ന്യൂഡൽഹി: ലഡാക്കിൽ വീണ്ടും അതിക്രമിച്ചു കയറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം പരാജയപ്പെടുത്തിയെന്ന് ഇന്ത്യൻ സൈന്യം. ശനി, ഞായർ ദിവസങ്ങളിലാണ് ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായതെന്നും ഇന്ത്യൻ ആർമി വാർത്താക്കുറിപ്പിൽ അറിയിച്ചു. കിഴക്കാൻ ലഡാക്കിലാണ് ചൈന നിയന്ത്രണ രേഖ ലംഘിച്ച് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. ഇന്ത്യൻ സൈന്യം ഈ നീക്കം പ്രതിരോധിച്ചതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ പരിഹരിക്കാൻ നയതന്ത്രതലത്തിലുള്ള ചർച്ച നടന്നുവരികയാണെന്നും സൈന്യം വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
സംഘർഷാവസ്ഥ പരിഹരിക്കാൻ ബ്രിഗേഡ്, കമാൻഡർ തലത്തിലുള്ള യോഗം പുരോഗമിക്കുകയാണെന്ന് കരസേന വക്താവ് കേണൽ അമാൻ ആനന്ദ് പറഞ്ഞു.
പാംഗോങ് തടാക തീരത്ത് നടന്ന ചൈനയുടെ നീക്കമാണ് ഇന്ത്യൻ സൈനികർ പരാജയപ്പെടുത്തിയത്. അതേസമയം ചർച്ചകളിലൂടെ സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ജൂൺ 15 ന് ഉണ്ടായ ഏറ്റുമുട്ടലിനുശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിലുള്ള ഏറ്റുമുട്ടുന്നത്. അതേസമയം സംഘർഷത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, എന്നാൽ സംഭവത്തിന് ശേഷം മേഖലയിൽ സൈനികരുടെ എണ്ണം കൂട്ടിയിട്ടുണ്ട്.
പ്രദേശത്ത് സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ രണ്ടുമണിക്കൂറോളം നീണ്ട ടെലിഫോണിക് സംഭാഷണത്തിനൊടുവിലാണ് ഇരു രാജ്യങ്ങളും സൈനികരെ പിൻവലിക്കാൻ തീരുമാനിച്ചത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.