ന്യൂഡൽഹി: ബിബിസിയുടെ ന്യൂഡൽഹി ഓഫീസിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. വെളിപ്പെടുത്താത്ത വരുമാനത്തെക്കുറിച്ച് ബിബിസിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് ബിബിസിയുടെ ഡൽഹി ഓഫീസിൽ ഇന്ന് പരിശോധന നടത്തുന്നത്. സി എൻ ബി സി – ടിവി18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പരിശോധനയ്ക്കിടെ ജീവനക്കാരുടെ ഫോണുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കംപ്യൂട്ടറുകൾ ഉപയോഗിക്കരുതെന്നും നിർദേശം.
ബിബിസി മുംബൈ ഓഫീസിൽ 12 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഒന്നിലധികം സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. എന്നാൽ ബിബിസി ഓഫീസിൽ നടക്കുന്നത് റെയ്ഡ് അല്ലെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ക്രമക്കേട് കണ്ടെത്തിയാൽ ബിബിസി ഓഫീസ് റെയ്ഡ് ചെയ്യും.
ഡൽഹിയിലെ ബിബിസി ഓഫീസിൽ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്. ഫോണും കംപ്യൂട്ടറും ഉപയോഗിക്കരുതെന്നും പുറത്തുനിന്നുള്ള ജീവനക്കാർ ഇപ്പോൾ ഓഫീസിൽ വരരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ ബിബിസി ഓഫീസിലെ ആദായനികുതി വകുപ്പ് പരിശോധനയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. “അദാനി വിഷയത്തിൽ ഞങ്ങൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെടുമ്പോൾ സർക്കാർ ബിബിസിക്ക് പിന്നാലെയാണ്. ‘വിനാശകാലേ വിപരീത ബുദ്ധി ” എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.