കഴിഞ്ഞ ദിവസമുണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. മുഖത്തേറ്റ പരിക്കിനാണ് പ്ലാസ്റ്റിക് സർജറി നടത്തിയത്. കണങ്കാലിന്റെയും കാൽമുട്ടിന്റെയും സ്കാനിംഗ് ഇന്നത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. വേദനയും വീക്കവും കാരണമാണ് പരിശോധന ഇന്നലെ നടത്താതിരുന്നത്.
അതേസമയം, ക്രിക്കറ്റ് താരത്തിന്റെ എംആർഐ പരിശോധനാഫലവും പുറത്തുവന്നു. തലച്ചോറിനും നട്ടെല്ലിനും പരിക്കില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പന്തിനെ ചികിത്സിക്കുന്ന ആശുപത്രിയിൽ നിന്നും പുറത്തുവന്ന അവസാന മെഡിക്കൽ ബുള്ളറ്റിനിൽ ആശങ്കപ്പെടാനില്ലെന്നും അറിയിച്ചിട്ടുണ്ട്. ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
ബിസിസിഐ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലും പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയിച്ചത്. നെറ്റിയിൽ രണ്ട് മുറിവുകളും വലതുകാലിന്റെ ലിഗമെന്റിനും പരിക്കേറ്റിട്ടുണ്ടെന്നാണ് ബിസിസിഐ അറിയിച്ചത്.
Media Statement – Rishabh Pant
The BCCI will see to it that Rishabh receives the best possible medical care and gets all the support he needs to come out of this traumatic phase.
Details here 👇👇https://t.co/NFv6QbdwBD
— BCCI (@BCCI) December 30, 2022
ഇന്നലെ പുലർച്ചെയാണ് ഋഷഭ് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. ഡൽഹിയിൽ നിന്നും റൂർക്കിയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പന്തിന്റെ മെഴ്സിഡസ് ജിഎൽഇ പൂർണമായും കത്തിനശിച്ചു. കാറിന് തീപിടിച്ചതോടെ വിൻഡോ ഗ്ലാസ് തകർത്താണ് പന്ത് രക്ഷപ്പെട്ടത്.
അപകടം നടന്ന ഉടനെ അടുത്തുള്ള സക്ഷാം മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷമാണ് ഡെറാഡൂണിവെ മാക്സ് ആശുപത്രിയിലേക്ക് മാറ്റിയത്. ഋഷഭ് പന്തിന്റെ ചികിത്സാ ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.