ന്യൂഡൽഹി: കോൺഗ്രസിനെ ഒഴിവാക്കി ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് BSP-SP അന്തിമ ധാരണ. മഹാസഖ്യ പ്രഖ്യാപനം അഖിലേഷ് യാദവും മായവതിയും ശനിയാഴ്ച ലഖ്‌നൗവിൽ നടത്തും. ഇരുപാര്‍ട്ടികളും 37 സീറ്റില്‍ വീതവും ആര്‍എല്‍ഡി 2 സീറ്റിലും മത്സരിക്കും. ഹിന്ദി ഹൃദയഭൂമിയിലെ വിജയത്തിന് ശേഷം സഖ്യ കക്ഷികൾക്ക് ഇടയിൽ അപ്രമാദിത്വം നേടാമെന്നും കൂടുതൽ സഖ്യങ്ങൾ ഉണ്ടാക്കാമെന്നുമുള്ള കോണ്ഗ്രസിന്റെ കണക്കുകൂട്ടലാണ് ഉത്തർപ്രദേശിൽ പാളിയത്.
മായാവതിയും അഖിലേഷ് യാദവും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കോണ്ഗ്രസിനെ ഒഴിവാക്കി മഹാസഖ്യ രൂപീകരണത്തിലും സീറ്റ് വിഭജനത്തിലും അന്തിമ തീരുമാനമായത്. ലഖ്‌നൗവിൽ ശനിയാഴ്ച നടത്തുന്ന സംയുക്ത വാർത്ത സമ്മേളനത്തിൽ സഖ്യത്തിന്റെ തുടർ നീക്കങ്ങൾ പ്രഖ്യാപിക്കും. 80 സീറ്റുകളുള്ള യുപിയില്‍ എസ്പിയും ബിഎസ്പിയും 37 വീതം സീറ്റുകളില്‍ മത്സരിക്കും. അജിത് സിംഗിന്റെ ആര്‍എല്‍ഡിക്ക് കൈരാനയടക്കം 2 സീറ്റ് നല്‍കും.
കോണ്‍ഗ്രസിനെ സഖ്യത്തിന്റെ ഭാഗമാക്കില്ലെങ്കിലും സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലും രാഹുലിന്റെ മണ്ഡലമായ അമേഠിയിലും സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. എന്‍ഡിഎയുമായി ഇടഞ്ഞുനില്‍ക്കുന്ന ഓം പ്രകാശ് രാജ്ബറിന്റെ സുഹല്‍ദേവ് പാര്‍ട്ടിക്ക് ഒരുസീറ്റ് നല്‍കാനും അപ്‌നാ ദളിന്റെ ഒരു സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കാനും സഖ്യം തയാറായേക്കും. പ്രധാമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ മഹാസഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
കോണ്‍ഗ്രസിനെ എഴുതിതള്ളേണ്ടതില്ലെന്നും ഒറ്റയ്ക്ക് മത്സരിച്ചു കരുത്ത് തെളിയിക്കുമെന്നുമാണ് പാർട്ടി പ്രതികരണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 71 സീറ്റുകള്‍ നേടിയ ബിജെപിക്ക് മഹാസഖ്യത്തിന്റെ വരവോടെ സംസ്ഥാനത്ത് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് സൂചന.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.