ന്യൂഡൽഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിന് ഇടക്കാല സംരക്ഷണം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് തിങ്കളാഴ്ച വരെ കോടതി തടഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കും എതിരായ ഹര്‍ജികള്‍ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ഐഎന്‍എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിന്റെ രണ്ടു ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്. ചിദംബരത്തെ സി ബി ഐ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്ക് എതിരായ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായ ശേഷം സോളിസിറ്റര്‍ ജനറല്‍ ജഡ്ജിക്ക് ഒരു കുറിപ്പ് കൈമാറിയിരുന്നുവെന്നും ഇതനുസരിച്ചാണ് വിധി തയ്യാറാക്കിയതെന്നും കപില്‍ സിബല്‍ ആരോപിച്ചു. വാദം പൂര്‍ത്തിയാകും മുമ്പാണ് കുറിപ്പ് നല്‍കിയതെന്ന് തുഷാര്‍ മേത്ത മറുപടി നല്കി. ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റിന് തെളിവുകളുണ്ട്. ചിദംബരവുമായി ബന്ധപ്പെട്ടവര്‍ക്ക് വിദേശ ബാങ്കുകളില്‍ 17 അക്കൗണ്ടുകളും 10 രാജ്യങ്ങളില്‍ വസ്തുവകകളുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.
സിബിഐ കസ്റ്റഡിയില്‍ ആയതിനാല്‍ തിങ്കളാഴ്ച വരെ ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യില്ലെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് തിങ്കളാഴ്ച വരെ ചിദംബരത്തിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ആര് ആര് ഭാനുമതിയും എ എസ് ബൊപ്പണ്ണയുമടങ്ങിയ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.