ആര്‍ട്ടിസ്റ്റായാലും ലഹരി ഉപയോഗിച്ചാല്‍ മാറ്റി നിര്‍ത്തും. ഇക്കാര്യം താരസംഘടനയായ ‘അമ്മ’യുമായി കൂടിയാലോചിച്ചെടുത്ത തീരുമാനമാണ്. പോലീസിന്റെ സാന്നിധ്യം ചിത്രീകരണത്തെ ബാധിക്കില്ല. പോലീസ് ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. പോലീസിന്റെ പക്കല്‍ ലഹരി ഉപയോഗിക്കുന്ന സിനിമക്കാരുടെ പട്ടികയുണ്ടെന്നും അതുകൊണ്ട് നടപടി എടുക്കാമെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.
ആരൊക്കെ ലഹരി ഉപയോഗിക്കുമെന്ന് എല്ലാവര്ക്കും അറിയാം. ഉപയോഗിക്കുന്നവര്‍ സൂക്ഷിച്ചാല്‍ അവര്‍ക്ക് കൊള്ളാം. മലയാള സിനിമയില്‍ ശുദ്ധീകരണം ആവശ്യമാണ്. ഇപ്പോള്‍ കൈവിട്ട അവസ്ഥയാണ്. ജോലി ചെയ്ത് ശമ്പളം വാങ്ങി പോണം. സിനിമാ സെറ്റ് ലഹരി ഉപയോഗിക്കാനുള്ള സ്ഥലമല്ല. ഇക്കാര്യത്തില്‍ പോലീസിനും സര്‍ക്കാരിനും വേണ്ടുന്ന പൂര്‍ണ പിന്തുണ ഞങ്ങളുടെ ഭാഗത്ത്നിന്ന് ഉണ്ടാകും. സെറ്റിലും കാരവാനിലും വന്നിരുന്ന് ലഹരി ഉപയോഗിച്ചിട്ട് പ്രശ്നമുണ്ടാക്കുന്ന ആളുകളെ സിനിമയ്ക്ക് ആവശ്യമില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drug, Kerala police, Malayalam film industry