യുവതാരനിര അണിനിരന്ന് തിയേറ്ററുകളില്‍ ആവേശ ചിരിപടര്‍ത്തിയ ‘രോമാഞ്ചം’ ജൈത്രയാത്ര തുടരുന്നു. ഫെബ്രുവരി മൂന്നിന് കേരളത്തിലെ 144 സ്ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം നാലാം വാരത്തിലേക്ക് പ്രവേശിച്ചപ്പോള്‍ 197 സ്ക്രീനുകളിലേക്ക് പ്രദര്‍ശനം വ്യാപിച്ചു. വിവിധി ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ബോക്സ് ഓഫീസ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ചിത്രമായി രോമാഞ്ചം മാറി കഴിഞ്ഞു.
34 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 62 കോടി രൂപയാണ് ‘രോമാഞ്ചം’ നേടിയിരിക്കുന്നത് . കേരളത്തില്‍ നിന്ന് 38 കോടിയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 3.6 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 21.15 കോടിയും നേടിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫോറം കേരളം അറിയിക്കുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയങ്ങളുടെ പട്ടികയിലേക്ക് ചിത്രം എത്തിയിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരത്തെ 23 ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Also Read- മുതൽ മുടക്ക് രണ്ട് കോടി; 50 കോടി ക്ലബ്ബിൽ ഇടം നേടി; മെഗാഹിറ്റായി ‘രോമാഞ്ചം’
നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രം ഹൊറർ കോമഡി ത്രില്ലറാണ്. സുഷിൻ ശ്യാമാണ് സംഗീതം. സൗബിൻ ഷഹീര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
ഗപ്പി പ്രോഡക്ഷന്റെയും, ഗുഡ്‌വിൽ എന്‍റര്‍ടെയ്ന്‍മെന്‍സിന്‍റെയും ബാനറിൽ ജോൺപോൾ ജോർജ്, ജോബി ജോർജ്, ഗിരീഷ് ഗംഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ജിത്തു മാധവന്‍ പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്‍റും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദാണ് നായകന്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.