ബംഗളുരു: ദക്ഷിണ കന്നഡ ജില്ലയിൽ കൊല്ലപ്പെട്ട ബി.ജെ.പി യുവജന വിഭാഗം നേതാവ് പ്രവീൺ നെട്ടാറിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ വസതിയിലേക്ക് ശനിയാഴ്ച എബിവിപി മാർച്ച് നടത്തി. ആഭ്യന്തരമന്ത്രിയുടെ വസതിക്ക് പുറത്ത് മാർച്ച് തടഞ്ഞ പൊലീസ് എബിവിപി പ്രവർത്തകർക്കെതിരെ ലാത്തി വീശി. ജയമഹലിലുള്ള ജ്ഞാനേന്ദ്രയുടെ ബംഗ്ലാവിന്റെ വളപ്പിലേക്ക് കാവി പതാകയും പിടിച്ച് ബി.ജെ.പി.യുടെ വിദ്യാർത്ഥി വിഭാഗം അംഗങ്ങൾ ഇരച്ചുകയറി. ‘ഞങ്ങൾക്ക് നീതി വേണം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എബിവിപി പ്രവർത്തകർ ഉയർത്തി. ഹിന്ദുത്വ പ്രവർത്തകരെ കൊലപ്പെടുത്തിയതിന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ അനുബന്ധ സംഘടനകളെയും നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്രത്യേകിച്ച് കേരള അതിർത്തിയിലുള്ള തീരദേശ ജില്ലകളിൽ അവരുടെ സ്വാധീനം വർദ്ധിക്കുന്നു
തുടക്കത്തിൽ എബിവിപി പ്രവർത്തകരെ അനുനയിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും അവർ പ്രതിഷേധമാർച്ചുമായി മുന്നോട്ടു നീങ്ങുകയും മുദ്രാവാക്യം മുഴക്കി കോമ്പൗണ്ടിനുള്ളിൽ കുത്തിയിരിപ്പ് പ്രകടനം നടത്തുകയും ചെയ്തു. പിന്നീട് പ്രവർത്തകർ ജ്ഞാനേന്ദ്രയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി. ഇതോടെ പോലീസുകാർ അവരെ ബംഗ്ലാവിൽ നിന്ന് വലിച്ചിറക്കി. ഇതിനിടെയാണ് പൊലീസ് എബിവിപി പ്രവർത്തകർക്കുനേരെ ലാത്തിവീശിയത്.. പിന്നീട് പ്രവർത്തകരെ സർക്കാർ വാഹനങ്ങളിൽ കയറ്റി സ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.
ദക്ഷിണ കന്നഡയിലെ ഭാരതീയ ജനതാ യുവമോർച്ച ജില്ലാതല ഭാരവാഹിയായ നെട്ടറിനെ ചൊവ്വാഴ്ച രാത്രി കോഴിക്കട അടച്ച് വീട്ടിലേക്ക് പോകുമ്പോൾ ബൈക്കിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സക്കീർ (29), ഷഫീഖ് (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്, വിശദാംശങ്ങൾ വെളിപ്പെടുത്താതെ പോലീസ് വൃത്തങ്ങൾ പറഞ്ഞു.
കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം, ഒരു കടയുടെ പുറത്ത് നിൽക്കുകയായിരുന്ന ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു സൂറത്കലിലെ മംഗൽപേട്ട സ്വദേശി മുഹമ്മദ് ഫാസിലിനെ വ്യാഴാഴ്ച രാത്രി അജ്ഞാതരായ നാലുപേർ ചേർന്ന് വെട്ടിക്കൊന്നു. 20 പേരെ ചോദ്യം ചെയ്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Karnataka, Murder, Yuvamorcha