Breaking| ലഡാക്കിൽ പിടിയിലായ സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി
- Published by:Rajesh V
- news18-malayalam
Last Updated:
ഞായറാഴ്ച രാത്രിയാണ് ചുമാർ - ഡെംചോക് മേഖലയിൽനിന്ന് സൈനികൻ പിടിയിലായത്.
ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിൽ ലഡാക്കിനോടു ചേർന്ന് പിടിയിലായ ചൈനീസ് സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി. നടപടിക്രമം പാലിച്ച് ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ രാത്രിയോടെ സൈനികനെ കൈമാറിയതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. കിഴക്കൻ ലഡാക്കിലെ ചുഷുൽ- മോൾഡോ അതിർത്തിയിൽവെച്ചാണ് സൈനികനെ കൈമാറിയത്. ഞായറാഴ്ച രാത്രിയാണ് ചുമാർ - ഡെംചോക് മേഖലയിൽനിന്ന് സൈനികൻ പിടിയിലായത്. സൈനികനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ചൈനീസ് സൈന്യം ഇന്ത്യൻ സേനയെ സമീപിച്ചിരുന്നു. രാജ്യാന്തര നിയമങ്ങൾ പാലിച്ചാണ് ഇന്ത്യ സൈനികനെ മോചിപ്പിച്ചത്.
പിടിയിലാകുമ്പോൾ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎല്‍എ) സൈനികന്റെ കയ്യിൽ സിവിൽ, സൈനിക രേഖകളുണ്ടായിരുന്നതായും വിവരമുണ്ട്. ആറാമത്തെ മോട്ടറൈസ്ഡ് ഇൻഫൻട്രി ഡിവിഷനിപ്പെട്ടയാളാണ് പിടിയിലായതെന്നാണ് വിവരം. ഇയാളുടെ ലക്ഷ്യം ചാരപ്രവർത്തനമായിരുന്നോ എന്നാണ് പരിശോധിച്ചത്. തന്റെ യാക്ക് വീണ്ടെടുക്കാനാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്നാണ് സൈനികൻ പറയുന്നത്. ഒറ്റയ്ക്കാണ് ഇയാൾ അതിർത്തി കടന്നതെന്നും ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കരസേനാ വൃത്തങ്ങൾ വ്യക്തമാക്കി.
advertisement
മേയ് മുതൽ യഥാർത്ഥ നിയന്ത്രണരേഖയിൽ ഇന്ത്യ- ചൈന സൈനികർ തമ്മിൽ സംഘര്‍ഷം നിലനിൽക്കുകയാണ്. ജൂണിൽ ഗൽവാൻ താഴ്‌വരയിൽ ഇരുവിഭാഗങ്ങളും തമ്മിൽ നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പാംഗോങ്ങിൽനിന്ന് പിൻവാങ്ങുന്നതായി ചൈന അറിയിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ അവർ അതിർത്തിയിൽ സേനാവിന്യാസം ശക്തമാക്കിയിരുന്നു.
Location :
First Published :
October 21, 2020 7:59 AM IST