HOME /NEWS /Gulf / Heart Attack | വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം; മലയാളിക്ക് രക്ഷയായത് ഒപ്പമുണ്ടായിരുന്ന ഡോക്ടറും കാബിൻ ക്രൂവും; പാരിതോഷികം പ്രഖ്യാപിച്ച് എയർലൈൻ

Heart Attack | വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം; മലയാളിക്ക് രക്ഷയായത് ഒപ്പമുണ്ടായിരുന്ന ഡോക്ടറും കാബിൻ ക്രൂവും; പാരിതോഷികം പ്രഖ്യാപിച്ച് എയർലൈൻ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരനും പ്രഥമ ശുശ്രൂഷ നൽകിയ ഡോക്ടര്‍ക്കും എയർലൈൻ കമ്പനി ഫ്രീ യാത്രാപാസ് നൽകും

  • Share this:

    ദുബായ്: യാത്രയ്ക്കിടെ വിമാനത്തിൽവെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരനെ ഒപ്പമുണ്ടായിരുന്ന ഡോക്ടറും ക്യാബിൻ ക്രൂവും ചേർന്ന് രക്ഷപെടുത്തി. യുനുസ് റായന്‍റോത് എന്നയാളാണ് ഉടനടി ചികിത്സ ലഭിച്ചതോടെ രക്ഷപെട്ടത്. കണ്ണൂരില്‍ നിന്ന് ദുബായിലേക്ക് പോകുന്ന ഗോ ഫസ്റ്റ് വിമാനത്തില്‍ വച്ചാണ് യൂനുസ് റായന്റോതിന് ഹൃദയാഘാതമുണ്ടായത്.

    കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട യുനുസ് ക്യാബിൻ ക്രൂവിനെ സഹായത്തിനായി വിളിച്ചു. എന്നാൽ അവർ ഓടിയെത്തിയപ്പോഴേക്കും യുനുസ് അബോധാവസ്ഥയിലായിരുന്നു. ഈ സമയത്ത് ഇയാൾക്ക് പൾസും ശ്വാസോച്ഛാസവും ഇല്ലായിരുന്നു. ഉടനടി യുനുസിനെ നിലത്തുകിടത്തി ജീവനക്കാർ സിപിആർ നൽകി. ഇതു കണ്ടുകൊണ്ടാണ് വിമാനത്തിലുണ്ടായിരുന്ന ഡോക്ടർ ഷബാർ അഹ്മദ് എത്തിയത്. പ്രാഥമിക ശുശ്രൂഷ നൽകുന്നതിന് ഡോക്ടർ നേതൃത്വം നൽകിയതോടെയാണ് യൂനുസ് ബോധം വീണ്ടെടുത്തു. തുടർന്ന് വിമാനത്തിൽ ലഭ്യമായിരുന്ന ചില അവശ്യ മരുന്നുകൾ നൽകുകയും ചെയ്തു. ദുബായിൽ എത്തിയ ഉടൻ തന്നെ യുനുസിനെ വീൽ ചെയറിൽ പുറത്തേക്ക് കൊണ്ടുപോകുകയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി എയർലൈൻ കമ്പനി വ്യക്തമാക്കി.

    അതേസമയം യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ അവസരോചിതമായി പ്രവർത്തിച്ച ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് എയര്‍ലൈന്‍ ക്യാഷ് അവാര്‍ഡ് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരനും പ്രഥമ ശുശ്രൂഷ നൽകിയ ഡോക്ടര്‍ക്കും എയർലൈൻ കമ്പനി ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തില്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാനുള്ള ഫ്രീ പാസുകളാണ് ഇവർക്കായി എയർലൈൻ കമ്പനി നല്‍കിയത്.

    കോവിഡ്: ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ

    കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ (Saudi Arabia). ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (General Directorate of Passports- (Jawazat)) ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. ഇന്ത്യ, ലെബനൻ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്നാം, അർമേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാണ് വിലക്ക്. അറബ് ഇതര രാജ്യങ്ങളിലേക്ക് (non-Arab countries) യാത്ര ചെയ്യുന്നവരുടെ പാസ്‌പോർട്ടിന്റെ സാധുത ആറ് മാസത്തിൽ കൂടുതലായിരിക്കണം എന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അറിയിച്ചു.

    അറബ് രാജ്യങ്ങളിലേക്കുള്ള യാത്രയ്‌ക്ക് പാസ്‌പോർട്ടിന്റെ സാധുത മൂന്ന് മാസത്തിൽ കൂടുതലായിരിക്കണം. ജിസിസി രാജ്യങ്ങളിലേക്ക് (Gulf Cooperation Council (GCC)) യാത്ര ചെയ്യുന്ന പൗരൻമാരുടെ ഐഡി കാർഡിന്റെ (national ID card) സാധുത മൂന്ന് മാസത്തിൽ കൂടുതലായിരിക്കണം എന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അറിയിച്ചിട്ടുണ്ട്.

    രേഖകളെ കൂടാതെ കോവിഡ് വാക്സിൻ സംബന്ധിച്ചുള്ള മാനദണ്ഡങ്ങളും യാത്രക്കാർ പാലിക്കണം. താഴെപ്പറയുന്നവയാണ് അവ.

    1. യാത്രക്കാർ മൂന്ന് ഡോസ് കോവിഡ് -19 വാക്സിൻ എടുത്തിരിക്കണം. രണ്ടാമത്തെ ഡോസ് എടുത്ത് മൂന്ന് മാസത്തിന് ശേഷം ആയിരിക്കണം മൂന്നാമത്തെ ഡോസ് എടുക്കേണ്ടത്.

    2. ഏതെങ്കിലും മെഡിക്കൽ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്തവർക്ക് ഇളവുകൾ ഉണ്ട്.

    3. 16, 12 വയസ്സിന് താഴെയുള്ളവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം.

    അതേസമയം, കോവിഡിനു പിന്നാലെ പല രാജ്യങ്ങളിലും കുരങ്ങുപനി (Monkeypox) പടർന്നു പിടിക്കുന്നതും ആശങ്കക്ക് ഇടയാക്കിയിരിക്കുകയാണ്. നിലവിൽ യുകെ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലാണ് കുരങ്ങുപനി റിപ്പോർട്ട് ചെയ്തത്. പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിൽമാത്രം കണ്ട് വന്നിരുന്ന ഈ രോഗം യൂറോപ്പിലേക്കും വ്യാപിച്ചത് വളരെ ഗൗരവമായി കണക്കിലെടുക്കേണ്ട വിഷയമാണെന്ന് വിദഗ്ദർ വിലയിരുത്തുന്നു. വളരെ അപൂർവമായി മാത്രമാണ് ഈ രോഗം ആഫ്രിക്കയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൃഗങ്ങളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വളരെ അടുത്ത ബന്ധത്തിലൂടെയും രോഗം പകരും.

    ഇപ്പോൾ രോഗം പകരുന്ന രീതി എങ്ങനെയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. യുകെയിൽ മെയ് 18 വരെ 9 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവരാരും തമ്മിൽ പരസ്പരം യാതൊരു ബന്ധവുമില്ല. മെയ് ആറിന് ആദ്യമായി രോഗം വന്നയാൾ നൈജീരിയ സന്ദർശിച്ചിരുന്നു. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയിട്ടുണ്ടാവുമെന്നും ഇത് ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് മാറ്റിയതിന് ശേഷം ലോകത്തിൻെറ എല്ലാ ഭാഗങ്ങളിലേക്കുമുള്ള സഞ്ചാരം കൂടിയതോടെയാവും രോഗം വ്യാപിച്ചതെന്നാണ് നിഗമനം. വസൂരി വിഭാഗത്തിൽ പെടുന്നതാണ് കുരങ്ങുപനിയെന്നത് ആരോഗ്യരംഗത്തെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

    First published:

    Tags: Dubai, Flight, Gulf news, Heart Attack