'സ്ഫടികം' ഷൂട്ടിംഗ് കണ്ട് ത്രില്ലടിച്ച പയ്യൻ ഇന്ന് സൂപ്പർ താരസംവിധായകൻ; സെറ്റിൽ അനുഗ്രഹവുമായി സംവിധായകൻ ഭദ്രൻ
- Published by:meera_57
- news18-malayalam
Last Updated:
'സ്ഫടികം' ചിത്രീകരിക്കുമ്പോൾ ആവേശത്തോടെ കൈയ്യടിച്ചവരുടെ കൂട്ടത്തിൽ ഒരു കൊച്ചു പയ്യനുമുണ്ടായിരുന്നു; മാത്യൂസ് തോമസ് പ്ലാമൂട്ടിൽ. ചങ്ങനാശേരി വെരൂർ സ്വദേശി
പതിറ്റാണ്ടുകൾക്ക് മുൻപ് ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ്. ഇന്നും പ്രേക്ഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു രംഗം. മോഹൻലാൽ (Mohanlal) ഒരു ജീപ്പ് ജംബ് ചെയ്യിച്ച് പുഴയിലേക്കു വീഴുന്ന സാഹസികമായ രംഗം. സംവിധായകൻ ഭദ്രനായിരുന്നു 'സ്ഫടികം' (Sphadikam) എന്ന ചിത്രത്തിനു വേണ്ടി ഈ രംഗം ചിത്രീകരിച്ചത്. ചിത്രീകരിക്കുമ്പോൾ ആവേശത്തോടെ കൈയ്യടിച്ചവരുടെ കൂട്ടത്തിൽ ഒരു കൊച്ചു പയ്യനുമുണ്ടായിരുന്നു; മാത്യൂസ് തോമസ് പ്ലാമൂട്ടിൽ. ചങ്ങനാശേരി വെരൂർ സ്വദേശി.
കാലം മുന്നോട്ടു പോകുന്തോറും മാത്യൂസിന്റെ മനസിൽ സിനിമാ മോഹവും വളർന്നു. ഒപ്പം ഭദ്രൻ എന്ന സംവിധായകനോടുള്ള ആരാധനയും ബഹുമാനവും കൂടി വന്നു. വിദ്യാഭ്യാസം കഴിഞ്ഞതോടെ സിനിമയാണ് തൻ്റെ പ്രവർത്തനമണ്ഡലമെന്ന് അവൻ തിരിച്ചറിഞ്ഞു. സംവിധായകനാകുകയെന്നതായി മോഹം.
നാട്ടുകാരൻ കൂടിയായ ജോണി ആൻ്റണിക്കൊപ്പം സംവിധാനത്തിൻ്റെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങിയ മാത്യുസ് ജോണിക്കൊപ്പം ഏതാനും ചിത്രങ്ങളിൽ സഹ-സംവിധായകനായി പ്രവർത്തിച്ചു. പിന്നീട് ദീപൻ, അമൽ നീരദ്, ഖാലിദ് റഹ്മാൻ, തരുൺ മൂർത്തി, നിസാം ബഷീർ, തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചു. ഭദ്രനോടു പ്രവർത്തിച്ചുകൊണ്ടാണ് മാത്യൂസ് തോമസ് സ്വതന്ത്ര സംവിധായകനാകുന്നത്.
advertisement
സ്വതന്ത്ര സംവിധായകനാകുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോൾ ഉദ്ദേശിച്ചത്, പാലായിലെ പ്രസിദ്ധനായ കടുവാക്കുന്നേൽ കുറുവച്ചൻ്റെ കഥയാണ്. ഷിബിൻ ഫ്രാൻസിസിൻ്റെ തിരക്കഥയിൽ 'ഒറ്റക്കൊമ്പൻ' എന്ന പേരിൽ സുരേഷ് ഗോപി നായകനായി സിനിമ ഫോമിലായി. ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മാണവും ഏറ്റെടുത്തു. ചില സാങ്കേതികമായ തടസ്സങ്ങൾ ഉണ്ടായതോടെ ചിത്രീകരണം അനിശ്ചിതമായി നീണ്ടുപോയി. ഇതിനിടയിൽ തെരഞ്ഞെടുപ്പു വന്നു. സുരേഷ് ഗോപി കേന്ദ്രമന്ത്രിയുമായി മാറി. ഈ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ടാണ് കഴിഞ്ഞ ഡിസംബർ മാസത്തിൽ 'ഒറ്റക്കൊമ്പൻ' ചിത്രീകരണം ആരംഭിച്ചത്.
advertisement
ഒരുമാസത്തോളം ആദ്യ ഷെഡ്യൂൾ നീണ്ടുനിന്നു. പിന്നീട് ചിത്രീകരണം ആരംഭിച്ചത് ഏപ്രിൽ 21നാണ്. രണ്ടര മാസത്തോളം നീളുന്ന രണ്ടാം ഘട്ട ചിത്രീകരണം പാലാ തൊടുപുഴ ഭാഗങ്ങളെ കേന്ദ്രികരിച്ചാണ് പുരോഗമിക്കുന്നത്. പാലായാണ് ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലം. രണ്ടാം ഷെഡ്യൂൾ ആരംഭിച്ചതിനു ശേഷം പാലാ നഗരത്തിൽ സിനിമയുടെ ചിത്രീകരണം എത്തുന്നത് മെയ് 18 ഞായറാഴ്ചയായിരുന്നു.
അതും പ്രസിദ്ധമായ പാലാ കുരിശു പള്ളിക്കു മുന്നിൽ. പൊതുനിരത്തിൽ സുരേഷ് ഗോപിയും മാർക്കോ വില്ലൻ കബീർ ദുഹാൻ സിംഗും തമ്മിലുള്ള സംഘട്ടനം. ഈ രംഗം ചിത്രീകരിക്കുമ്പോൾ സംവിധായകൻ മാത്യൂസ് തോമസ് ഓർമ്മിച്ചത് തനിക്കു പ്രചോദനം തന്ന ചങ്ങനാശ്ശേരി മാർക്കറ്റിലെ സംഘട്ടനത്തിൻ്റെ യഥാർത്ഥ ശിൽപ്പിയായ ഭദ്രൻ എന്ന സംവിധായകനെയാണ്.
advertisement
അദ്ദേഹത്തിൻ്റെ വീടും പാലായിലാണ്. ഈ ലൊക്കേഷനോട് ഏറെ അടുത്തുമാണ്. രാവിലെ തന്നെ മാത്യൂസ് ഭദ്രൻ്റെ വീട്ടിലെത്തി ലൊക്കേഷൻ സന്ദർശിക്കണമെന്നാവശ്യപ്പെട്ടു. സന്തോഷത്തോടെ തന്നെയാണ് അദ്ദേഹം തന്റെ ശിഷ്യനെ മടക്കിയത്. 'നീ പൊയ്ക്കോ..... ഞാൻ എത്തിക്കോളാം. മാത്രമല്ല സുരേഷ് ഗോപിയും ഉണ്ടല്ലോ? അവനെ കണ്ടിട്ടും ഒരുപാടു നാളായി. ഞാൻ വരും. എൻ്റെ യുവതുർക്കിയിലെ നായകൻ കൂടിയല്ലേ? ഞാൻ വരും' എന്ന് ഭദ്രൻ.
വലിയ ജനക്കൂട്ടത്തിൻ്റെ സാന്നിദ്ധ്യത്തിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് ഭദ്രൻ കടന്നുവന്നത്. വലിയ സന്തോഷത്തോടെ സംവിധായകൻ മാത്യൂസ് തോമസും, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കലും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
advertisement
സുരേഷ് ഗോപിയുമായി അമ്മ സംഘടനയിലെ കാര്യങ്ങൾ സംസാരിക്കാൻ ഭാരവാഹികളായ ബാബുരാജും, ജയൻ ചേർത്തലയും ഈയവസരത്തിൽ ഇവിടെ സന്നിഹിതരായിരുന്നു.
ബോളിവുഡ് താരവും മാർക്കോയിലൂടെ ശ്രദ്ധേയനുമായ കബീർ ദുഹാൻ സിംഗിനെ ഭദ്രനെ സുരേഷ് ഗോപി പരിചയപ്പെടുത്തി; 'ദിസ് ഈസ് ലജൻ്റെ ഡയറക്ടർ ഓഫ് മലയാളം മൂവി'. ഭദ്രനും, കബീർ ദുഹാൻ സിംഗും പരസ്പരം കൈകൊടുത്ത് സന്തോഷത്തിൽ പങ്കുചേർന്നു.
അതിനിടയിലാണ് സംവിധായകൻ മാത്യൂസ് ഭദ്രൻ്റെ മുന്നിൽ , ഒരാവശ്യം ഉന്നയിക്കുന്നത്. 'എന്താടാ?' എന്ന് ഭദ്രൻ. 'ഒരു ഷോട്ട് സാറെടുക്കണം'. ഭദ്രൻ ഒന്നു ചിരിച്ചു കൊണ്ടു പറഞ്ഞു 'ഞാൻ വിചാരിച്ചു അഭിനയിക്കാനാണെന്ന്.
advertisement
മാത്യൂസിൻ്റെ ആവശ്യപ്രകാരം സുരേഷ് ഗോപിയും കബീർ ദുഹാൻ സിംഗും ചേർന്ന ഒരു ഷോട്ട് ഭദ്രൻ എടുത്തു. യൂണിറ്റംഗങ്ങൾ ഏറെ കൈയ്യടിയോടെയാണ് ഇതു സ്വീകരിച്ചത്. ഷോട്ടിനു മുമ്പ് ക്യാമറാമാൻ ഷാജിയേയും സംവിധായകൻ മാത്യൂസ് ഭദ്രനു പരിചയപ്പെടുത്തിക്കൊടുത്തു.
വലിയ താരനിരയുടെ അകമ്പടിയോടെയും, വലിയ മുതൽമുടക്കിലൂടെയും എത്തുന്ന മാസ് എൻ്റെർടൈനർ ആയിരിക്കും 'ഒറ്റക്കൊമ്പൻ'. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി, മേഘ്ന രാജ്, ബിജു പപ്പൻ, ഇടവേള ബാബു, ബാലാജി ശർമ്മ, മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ്, പൂജപ്പുര രാധാകൃഷ്ണൻ, പുന്നപ്ര അപ്പച്ചൻ, വഞ്ചിയൂർ പ്രവീൺ, ബാബു പാലാ, ദീപക് ധർമ്മടം തുടങ്ങിയ വലിയ താരനിര ഈ ചിത്രത്തിലുണ്ട്.
advertisement
തിരക്കഥ - ഷിബിൻ ഫ്രാൻസിസ്, ഗാനങ്ങൾ- വയലാർ ശരത്ചന്ദ്ര വർമ്മ, സംഗീതം - ഹർഷവർദ്ധൻ രാമേശ്വർ, ഛായാഗ്രഹണം - ഷാജികുമാർ, എഡിറ്റിംഗ് - ഷഫീഖ് വി.ബി., കലാസംവിധാനം - ഗോകുൽ ദാസ്., മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റും ഡിസൈൻ- അനിഷ്, അക്ഷയ പ്രേംനാഥ് (സുരേഷ് ഗോപി).
കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കെ.ജെ. വിനയൻ., ദീപക് നാരായണൻ; കോ-പ്രൊഡ്യൂസേർസ് - വി.സി. പ്രവീൺ, ബൈജു ഗോപാലൻ; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, പ്രഭാകരൻ കാസർഗോഡ്;
പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ; പി.ആർ.ഒ.- വാഴൂർ ജോസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 20, 2025 4:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'സ്ഫടികം' ഷൂട്ടിംഗ് കണ്ട് ത്രില്ലടിച്ച പയ്യൻ ഇന്ന് സൂപ്പർ താരസംവിധായകൻ; സെറ്റിൽ അനുഗ്രഹവുമായി സംവിധായകൻ ഭദ്രൻ