• HOME
  • »
  • NEWS
  • »
  • film
  • »
  • ട്രെയിൻ വാടകയ്‌ക്കെടുത്തു, ഗോദാവരി നദിയ്ക്കുകുറുകെയുള്ള പാലത്തിൽ വച്ച് 'ടൈഗര്‍ നാഗേശ്വര റാവു' ഫസ്റ്റ് ലുക്കിന് മാസ് റിലീസ്

ട്രെയിൻ വാടകയ്‌ക്കെടുത്തു, ഗോദാവരി നദിയ്ക്കുകുറുകെയുള്ള പാലത്തിൽ വച്ച് 'ടൈഗര്‍ നാഗേശ്വര റാവു' ഫസ്റ്റ് ലുക്കിന് മാസ് റിലീസ്

കൂടാതെ മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്റെ വോയിസ് ഓവറും

ടൈഗര്‍ നാഗേശ്വര റാവു

ടൈഗര്‍ നാഗേശ്വര റാവു

  • Share this:

    വടക്കേ ഇന്ത്യക്കാര്‍ക്കും തെക്കേ ഇന്ത്യക്കാര്‍ക്കും ഒരേപോലെ സുപരിചിതനായ രവി തേജയെ നായകനാക്കി നിര്‍മ്മിക്കുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്റെ ഫസ്റ്റ് ലുക്ക്‌ മാസ്സ് ആയി ലോഞ്ച് ചെയ്തു. കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2, സിനിമകൾക്ക് ശേഷം ‘ടൈഗര്‍ നാഗേശ്വര റാവു’വുമായി അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് അവതരിപ്പിക്കുന്ന സിനിമയാണ്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഈവന്റുകള്‍ നാളിതുവരെ കാണാത്ത വിധത്തിലാണ് ആരംഭം.

    ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ രാജമുന്‍ധ്രിയിലെ ഗോദാവരി നദിയ്ക്കുകുറുകെയുള്ള ഹാവലോക്ക് പാലത്തിനുമുകളില്‍വെച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ഉത്തേജിപ്പിക്കുന്ന കണ്‍സെപ്റ്റ് വീഡിയോയും റിലീസ് ചെയ്തിരിക്കുകയാണ്. ഫസ്റ്റ് ലുക്ക്‌ റിലീസിനായി ഒരു ട്രെയിനും അവര്‍ വാടകയ്ക്കെടുക്കുകയുണ്ടായി.

    ശൗര്യമേറിയ ഒരു കടുവയെപ്പോലെ ഗര്‍ജ്ജിക്കുന്ന, ഇടതൂര്‍ന്ന താടിയുള്ള പരുക്കനായ രവി തേജയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക. ഒരു പോസ്റ്റര്‍ ആണെങ്കില്‍പ്പോലും ആ കണ്ണുകളിലേക്ക് നോക്കുകയെന്നതുപോലും ഭയമുളവയ്ക്കുന്നു. തടങ്കലില്‍ അടയ്ക്കപ്പെട്ട നിലയിലാണ് രവി തേജയെ പോസ്റ്ററില്‍ കാണാന്‍ കഴിയുക. ടൈഗര്‍ നാഗേശ്വര റാവുവിന്റെ ലോകത്തെ പ്രേക്ഷകന് പരിചയപ്പെടുത്താനായാണ് കണ്‍സെപ്റ്റ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

    അഞ്ചു ഭാഷകളില്‍ നിന്നുള്ള അഞ്ചു സൂപ്പര്‍ സ്റ്റാര്‍സിന്റെ വോയ്സോവറോടുകൂടിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനും, തെലുഗില്‍  വെങ്കടേഷും, ഹിന്ദിയില്‍ ജോണ്‍ എബ്രഹാമും, കന്നഡയില്‍  ശിവ രാജ്കുമാറും, തമിഴില്‍ കാര്‍ത്തിയുമാണ് വോയ്സോവറുകള്‍ നല്‍കിയിരിക്കുന്നത്.

    വീഡിയോയുടെ തുടക്കത്തില്‍ പറയുന്നപോലെ യഥാര്‍ത്ഥ കേട്ടുകേള്‍വികളില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ടാണ് ടൈഗറിന്റെ കഥ രചിച്ചിരിക്കുന്നത്. “പണ്ട്, എഴുപതുകളിലാണ്. ബംഗാള്‍ കടല്‍ത്തീരത്തുള്ള ഒരു ചെറിയ ഗ്രാമം. ഈ പ്രകൃതിയെ ഭയപ്പെടുത്തുന്ന ഇരുള്‍കൂടി അവിടെയുള്ള ജനങ്ങളെക്കണ്ട് പേടിക്കും. പടപടാ ഓടുന്ന ട്രെയിന്‍ ആ സ്ഥലത്തിനരികില്‍ എത്താറാവുമ്പോള്‍ കിടുകിടാ വിറയ്ക്കും. ആ നാടിന്റെ നാഴികക്കല്ലുകള്‍ കണ്ടാല്‍ ജനങ്ങളുടെ പാദങ്ങള്‍ അടിതെറ്റും. തെന്നിന്ത്യയിലെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം, സ്റ്റുവര്‍ട്ട്പുരം. ആ സ്ഥലത്തിന് വേറൊരു പേരുകൂടിയുണ്ട്. ടൈഗര്‍ സോണ്‍. ടൈഗര്‍ നാഗേശ്വരറാവുവിന്റെ സോണ്‍” വോയ്സ് ഓവര്‍ പറയുന്നു.

    “മാനുകളെ വേട്ടയാടുന്ന പുലികളെ കണ്ടുകാണും, പുലിയെ വേട്ടയാടുന്ന പുലിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?” എന്ന രവി തേജയുടെ ഡയലോഗ് ടൈഗര്‍ എന്ന കഥാപാത്രത്തിന്റെ കാര്‍ക്കശ്യമേറിയ സ്വഭാവം വെളിപ്പെടുത്തുന്നതാണ്.

    മികച്ചൊരു തിരക്കഥ തെരഞ്ഞെടുത്ത് പ്രേക്ഷകര്‍ക്കിഷ്ടമാവുന്ന രീതിയില്‍ അതിനെ അവതരിപ്പിച്ചിരിക്കുകയാണ് വംശി. മികവുറ്റ ടെക്നീഷ്യന്‍സാണ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

    ആര്‍ മതി ഐ.എസ്.സിയുടെ ദൃശ്യങ്ങളും, വംശിയുടെ അവതരണവും, അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ഗംഭീര അവതരണശൈലിയും, ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും ക്രിമിനലുകളുടെ ക്രൂരമായ ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോവാന്‍ ഉതകുന്നവയാണ്. രവി തേജയുടെ ശരീരഭാഷയും സംസാരശൈലിയും ലുക്കുമൊക്കെ തികച്ചും വ്യത്യസ്തമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും കണ്‍സെപ്റ്റ് വീഡിയോയും രാജ്യമെമ്പാടുമുള്ള പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയിട്ടുണ്ട്.

    നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌.

    ദസറയോടുകൂടിയാണ് ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ ബോക്സോഫീസ് വേട്ട ആരംഭിക്കുന്നത്. ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

    അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍. മതി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ.: ആതിരാ ദില്‍ജിത്ത്.

    Published by:user_57
    First published: