ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളുമായി സഖ്യത്തിന് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം
- Published by:Vishnupriya S
- news18-malayalam
Last Updated:
കോയമ്പത്തൂര്‍, മധുര, സൗത്ത് ചെന്നൈ എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യം ചേരാനൊരുങ്ങി നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം. കോയമ്പത്തൂര്‍, മധുര, സൗത്ത് ചെന്നൈ എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി മികച്ച പ്രകടനം കാഴ്ച വെച്ച മണ്ഡലങ്ങളാതിതെന്നതാണ് മറ്റൊരു പ്രത്യേകത. പാര്‍ട്ടി സ്വീകരിക്കാന്‍ പോകുന്ന പുതിയ നയത്തെപ്പറ്റി ജില്ലാതലത്തിലുള്ള പ്രവര്‍ത്തകരോട് കമല്‍ഹാസന്‍ പറഞ്ഞതായി പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആകെ വോട്ട് വിഹിതത്തിന്റെ 3.43 ശതമാനം നേടാന്‍ മക്കള്‍ നീതി മയ്യത്തിന് കഴിഞ്ഞിരുന്നു.
ഈ സാഹചര്യത്തില്‍ മറ്റ് പാര്‍ട്ടിയുമായി സഖ്യം ചേരുന്നത് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സഹായിക്കുമെന്ന ധാരണയിലാണ് പാര്‍ട്ടി നേതൃത്വം. 2024ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മൂന്ന് സീറ്റുകളെങ്കിലും നേടിയെടുക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സഖ്യം ചേരാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. എന്നാല്‍ ബിജെപിയുമായി ഒരു കാരണവശാലും സഖ്യം ചേരില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചു. പാര്‍ട്ടി സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി പാര്‍ട്ടിയുടെ യുവജന വിഭാഗം സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇരുചക്രവാഹന റാലി നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
advertisement
പാര്‍ട്ടി നേതൃത്വം ജനങ്ങളുമായി സംവദിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ലാണ് കമല്‍ഹാസന്‍ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നത്. പാര്‍ട്ടി പിന്നീട് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോയമ്പത്തൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. 154 സീറ്റുകളിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം മത്സരിച്ചത്. എന്നാല്‍ ഒരിടത്തുപോലും ജയിക്കാനായില്ല. അതേസമയം, തമിഴ്‌നാട്ടില്‍ മികച്ചവിജയമാണ് ഡി എം കെ സഖ്യം സ്വന്തമാക്കിയത്. ഡി എം കെയ്ക്ക് തനിച്ച് കേവല ഭൂരിപക്ഷത്തിന് മുകളില്‍ സീറ്റുകള്‍ ലഭിച്ചു. 132 മണ്ഡലങ്ങളിലാണ് അവര്‍ വിജയിച്ചത്.
advertisement
2019 ഒക്ടോബര്‍ 21ലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചും കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. എഐഎഡിഎംകെ-ഡിഎംകെ അധികാര വടംവലിയുടെ ഭാഗമായുള്ള ഒരു അഴിമതി രാഷ്ട്രീയ നാടകം മാത്രമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് എന്നറിയിച്ചാണ് തന്റെ പാര്‍ട്ടി മത്സരിക്കില്ലെന്ന് കമല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് മക്കള്‍ നീതി മയ്യം തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് മികച്ച പ്രകടനം കാഴ്ച വച്ച പാര്‍ട്ടി വോട്ടിംഗ് ശതമാനത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
advertisement
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മക്കള്‍ നീതി മയ്യം അധികാരത്തില്‍ വന്നാല്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കുമെന്നും കമല്‍ ഹാസന്‍ പ്രഖ്യാപിച്ചിരുന്നു. സ്ത്രീശാക്തീകരണത്തിനാണ് തന്റെ പാര്‍ട്ടി മുന്‍ഗണന നല്‍കുന്നതെന്നാണ് കമല്‍ ഹാസന്റെ വാഗ്ദാനം. അണ്ണാ ഡിഎംകെ ഉള്‍പ്പെടെയുള്ള ദ്രാവിഡ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘നാളെ നമതേ’ എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കി. മഹാത്മാ ഗാന്ധി, എം ജി ആര്‍, പെരിയാര്‍, അംബേദ്കര്‍ തുടങ്ങിയവരെല്ലാം നമ്മുടെ ജനതയെ മുന്നോട്ടു നയിക്കുന്നവരാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
September 11, 2023 9:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളുമായി സഖ്യത്തിന് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം