വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് : ഹാക്കറുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
Last Updated:
ലണ്ടനിൽ നടത്തിയ പത്രസമ്മേളനത്തിൽ അജ്ഞാതനായ അമേരിക്കൻ സൈബർ വിദഗ്ധനാണ് കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടന്നതായി ആരോപിച്ചത്
ന്യൂഡൽഹി: വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേട് നടത്താനാകുമെന്ന അമേരിക്കൻ സൈബർ വിദഗ്ധന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേട് കാണിക്കാൻ ആകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും കമ്മീഷൻ പ്രതികരിച്ചു. വോട്ടിംഗ് മെഷീനുകൾ സുരക്ഷിതമാണെന്നും ഓരോ ഘട്ടത്തിലും സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. മനഃപൂർവം ചെളിവാരി എറിയാനാണ് നീക്കമെന്നും കമ്മീഷൻ വ്യക്തമാക്കി. ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി എടുക്കുന്ന കാര്യം പരിശോധിക്കുന്നതായും കമ്മീഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ലണ്ടനിൽ നടത്തിയ പത്രസമ്മേളനത്തിൽ അജ്ഞാതനായ അമേരിക്കൻ സൈബർ വിദഗ്ധനാണ് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടന്നതായും ഹാക്കർ അവകാശപ്പെട്ടു. ബ്രിട്ടനിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരാണ് ഹാക്കർക്ക് പറയാനുള്ളത് വെളിപ്പെടുത്താൻ പത്രസമ്മേളന വേദി ഒരുക്കിയത്. മുഖം മറച്ചു പ്രത്യക്ഷപ്പെട്ട അമേരിക്കൻ ഹാക്കറുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ. ഇന്ത്യയിൽ ഉപയോഗിയ്ക്കുന്ന വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം സാധ്യമാണ്. എത്രയൊക്കെ സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും നിഷേധിച്ചാലും ശരി യന്ത്രത്തിൽ കൃത്രിമം സാധ്യമാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കാൻ കഴിയും. വോട്ടിംഗ് യന്ത്രത്തിൽ പ്രത്യേക ചിപ്പ് ഘടിപ്പിച്ചാൽ കൃത്രിമം സാധ്യമാണ്.
advertisement
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് അടക്കം ഇന്ത്യയിൽ പല തെരഞ്ഞെടുപ്പുകളിലും ഇ വി എം കൃത്രിമം നടന്നിട്ടുണ്ട്. പല രാഷ്ട്രീയ പാർട്ടികളും ഹാക്കിങ്ങിനായി തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കർ വെളിപ്പെടുത്തി. സമാജ്‌വാദി പാർട്ടിയും ബിഎസ് പിയും ഹാക്കിങ് സഹായം തേടി തന്നെ സമീപിച്ചിരുന്നു. ഉത്തർപ്രദേശ്, ഗുജറാത്ത് അടക്കം നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകളിലും കൃത്രിമം നടന്നു. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ വി എസ് സമ്പത്തിനു ഇക്കാര്യം അറിയാം. 2014 ഇൽ അപകടത്തിൽ മരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ഡെയ്ക്കും ഇതറിയാം. സത്യങ്ങൾ തുറന്നു പറയാൻ ഒരുങ്ങുമ്പോഴാണ് ഗോപിനാഥ് മുണ്ടെ അപകടത്തിൽ മരിച്ചത്.
advertisement
ഹാക്കറുടെ ഈ വിവാദ വാർത്താ സമ്മേളനത്തിൽ കോൺഗസ് നേതാവ് കപിൽ സിബൽ കാഴ്ചക്കാരനായി എത്തിയിരുന്നു. ഇത് രാഷ്ട്രീയ വിവാദത്തിനു കാരണമായിട്ടുണ്ട്. ഫാറൂഖ് അബ്ദുള്ളയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ വോട്ടിങ് യന്ത്രത്തെക്കുറിച്ചു പരസ്യ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഹാക്കറുടെ വെളിപ്പെടുത്തലുകൾ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 21, 2019 7:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് : ഹാക്കറുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ