അഹമ്മദാബാദ്: ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതത്തെ തുടർന്ന് ബസും കാറും കൂട്ടിയിടിച്ച് ഒമ്പത് പേർ കൊല്ലപ്പെട്ടു. ഗുജറാത്തിലെ നവ്സാരിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അപകടത്തിൽ നിരവധി പേർക്കു പരുക്കേറ്റു. ബസ് എസ് യു വി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
സൂറത്തിൽ നിന്ന് പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടെത്.നിറയെ യാത്രക്കാരുണ്ടായ ബസ് അഹമ്മദാബാദ്-മുംബൈ ഹൈവേയിൽ വെച്ച് ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയിൽ ഇടിക്കുകയായിരുന്നു. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹവും മരിച്ചു.
വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ എതിരെ വന്ന കാറിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയിൽ കാർ പൂർണമായി തകർന്നു. മരിച്ച ഒമ്പത് പേരിൽ എട്ട് പേരും കാറിൽ യാത്ര ചെയ്തവരാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ സൂററ്റിലേക്ക് റഫർ ചെയ്തതായി നവസാരി ഡിവൈഎസ്പി വി എൻ പട്ടേൽ എഎൻഐയോട് പറഞ്ഞു.
Also read-കാനഡയിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വഞ്ചിക്കപ്പെടുന്നതിൽ ആശങ്കയെന്ന് ഇന്ത്യൻ സ്ഥാനപതി കാര്യാലയം
ബസിലുള്ളവർക്കാണ് പരിക്കേറ്റത്. നിസാര പരിക്കുകളോടെ ചികിത്സ തേടിയവർ ആശുപത്രി വിട്ടു. 11 പേർ ഇപ്പോഴും ചികിത്സയിലാണ്. ഗുജറാത്തിലെ അംകലേശ്വർ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഇവർ വൽസാദിൽനിന്ന് മടങ്ങുകയായിരുന്നു. വെസ്മ ഗ്രാമത്തിന് സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഹൈവേയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.