മലയാള സിനിമാ മേഖലയിലെ ലഹരി ഉപയോഗം അതീവ ഗൗരവത്തോടെ കാണുന്നെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. സിനിമാ മേഖലയിൽ ആയതുകൊണ്ട് ഒരു ആനുകൂല്യം ലഭിക്കില്ല. വിവരങ്ങൾ ലഭിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ലഹരി മാഫിയക്കെതിരെ ന്യൂസ് 18 നടത്തുന്ന ഇനിയെത്ര ഇരകൾ ക്യാംപെയിനിനെ മന്ത്രി അഭിനന്ദിച്ചു. ലഹരി മാഫിയക്കെതിരെ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഒരു ദയാ ദാക്ഷിണ്യവും ഉണ്ടാകില്ല. ഉരുക്കുമുഷ്ടി ഉപയോഗിച്ച് ക്രിമിനലുകളെ അടിച്ചമർത്തുമെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ലഹരിക്കെതിരെ 2 ഘട്ടങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ലഹരി ക്യാമ്പയിൻ വിജയകരമായിരുന്നു. എന്നാൽ ഭീഷണി ഇല്ലാതാകുന്നില്ല, ശക്തമായ എൻഫോഴ്സ്മെന്റ് നടപടികൾ സ്വീകരിക്കുന്നുണ്ട്. പൊതുജനങ്ങൾ എക്സൈസിന് വിവരങ്ങൾ കൈമാറുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിദ്യാലയതലത്തിൽ ജാഗ്രത സമിതി രൂപീകരിച്ചിട്ടുണ്ട്, ഇവര്‍ കുട്ടികളെ ശക്തമായി നിരീക്ഷിക്കുമെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാകുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സിനിമാ സെറ്റുകളില്‍ ലഹരി പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ.സേതുരാമന്‍. ഇനി മുതല്‍ സെറ്റുകളില്‍ ഷാഡോ പോലീസിന്‍റെ സാന്നിധ്യം ഉണ്ടാകും,വിഷയത്തില്‍ ഇതുവരെ ആരില്‍നിന്നും പരാതി ലഭിച്ചിട്ടില്ല. സിനിമാക്കാരുടെ തുറന്നുപറച്ചില്‍ ശ്രദ്ധയില്‍പ്പെട്ടു. ഇത് സ്വാഗതാര്‍ഹമെന്നും സേതുരാമന്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drug mafia, Excise department, Malayalam film industry, Mb rajesh