‘തറവാടിൻ്റെ അന്തസ്സു പോകണ്ടായെന്നു പറഞ്ഞു ലോണെടുത്തു വാങ്ങിയതാ പശുക്കളെ.. എന്തു പറയാനാ…! ഒരു കാലത്ത് ആന മുറ്റത്തു നിന്ന തറവാടാ ഇത്..’
‘എന്നിട്ട്?’
‘അച്ഛൻ്റെ അമ്മായിടെ മോള് അംബുജാക്ഷി ആന പാപ്പാൻ്റെ കൂടെ ഒളിച്ചോടിപ്പോയി’
‘അപ്പോ ആനയോ?’
‘ആനയുടെ പൊറത്തു കേറിയാ രണ്ടാളും കുടി പോയത്.’
സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ‘മധുരമനോഹര മോഹം’ എന്ന ചിത്രത്തിലെ രസകരമായ സംഭാഷണങ്ങളിലൊന്നാണിത്. ചിത്രത്തിൻ്റെ ട്രെയിലറിലെ സംഭാഷണങ്ങളാണിത്. ട്രെയ്‌ലർ ഏപ്രിൽ 27 വ്യാഴാഴ്ച്ച വൈകിട്ട് പുറത്തുവിട്ടു.
ആനപ്പുറത്തു കയറി, ഒളിച്ചോടിയെന്ന് പറയുന്ന നിഷ്ക്കളങ്കയായ മാതാവ് ബിന്ദു പണിക്കരുടെ വാക്കുകളും, ‘എന്നിട്ട് ആനയോ’ എന്നു ചോദിക്കുന്ന അൽത്താഫിൻ്റ മറുപടിയും ആരെയും പൊട്ടിച്ചിരിപ്പിക്കാൻ പോന്നതാണ്. പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിലൂടെ ഒരു നാടിൻ്റെ നേർക്കാഴ്ച്ച തന്നെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പ്രബലമായ ഒരു നായർ തറവാടിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ അവതരണം. ഈ സമൂഹത്തിലെ തറവാട്ടു മഹിമയും, കര പ്രമാണിമാരും, കാര്യസ്ഥന്മാരുമൊക്കെ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. ഇങ്ങനെയുള്ള ഒരു തറവാട്ടിൽ നടക്കുന്ന ഒരു വിവാഹവും ആ വിവാഹത്തിനു പിന്നിലെ ചില നാടകീയ മുഹൂർത്തങ്ങളുമൊക്കെയാണ് നർമ്മത്തിലൂടെയും, ഹൃദയഹാരിയായ രംഗങ്ങളിലൂടെയുംഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
സൈജു കുറുപ്പ്, ഷറഫുദ്ദീൻ, രജിഷാ വിജയൻ, അർഷാ ബൈജു, വിജയരാഘവൻ, അൽത്താഫ് സലിം, ബിന്ദു പണിക്കർ, ബിജു സോപാനം, സുനിൽ സുഖദ, മീനാക്ഷി, മധു, ജയ് വിഷ്ണു എന്നിവരും പ്രശസ്ത യൂട്യൂബറായ സഞ്ജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രചന – മഹേഷ് ഗോപാൽ, ജയ് വിഷ്ണു; സംഗീതം -ഹിഷാം അബ്ദുൾ വഹാബ്, ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ് – അപ്പു ഭട്ടതിരി, കലാസംവിധാനം – ജയൻ ക്രയോൺ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്യൂം ഡിസൈൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് — സുഹൈൽ, അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്, പി.ആർ.ഒ.- വാഴൂർ ജോസ്, ആതിര ദിൽജിത്.
ബീത്രീഎം ക്രിയേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മെയ് മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
Summary: Madhura Manohara Moham movie is an out-and-out entertainer
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.