വാരണാസി: ഗ്യാൻവാപി മസ്ജിദ് കേസിൽ മുസ്ലീം പക്ഷത്തിന്റെ ഹർജി വാരണാസി ജില്ലാ കോടതി തിങ്കളാഴ്ച തള്ളി. അതേസമയം ആരാധനാസ്വാതന്ത്ര്യമുണ്ടെന്ന് കാട്ടി ഹിന്ദു വിഭാഗം നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ അടുത്ത വാദം കേൾക്കുന്നത് സെപ്റ്റംബർ 22-ന് ആയിരിക്കും. ഹിന്ദുമത വിശ്വാസികളായ സ്ത്രീകൾ നൽകിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് വിധി.
ഗ്യാൻവാപി മസ്ജിദ് വഖഫ് സ്വത്താണെന്നും ഹർജിയുടെ പരിപാലനത്തെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി പറഞ്ഞു. ഗ്യാന്‍വാപി പള്ളി വളപ്പില്‍ ഉണ്ടെന്നു കരുതുന്ന ഹിന്ദു വിഗ്രങ്ങളില്‍ ആരാധനയ്ക്ക് അനുമതി തേടി, അഞ്ചു ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിക്കെതിരെ മസ്ജിദ് കമ്മിറ്റിയാണ് കോടതിയെ സമീപിച്ചത്. ഗ്യാന്‍വാപി പള്ളി വഖഫ് സ്വത്ത് ആണെന്നും അതുകൊണ്ടുതന്നെ ആരാധനയ്ക്ക് അനുമതി തേടിയുള്ള ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് മസ്ജിദ് കമ്മിറ്റി വാദിച്ചത്.
ക്ഷേത്രം തകര്‍ത്താണ് ഗ്യാന്‍വാപി പള്ളി തകര്‍ത്തതന്നൊണ് ഒരു വിഭാഗം ഹിന്ദുക്കളുടെ വാദം. ഇതുമായി ബന്ധപ്പെട്ട കേസില്‍ പള്ളി വളപ്പില്‍ വിഡിയോ സര്‍വേ നടത്താന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഈ സര്‍വേയ്ക്കിടെ കുളത്തില്‍ വിഗ്രഹം കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നു. കേസ് പിന്നീട് സുപ്രീം കോടതി ജില്ലാ കോടതിയിലേക്കു മാറ്റുകയായിരുന്നു.
ഹിന്ദുപക്ഷത്തിന്റെ ഹർജി കോടതി ശരിവച്ചതിനാൽ കേസിൽ വാദം തുടരും. കാശി ക്ഷേത്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദ് സമുച്ചയത്തിന്റെ പുറം ഭിത്തിയിൽ മാ ശൃംഗർ ഗൗരിയെ ആരാധിക്കാനുള്ള അവകാശമാണ് ഹർജിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
സാമുദായിക വിഷയത്തിൽ ജില്ലാ ജഡ്ജി എകെ വിശ്വേഷ് കഴിഞ്ഞ മാസം സെപ്റ്റംബർ 12 വരെ ഉത്തരവ് മാറ്റി വച്ചിരുന്നു. ഇന്നു വിധിപ്രസ്താവത്തോട് അനുബന്ധിച്ച് വാരാണസിയിലും പരിസരത്തും വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gyanvapi Masjid Case