സാമ്പത്തിക സംവരണത്തിന് സ്‌റ്റേ ഇല്ല; പരിശോധിക്കുമെന്ന് സുപ്രീം കോടതി
Last Updated:
ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് രംഞ്ജന്‍ ഗഗോയ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ച് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ന്യൂഡല്‍ഹി: മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി പരിശോധിക്കുമെന്ന് സുപ്രീം കോടതി. അതേസമയം സാമ്പത്തിക സംവരണം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അത് കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് രംഞ്ജന്‍ ഗഗോയ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ച് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. 103-ാം അനുച്ഛേദം ഭേദഗതി ചെയ്ത് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സംവരണ വിഷയം പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അതേസമയം കേസില്‍ തീരുമാനം വരുന്നതു വരെ 10 ശതമാനം സംവരണ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം പരമോന്നത കോടതി അംഗീകരിച്ചില്ല.
സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമല്ലെന്നും അതില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഭോദഗതി റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സംവരണം 50 ശതമാനത്തില്‍ അദികമാകരുതെന്ന ഭരണഘടനാ തത്വത്തിന്റെ ലംഘനമാണ് പുതിയ ഭേദഗതിയെന്നും ഹര്‍ജിയിലുണ്ട്.
വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവര്‍ക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്‍. പാര്‍ലമെന്റിലെ ഇരു സഭകളും പാസാക്കിയ ബില്ലില്‍ മൂന്നു ദിവസത്തിനകം രാഷ്ട്രപതി ഒപ്പു വച്ചിരുന്നു. അതേസമയം പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ സാമ്പത്തിക സംവരണം കൊണ്ടു വന്നതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 25, 2019 12:50 PM IST


