കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതാദ്യമായിട്ടാകും ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സംവിധാനം ഉപയോഗിക്കുന്നത്. ബെംഗളൂരുവിലെ ഒരു പോളിംഗ് ബൂത്തിലായിരിക്കും ഇത് നടപ്പിലാക്കുക. ബംഗളൂരുവിലെ പാലസ് റോഡിലുള്ള രാംനാരായണ ചെല്ലാരം കോളേജിലെ റൂം നമ്പർ രണ്ടിൽ ആയിരിക്കും വോട്ടർമാർക്കായി ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുക. കർണാടക ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിന് സമീപമാണ് ഈ പോളിങ്ങ് ബൂത്ത്. മെയ് പത്തിനാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്.
എങ്ങനെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്?
ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനായി ഈ പോളിംഗ് സ്റ്റേഷനിലെ വോട്ടർമാർ തിരഞ്ഞെടുപ്പു കമ്മീഷന്റെ ചുനവന (Chunavana) മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. അതിൽ വോട്ടേഴ്സ് കാർ, നമ്പർ, മൊബൈൽ നമ്പർ എന്നിവയെല്ലാം നൽകണം. അതിനു ശേഷം ആ ആപ്പിൽ ഒരു സെൽഫിയും അപ്‌ലോഡ് ചെയ്യണം. പോളിംഗ് ബൂത്തിൽ എത്തിക്കഴിഞ്ഞാൽ, വെരിഫിക്കേഷനായി ഫേഷ്യൽ റെക്കഗ്നിഷൻ സ്കാനിംഗ് ഉണ്ടാകും.
Also read- Karnataka Elections| ഇന്ന് നിശബ്ദ പ്രചരണം; കർണാടകയിൽ വിധിയെഴുത്ത് നാളെ
തിരഞ്ഞെടുപ്പു കമ്മീഷന്റെ ഡാറ്റാബേസുമായി ആ സ്കാനിങ്ങിലെ രൂപം പൊരുത്തപ്പെടുന്നുണ്ടെങ്കിൽ, വോട്ടർ മറ്റ് രേഖകളൊന്നും നൽകേണ്ടതില്ല. അവർക്ക് വോട്ട് രേഖപ്പെടുത്താനുള്ള അനുമതിയും ലഭിക്കും. ഈ സംവിധാനം നീണ്ട ക്യൂകൾ കുറയ്ക്കുമെന്നും കാത്തിരുപ്പു സമയം ലഘൂകരിക്കുമെന്നും കള്ളവോട്ട്, തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ എന്നിവ തടയുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഡിജി യാത്ര ആപ്പിനു സമാനമായാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ ഈ ആപ്പും പ്രവർത്തിക്കുന്നത്.
വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരുടെ ക്യൂ കുറയ്ക്കാൻ വേണ്ടിയുള്ള ഒരു ബയോമെട്രിക് ബോർഡിംഗ് സംവിധാനമാണിത്. ”പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്ന ബൂത്തിൽ മുന്നൂറോളം വോട്ടർമാർ മാത്രമാണുള്ളത്. ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ഈ ബൂത്തിലെ വോട്ടർമാരുടെ എല്ലാ വീടുകളും സന്ദർശിച്ച് പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് ബോധവത്കരണം നടത്തുന്നുണ്ട്. എന്നാൽ ഈ രീതി തന്നെ വോട്ടിങ്ങിനായി സ്വീകരിക്കണമെന്ന് നിർബന്ധമില്ല. ഈ സൗകര്യം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്തവർക്ക് പഴയ രീതി പിന്തുടരാവുന്നതാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്താൻ വോട്ടർമാർക്കായി പ്രത്യേക ക്യൂ ഉണ്ടായിരിക്കും”, കർണാടക സ്‌പെഷ്യൽ ഓഫീസർ (ഇലക്ഷൻ) എവി സൂര്യ സെൻ മണികൺട്രോളിനോട് പറഞ്ഞു.
ഈ സംവിധാനത്തിന് നിരവധി നല്ല വശങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് വോട്ടർമാരുടെ നീണ്ട ക്യൂവും കാത്തിരിപ്പു സമയവും കുറയ്ക്കും എന്നതാണ് ഒരു ഗുണം. രണ്ടാമതായി, ഇവിടെ സാധാരണയേക്കാൾ കുറവ് ഉദ്യോഗസ്ഥർ മതി. ഉദാഹരണത്തിന്, ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയുള്ള ഒരു ബൂത്തിൽ നാല് പോളിംഗ് ഓഫീസർമാർക്ക് പകരം മൂന്ന് പേരെ മാത്രം വിന്യസിച്ചാൽ മതി. കാരണം ബൂത്തിൽ സാധാരണയായി നടക്കുന്ന അത്രയും പരിശോധനകൾ ഇവിടെ ആവശ്യമില്ല”, സൂര്യ സെൻ പറഞ്ഞു. ഒരു ഓഫ്‍ലൈൻ ഹാക്കത്തോണിൽ, ചെന്നൈയിലെ എസ്‍ആർഎം യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടിംഗ് ടെക്നോളജി വിദ്യാർത്ഥികളാണ് ഈ ആശയം മുന്നോട്ടു വെച്ചത്. ‘ഇലക്ഷൻ 2023’ എന്ന പേരിലായിരുന്നു ഹാക്കത്തോൺ നടത്തിയത്.
Karnataka Election Results 2023 | കർണാടക തിരഞ്ഞെടുപ്പ് ഫലങ്ങൾ 2023 Live Updates
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Election Commission, Karnataka, Karnataka-election-2023