തിരുവനന്തപുരം: ഒടിയന്‍ സിനിമയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ ആസൂത്രിതമെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. രണ്ടാമൂഴം അടുത്ത വർഷം പകുതിയോടെ ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. എംടിയുമായുള്ളതു തർക്കമല്ല, തെറ്റിദ്ധാരണ മാത്രമാണ്. സിനിമ നീണ്ടു പോകുന്നതിലെ ആശങ്കയേ അദ്ദേഹത്തിനുള്ളൂവെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.
താന്‍ നടത്തിയ വിപണന തന്ത്രത്തിന്റെ ആദ്യ വിജയമാണ് ഇത്രയധികം തിയേറ്ററുകളില്‍ സിനിമ എത്തിയതും ആദ്യ ദിവസത്തെ കളക്ഷനുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമ എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ല. ഒരു സിനിമയിക്കും നൂറു ശതമാനം ആളുകളെയും തൃപ്തിപ്പെടുത്താനാകില്ല. മോശം സിനമയല്ല, മോശമല്ലാത്ത സിനിമയാണ്. വളഞ്ഞിട്ട് ആക്രമിക്കേണ്ട സിനിമയല്ല. മോഹന്‍ലാല്‍ ഈ സിനിമയ്ക്കു വേണ്ടി മാനസികമായും ശാരീരികമായും ഒരുപാട് കഷ്ടപ്പെട്ടു. 225 ദിവസമാണ് ഈ സിനിമയ്ക്കായി അദ്ദേഹം മാറ്റിവച്ചത്. സിനിമാ വ്യവസായം വളരണമെങ്കില്‍ സിനിമകള്‍ വിജയിക്കണം. ഒരു പടത്തിന്റെ രണ്ടാം ദിനത്തില്‍ 90 തിയേറ്ററുകളില്‍ സ്‌പെഷല്‍ ഷോ നടത്തി. ഞായറാഴ്ചയോടെ കളക്ടഷന്‍ 50 കോടി കടക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ എഴുതിയതു കൊണ്ടോ കൂവിയതു കൊണ്ടോ സിനിമ തോല്‍ക്കില്ല. 24 കൊല്ലമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനെ ഉപയോഗിക്കുന്ന ആളാണ് താന്‍. അതുകൊണ്ട് അതിന് എതിരായി എന്തു ചെയ്യണമെന്ന് അറിയാം. പടം മോശമായി എന്നല്ല, മാസ് ആയില്ലെന്നാണ് വിമര്‍ശനം. ഓടുന്ന അത്‌ലറ്റിനെ കോച്ച് പിന്നില്‍ നിന്നും വലിക്കുന്നതു പോലെയാണ് ഇത്തരം വിമര്‍ശനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സൊക്കോളജിക്കല്‍ ഡിസോഡറുള്ളവരുടെ പുതിയ ടൂള്‍ ആണ് സോഷ്യല്‍ മീഡിയ. സ്വകാര്യതയില്‍ ഇരുന്ന് ആരെക്കുറിച്ചും എന്തും പറയാവുന്ന അവസ്ഥയാണ്. താന്‍ ആര്‍ക്കും എതിരാളി അല്ല. അടുത്ത സിനിമ പോലും അനൗണ്‍സ് ചെയ്തിട്ടില്ല. എല്ലാവര്‍ക്കും അവരവരുടേതായ സ്‌പേസ് ഉണ്ട്. ആരുടെയും സ്‌പേസ് ഞാന്‍ എടുത്തിട്ടില്ല. എന്റ് പ്രൊഡക്ടിനെ മാര്‍ക്കറ്റ് ചെയ്യാനുള്ള തന്ത്രങ്ങളെ ചെയ്തിട്ടുള്ളൂ. അതിന്റെ പേരിലാണ് ആക്രമണം. പ്രതീക്ഷിച്ച സിനിമ തരാത്ത ഏക സംവിധായകനൊന്നുമല്ലല്ലോ താനെന്നും ശ്രീകുമാര്‍ മേനോന്‍ ചോദിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.