എറണാകുളത്തെ കന്യാസ്ത്രീയുടെ മരണം: ദുരൂഹതയില്ല; ആത്മഹത്യ തന്നെയെന്ന നിഗമനത്തിൽ പൊലീസ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഇടുക്കി കീരിത്തോട് സ്വദേശിയായ ജസീന തോമസിനെ ഈ മാസം 14 ന് ആണ് മഠത്തിനു സമീപമുള്ള പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളം വാഴക്കാല സെൻ്റ് തോമസ് മഠത്തിലെ അന്തേവാസിയായ കന്യാസ്ത്രീ പാറമടയിൽ മുങ്ങി മരിച്ചത് ആത്മഹത്യ എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നു. ശ്വാസകോശത്തിൽ വെള്ളം കയറി ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന. ശരീരത്തിൽ ബലപ്രയോഗത്തിൻ്റെ ലക്ഷണങ്ങളോ മുറിവുകളോ ഇല്ല. അന്നേ ദിവസം ഈ പ്രദേശത്തേക്ക് മറ്റാരെങ്കിലും വന്നതായി പൊലീസിനും സൂചന ലഭിച്ചിട്ടില്ല. ചുറ്റും ഉയർന്ന മതിലുകളുള്ളതിനാൽ പെട്ടെന്ന് ഒരാൾക്ക് ഇവിടേക്ക് എത്തുക സാധ്യമല്ല. കന്യാസ്ത്രീക്ക് ശത്രുക്കൾ ഉള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടില്ല.
ഇടുക്കി കീരിത്തോട് സ്വദേശിയായ ജസീന തോമസിനെ ഈ മാസം 14 ന് ആണ് മഠത്തിനു സമീപമുള്ള പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു വർഷമായി വാഴക്കാല സെൻതോമസ് കോൺവെന്റിലെ അന്തേവാസിയാണ്. 45 വയസ്സുള്ള ജസീന തോമസിനെ പതിനാലിന് ഉച്ചമുതൽ ആണ് മഠത്തിൽ നിന്നും കാണാതായത്.തുടർന്ന് മഠം അധികൃതർ പൊലീസിന് പരാതി നൽകിയിരുന്നു. 2011 മുതൽ മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടിയതായി പരാതിയിൽ പറയുന്നുണ്ട്.
advertisement
എന്നാൽ ജസീന മാനസിക രോഗത്തിന് മരുന്ന് കഴിച്ചിരുന്നതായി അറിവില്ലെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. സംഭവത്തിൽ ഇവർ ദുരൂഹതയും ആരോപിച്ചിരുന്നു. മരണ വിവരം അറിയിക്കാൻ വൈകിയെന്നായിരുന്നു ബന്ധുക്കളുടെ മറ്റൊരു ആരോപണം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ജസീന അന്തേവാസികളായ മറ്റ് കന്യാസ്ത്രീകൾക്ക് ഭക്ഷണം നൽകിയതായി പറയുന്നുണ്ട്. അതിന് ശേഷം കാണാതയി. എന്നാൽ വൈകിട്ട് നാല് മണിയോടെ മൃതദേഹം പാറമടയിലെ ജലാശയത്തിന് മുകളിൽ കാണപ്പെട്ടു. ഇതും സംഭവത്തിൻ്റെ ദുരൂഹത വർദ്ധിപ്പിച്ചു.
advertisement
മുങ്ങി മരിച്ചാൽ ഇത്രവേഗം മൃതദേഹം പൊങ്ങി വരുന്നത് എങ്ങനെയാണെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. പാറമടയിൽ മുങ്ങി മരിക്കാൻ ആവശ്യമുള്ളത്ര വെളളം ഇല്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. കൊച്ചി ഡി.സി.പി.ഐശ്വര്യ ഡോങ്ങ്റെയുടെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ച് തൊട്ടടുത്ത ദിവസം തന്നെ വിശദമായ അന്വേഷണം ആരംഭിച്ചു. പാറമടയിലെ ജലാശയം ആഫ്രിക്കൻ പായൽ മൂടിയ നിലയിലാണ്. മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ദേഹത്ത് കാര്യമായ മുറിവുകളോ ചതവുകളോ ഇല്ല എന്നായിരുന്നു പൊലീസ് നൽകുന്ന സൂചന. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം മഠം അധികൃതർക്കും ബന്ധുക്കൾക്കും വിട്ടുകൊടുത്തു.
advertisement
കന്യാസ്ത്രീയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി സഭയുടെ വിശദീകരണക്കുറിപ്പ് അന്ന് തന്നെ പുറത്തു വന്നിരുന്നു. സഭയുടെ വിശദീകരണക്കുറിപ്പ് ഇപ്രകാരമായിരുന്നു.'വാഴക്കാല സെ.തോമസ് ഡി.എസ്.ടി.(Daughters of St. Thomas) കോൺവെന്റിലെ അംഗമാണ് സി. ജെസീന തോമസ്. എറണാകുളം അതിരൂപതയിൽ വാഴക്കാല ഇടവകയിൽ മാത്രമാണ് ഈ സന്യാസസഭയ്ക്ക് ഒരു മഠമുള്ളത്. സീറോ മലബാർ സഭയിൽപ്പെട്ട മഠമാണ്. ഭരണങ്ങാനത്താണ് ഇവരുടെ ജനറലേറ്റ്. ഈ മഠം DST സഭയുടെ ഉജ്ജെൻ പ്രോവിൻസിന്റെ കീഴിലുള്ള മിഷൻ കോൺവെന്റാണ്. ഇവിടെ ആകെ എട്ട് സിസ്റ്റേഴ്സ് ഉണ്ട്. മൂന്നുപേർ അദ്ധ്യാപികമാരാണ്. ഒരാൾ ലിസി ആശുപത്രിയിൽ നേഴ്സ് . രണ്ട് പേർ രോഗികൾ . ഒരാൾ റിട്ടയാർഡ് സിസ്റ്റർ. പിന്നെ മദർ. സി.റോസ്. മഠത്തിന്റെ തൊട്ടുപിറകിൽ വെളളം നിറഞ്ഞു കിടക്കുന്ന പാറമടയാണ്. കുറെ വർഷങ്ങൾക്കു മുൻപ് ഈ സിസ്റ്റർ ഉജ്ജൈനിൽ വച്ച് തന്റെ ഒപ്പമുണ്ടായിരുന്ന ഒരു സിസ്റ്റർ വാഹനാപകടത്തിൽ മരിക്കുന്നതു നേരിൽ കാണാനിടയായി. അന്നുമുതൽ അവരെ വിഷാദരോഗം (Depression) അലട്ടിക്കൊണ്ടിരുന്നു. ചികിത്സയിലായിരുന്നു. കാക്കനാട് കുസുമഗിരി ആശുപത്രിയിലെ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ അവർക്ക് കലശലായ തലവേദന അനുഭവപ്പെട്ടു. മദറിനോട് പറഞ്ഞു.
advertisement
പള്ളിയിൽ പോകേണ്ട എന്നു പറഞ്ഞു. അവരോടൊപ്പം രണ്ട് സിസ്റ്റേഴ്സ് കൂടി മുറിയിലുണ്ടായിരുന്നു. അവരിൽ ഒരാൾ ലിസി ആശുപത്രിയിലേയ്ക് പോയി. മറ്റേയാൾ പ്രഭാത ഭക്ഷണം കഴിച്ച് മറ്റു ജോലികളിൽ വ്യാപൃതയായി. മരിച്ച സിസ്റ്റർ പിന്നീട് എഴുന്നേറ്റ് അവിടെ ക്വാറന്റൈനിൽ കഴിത്തിരുന്ന രണ്ട് സിസ്റ്റേഴ്സിനു പ്രഭാത ഭക്ഷണം മുറിയിൽ എത്തിച്ചു കൊടുത്തു. ഉച്ചയൂണിന് കാണാഞ്ഞപ്പോൾ അന്വേഷണമായി. വികാരിയച്ചൻ ഫാ.സജി കണ്ണാ പറമ്പനെ അറിയിച്ചു. പൊലീസിലും അറിയിച്ചു. പൊലീസെത്തി വൈകുന്നേരം ആറു മണിയോടെ പാറമടയിൽ നിന്നു കണ്ടെടുക്കുകയായിരുന്നു. വേറെ ദുരൂഹതകളൊന്നുമില്ല. വിഷാദരോഗം വരുത്തിവച്ച വിനയാണിത്.'
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 20, 2021 8:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
എറണാകുളത്തെ കന്യാസ്ത്രീയുടെ മരണം: ദുരൂഹതയില്ല; ആത്മഹത്യ തന്നെയെന്ന നിഗമനത്തിൽ പൊലീസ്