'നന്ദി പറയാനുള്ള അവസരം പോലും നൽകാതെ ചലച്ചിത്ര അക്കാദമിയിൽ നിന്ന് പുറത്താക്കി': പ്രേംകുമാർ
- Published by:Sarika N
- news18-malayalam
Last Updated:
ചലച്ചിത്ര മേളയുടെയും അവാർഡ് നിർണ്ണയത്തിന്റെയും ഒരുക്കങ്ങൾക്കിടെ തികച്ചും അപമാനകരമായ രീതിയിലാണ് തന്നെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മുന്നറിയിപ്പില്ലാതെ മാറ്റിയതിൽ പ്രതിഷേധം രേഖപ്പെടുത്തി നടൻ പ്രേംകുമാർ. സർക്കാരിനെതിരെ ഗുരുതരമായ പരാമർശം നടത്തിയ സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദനെ നിലനിർത്തുകയും സദുദ്ദേശപരമായ അഭിപ്രായം പറഞ്ഞ തന്നെ പുറത്താക്കുകയും ചെയ്തത് ഇരട്ടനീതിയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചലച്ചിത്ര മേളയുടെയും അവാർഡ് നിർണ്ണയത്തിന്റെയും ഒരുക്കങ്ങൾക്കിടെ തികച്ചും അപമാനകരമായ രീതിയിലാണ് തന്നെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
ആശാ തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് തനിക്കെതിരെയുള്ള നടപടിക്ക് കാരണമെന്നാണ് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. എന്നാൽ ഔദ്യോഗികമായ ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. സച്ചിദാനന്ദൻ തുടർഭരണം പാടില്ലെന്ന് ഉൾപ്പെടെയുള്ള പ്രസ്താവനകൾ നടത്തിയിട്ടും അദ്ദേഹം അക്കാദമി അധ്യക്ഷ സ്ഥാനത്ത് തുടരുന്നു. തനിക്ക് ഇല്ലാത്ത എന്ത് അത്ഭുത സിദ്ധിയാണ് സച്ചിദാനന്ദന് ഉള്ളതെന്ന് പ്രേംകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
പാർട്ടിയിൽ അംഗത്വമില്ലെങ്കിലും കഴിഞ്ഞ 35 വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം നിൽക്കുന്നയാളാണ് താൻ. ഇന്ധന വിലവർദ്ധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ തന്റെ നിലപാടുകൾ കണ്ട് അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണനാണ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. 10000 രൂപ മാത്രം ഓണറേറിയം വാങ്ങി സിനമകൾ പോലും മാറ്റിവെച്ച് പൂർണ്ണസമയവും അക്കാദമിക്കായി ചിലവഴിച്ച തന്നോട് ഇത്ര ധൃതി പിടിച്ച് നടപടിയെടുത്തതിന് പിന്നിലെ സാഹചര്യം മനസ്സിലാകുന്നില്ലെന്നും പ്രേംകുമാർ വ്യക്തമാക്കി. ഒരു നന്ദി പറയാൻ പോലും അവസരം നൽകാതെ അർപ്പണബോധത്തോടെ പ്രവർത്തിച്ച ഒരാളെ പറഞ്ഞുവിടുമ്പോൾ പാലിക്കേണ്ട മിനിമം മാന്യത സർക്കാർ കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Feb 14, 2026 4:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'നന്ദി പറയാനുള്ള അവസരം പോലും നൽകാതെ ചലച്ചിത്ര അക്കാദമിയിൽ നിന്ന് പുറത്താക്കി': പ്രേംകുമാർ










