ന്യൂഡൽഹി: സർഫ് എക്സലിന്‍റെ ഹിന്ദു മുസ്ലിം സൗഹാർദ പരസ്യത്തിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി തീവ്രമതസംഘടനകൾ. പരസ്യം ഹിന്ദുമതത്തെ അവഹേളിക്കുന്നതാണെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ ശക്തമായി. ചില മുസ്ലിം സംഘടനകളും പരസ്യത്തിനെതിരെ രംഗത്തെത്തി. പ്രതിഷേധം രൂക്ഷമായിട്ടും ഹിന്ദുസ്ഥാൻ യൂണിലിവർ പരസ്യം പിൻവലിച്ചിട്ടില്ല.
'നിറങ്ങൾ നമ്മെ ഒന്നിപ്പിക്കുന്നു' എന്ന ഒരു മിനിറ്റ് പരസ്യമാണ് വൻ വിവാദമായത്. മുസ്ലിം കൂട്ടുകാരനെ ഹോളി ആഘോഷദിവസം വസ്ത്രത്തിൽ നിറം പുരളാതെ പള്ളിയിൽ എത്തിക്കുന്ന ഹിന്ദു പെൺകുട്ടിയാണ് പരസ്യത്തിലെ നായിക.
മനോഹരമായ പരസ്യം ലക്ഷക്കണക്കിനാളുകൾ കണ്ടെങ്കിലും ചില തീവ്രമതസംഘടനകൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഹിന്ദു ആഘോഷത്തെ അവഹേളിക്കുന്നതാണ് പരസ്യം എന്നാണു ആരോപണം. തൊട്ടുപിന്നാലെ ചില മുസ്ലിം സംഘടനകളും രംഗത്തിറങ്ങി. ഹിന്ദുവിന്‍റെ സഹായം ഉണ്ടെകിലേ മുസ്ലിമിന് പള്ളിയിൽ പോകാൻ കഴിയൂ എന്നാണു പരസ്യത്തിൽ കാണിക്കുന്നത് എന്നാണു ഇവരുടെ വാദം.
എന്നാൽ, പരസ്യത്തെ പിന്തുണച്ച് ആയിരക്കണക്കിനാളുകൾ രംഗത്തെത്തിയിട്ടുണ്ട്. വർഗീയ മനസുകളിലെ അഴുക്ക് മാറ്റാൻ സർഫിന് കഴിയില്ല എന്നാണു പലരും ട്വീറ്റ് ചെയ്തത്. ബഹിഷ്കരണ ആഹ്വാനം വ്യാപകമായിട്ടും സർഫ് നിർമാതാക്കളായ ഹിന്ദുസ്ഥാൻ യുണിലിവർ പരസ്യം പിൻവലിച്ചിട്ടില്ല. ഇന്ത്യയിലെ മതസൗഹാർദതയുടെ മനോഹര ചിത്രീകരണമാണ് തങ്ങളുടെ പരസ്യം എന്നാണു അവർ പറയുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.