• HOME
  • »
  • NEWS
  • »
  • india
  • »
  • Congress| ആകെ 690 സീറ്റുകൾ; കിട്ടിയത് 55 സീറ്റ്; ഹിന്ദി ഹൃദയഭൂമിയിൽ തകര്‍ന്നടിഞ്ഞ് കോൺഗ്രസ്

Congress| ആകെ 690 സീറ്റുകൾ; കിട്ടിയത് 55 സീറ്റ്; ഹിന്ദി ഹൃദയഭൂമിയിൽ തകര്‍ന്നടിഞ്ഞ് കോൺഗ്രസ്

ഒരു കാലത്ത് ഒറ്റക്ക് ഭരിച്ച ഉത്തർപ്രദേശിൽ 3 ശതമാനം വോട്ട് നേടാൻ പോലും കഴിയാതെ കോൺഗ്രസ് കിതക്കുകയാണ്.

  • Share this:
    ഹിന്ദി ഹൃദയ ഭൂമിയിൽ നിന്നും കോൺഗ്രസ് മായുകയാണോ? അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം  അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. കോൺഗ്രസ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ തകർച്ചയാണ് ഇപ്പോഴത്തേത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടി, ഏറ്റവും പുതിയ പാർട്ടിയായ ആം ആദ്മിക്കൊപ്പം എത്തിയിരിക്കുകയാണ്. ഇരു പാർട്ടികൾക്കും ഇന്ത്യയിലാകെ രണ്ട് സംസ്ഥാനങ്ങളിലാണ് ഭരണമുള്ളത്. ഒരു കാലത്ത് ഒറ്റക്ക് ഭരിച്ച ഉത്തർപ്രദേശിൽ 3 ശതമാനം വോട്ട് നേടാൻ പോലും കഴിയാതെ കോൺഗ്രസ് കിതക്കുകയാണ്.

    തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബിൽ കോൺഗ്രസിന് അധികാരമുണ്ടായിരുന്നു. ഗോവയിലെയും മണിപ്പൂരിലെയും ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. എന്നാൽ ഇന്നത്തെ ഫലം വന്നതോടെ കോൺഗ്രസ് പഞ്ചാബിൽ അടിതെറ്റി വീണു. ഗോവയിലും മണിപ്പൂരിലും ഉണ്ടായിരുന്ന സ്വാധീനം നാമമാത്രമായി ചുരുങ്ങി. അഞ്ചു സംസ്ഥാനങ്ങളിലായി 690 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാൽ വിജയിക്കാനായത് 55 സീറ്റുകളിൽ മാത്രം. യുപിയിൽ 403 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ലീഡ് പിടിക്കാനായത് 3 സീറ്റുകളിലും.

    ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് കോൺഗ്രസ് അപ്രത്യക്ഷമാകുന്നോ?

    ഇന്ത്യയുടെ ജനവിധി നിര്‍ണയിക്കുന്നതില്‍ ഹിന്ദി ഹൃദയഭൂമിക്കുള്ള പങ്ക് നിര്‍ണായകമാണ്. ഹിന്ദി ഹൃദയഭൂമിയില്‍ വിജയിക്കുന്നവര്‍ അധികാരത്തിലേറും എന്നാണ് വിശ്വാസം. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കാര്യങ്ങൾ കോൺഗ്രസിന് അനുകൂലമല്ല. പഞ്ചാബിനെ ഭരണം നഷ്ടമായതോടെ ഇനി അവശേഷിക്കുന്നത് രാജസ്ഥാനും ഛത്തീസ്ഗഡുമാണ്. ഒരു തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പോലും കാണിക്കാതെ കീഴടങ്ങുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തിലാണ് ആം ആദ്മിയെ പോലുള്ള പാർട്ടിയുടെ സ്വാധീനം വർധിക്കുന്നത് ശ്രദ്ധേയമാകുന്നത്.

    കോണ്‍ഗ്രസ് തകർച്ചയുടെ കണക്കുകൾ ഇങ്ങനെ

    - പ്രിയങ്ക ഗാന്ധി യുപിയിലെ പാർട്ടിയുടെ ചുമതലയേറ്റിട്ടും കോൺഗ്രസിന്റെ വോട്ടുവിഹിതം പകുതിയായി കുറഞ്ഞു. ഒരു കാലത്ത് ഒറ്റക്ക് ഭരിച്ച സംസ്ഥാനത്ത് ഇന്ന് 3 ശതമാനം വോട്ട് നേടാൻ പോലും കഴിയുന്നില്ല എന്നത് തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു.

    - പഞ്ചാബിൽ കോൺഗ്രസിന് 2017ൽ 38.5 ശതമാനം വോട്ട് ഉണ്ടായിരുന്നത് ഈ തെര‍ഞ്ഞെടുപ്പിൽ 23.3 ശതമാനമായി കുറഞ്ഞു.

    - 2017ൽ ഏറ്റവും വലിയ കക്ഷിയായിരുന്ന കോൺഗ്രസ്, ഈ തെരഞ്ഞെടുപ്പിൽ ഗോവയിലും മണിപ്പൂരിലും രണ്ടാം സ്ഥാനത്തായി. പാർട്ടിയുടെ വോട്ട് വിഹിതത്തിലും വലിയ കുറവുണ്ടായി.

    - മണിപ്പൂരിൽ 2017ൽ 35.1 ശതമാനം വോട്ടുണ്ടായിരുന്നത് 2022ൽ 17 ശതമാനമായി കുറഞ്ഞു.

    -കോൺഗ്രസിന് മാത്രമല്ല, കോൺഗ്രസിന്റെ സഖ്യകക്ഷികൾക്കും ഇത് നല്ല സമയമല്ല. 2017ൽ മൂന്ന് സീറ്റിൽ വിജയിച്ച ഗോവ ഫോർവേഡ് പാർട്ടി ഇത്തവണ ഒരു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.

    തുടർഭരണത്തിൽ മോശം റെക്കോഡ്

    -കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തുടർഭരണം നേടുക ദുഷ്കരമായ ഒന്നായി മാറിയിട്ടുണ്ട്.
    - 2011ൽ അസമിന് ശേഷം പ്രധാനപ്പെട്ട ഒരു സംസ്ഥാനത്തും കോൺഗ്രസ് സർക്കാരുകൾ തുടർ‌ഭരണം നേടിയിട്ടില്ല.
    - കോൺഗ്രസ് അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഇടങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് പഞ്ചാബ്

    കോൺഗ്രസിന്റെ തകർച്ച ആപ്പിന് വളമാകുന്നോ?

    കോൺഗ്രസ് തകരുന്നിടങ്ങളിൽ ബദലായി ആം ആദ്മി പാർട്ടി മാറുകയാണോ. ആദ്യം ഡൽഹിയിൽ കോൺഗ്രസിനെ തൂത്തെറിഞ്ഞുകൊണ്ടാണ് കെജ്രിവാളും സംഘവും ഭരണം പിടിച്ചെടുത്തത്. ഇപ്പോൾ പഞ്ചാബിലും സമാനമായ രീതിയിലാണ് ഭഗവത് മാനിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിലേക്ക് എത്തുന്നത്. കോൺഗ്രസിന്‍റെ തകർച്ചയിൽനിന്ന് രാജ്യത്തെ പുതു രാഷ്ട്രീയ ശക്തിയായി ഉയരുകയാണ് ആം ആദ്മി പാർട്ടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

    ഡൽഹിയോട് ചേർന്ന് കിടക്കുന്ന പഞ്ചാബിൽ വെന്നിക്കൊടി നാട്ടിയതോടെ ആപ്പ് ഇനി കൂടുതൽ സ്ഥലങ്ങളിൽ ബലപരീക്ഷണത്തിന് ഇറങ്ങും. ഒരു സംസ്ഥാന പാർട്ടിയെന്ന നിലയിൽനിന്ന് അവർ ദേശീയ പാർട്ടിയായുള്ള വളർച്ച സ്വപ്നം കാണുന്നു. ഇതിനായി അവർക്ക് പ്രതീക്ഷയേകുന്നത് കോൺഗ്രസിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ മുമ്പ് ലഭ്യമായിരുന്ന ഇടം തന്നെയാണ്. കോൺഗ്രസിന് ബദൽ എന്ന പ്രചാരണം ഏറ്റെടുത്ത് തന്നെയാകും ബിജെപിയെ എതിരിടാൻ ഇനി ആം ആദ്മി പാർട്ടി മുന്നോട്ടുവരിക. അവരുടെ മുന്നേറ്റത്തിൽ കോൺഗ്രസിന്‍റെ നില കൂടുതൽ പരുങ്ങലിലാകുമോയെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

    പ്രിയങ്ക വന്നിട്ടും നിരാശ

    2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനം. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ടായിരുന്നു ആ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിനെ നിയന്ത്രിച്ചത്. സഹോദരന്‍ രാഹുല്‍ ഗാന്ധി, സിറ്റിങ് മണ്ഡലമായ അമേഠിയില്‍ സ്മൃതി ഇറാനിയോട് ദയനീയ പരാജയം ഏറ്റുവാങ്ങുന്നത് കണ്ടുനില്‍ക്കേണ്ടി വന്നു പ്രിയങ്കയ്ക്ക്.

    എന്നാല്‍ 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു പ്രിയങ്കയ്ക്ക് മുന്നിലുള്ള പ്രധാന ലക്ഷ്യം. 2020 ല്‍ പ്രിയങ്കയെ ഉത്തര്‍ പ്രദേശിന്റെ പരിപൂര്‍ണ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. അതിന് പിറകെ, ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് വലിയ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടേയും കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ അടിമുടി തകര്‍ന്ന് തരിപ്പണമായ കാഴ്ചയാണ് രാജ്യം ഇപ്പോള്‍ കാണുന്നത്.

    പഞ്ചാബിൽ ആരുടെ പിഴവ്

    ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ തന്ത്രങ്ങള്‍ പാളിയപ്പോള്‍ പഞ്ചാബില്‍ സംഭവിച്ചത് രാഹുല്‍ ഗാന്ധിയുടെ പിഴവുകള്‍ ആയിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങും നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ല എന്ന് മാത്രമല്ല, അത് വഷളാക്കുകയായിരുന്നു ചെയ്തത്. വലിയ പ്രതിച്ഛായയുണ്ടായിരുന്ന അമരീന്ദര്‍ സിങ് പാര്‍ട്ടി വിട്ടുപോവുക കൂടി ചെയ്തതോടെ പരാജയം ഏറെക്കുറേ ഉറപ്പായി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചരണ്‍ജിത് സിങ് ചന്നിയെ തന്നെ നിശ്ചയിച്ചതോടെ സിദ്ദു വീണ്ടും കലാപകാരിയായി. കൃത്യമായ പദ്ധതികളോടെ, ജനഹിതം പരിഗണിച്ച് തെരഞ്ഞെടുപ്പിനിറങ്ങിയ ആം ആദ്മി പാര്‍ട്ടി ഈ സാഹചര്യങ്ങള്‍ എല്ലാം ഫലപ്രദമായി മുതലെടുക്കുക കൂടി ചെയ്തതോടെ പഞ്ചാബ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമാക്കപ്പെട്ടു.
    Published by:Rajesh V
    First published: