ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഒരു മതവിഭാഗത്തെ ലക്ഷ്യംവെക്കുന്നുവെന്ന നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആരോപണം യുഎപിഎ ട്രൈബ്യൂണൽ തള്ളി. പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവെച്ചുകൊണ്ടാണ് ട്രൈബ്യൂണൽ ആരോപണം തള്ളിയത്.
രാജ്യത്തിന്റെ സാമൂഹിക ഘടനയ്ക്ക് വിരുദ്ധമായ വിഘടനവാദ പ്രവർത്തനങ്ങളിൽ പിഎഫ്‌ഐയിലെയും അതിന്റെ അനുബന്ധ സംഘടനകളിലെയും അംഗങ്ങൾ ഏർപ്പെട്ടുവെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ഇന്ത്യ എന്ന ആശയത്തിന് വിരുദ്ധമായ നിയമവിരുദ്ധ പ്രവർത്തനങ്ങളിലും അംഗങ്ങൾ ഉൾപ്പെട്ടിരുന്നു.
100 സാക്ഷികളെ കേന്ദ്രസർക്കാർ വിസ്തരിക്കുകയും സംഘടനയുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന രണ്ട് വീഡിയോകൾ കാണിക്കുകയും ചെയ്തിരുന്നു. യുഎപിഎ നിയമപ്രകാരം ഒരു സംഘടന നിയമവിരുദ്ധമെന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍, സാധാരണഗതിയില്‍, ട്രൈബ്യൂണല്‍ ശരിവയ്ക്കുമ്പോഴാണ് അതു പ്രാബല്യത്തിലാവുക. എന്നാല്‍, ട്രൈബ്യൂണലിന്റെ തീരുമാനത്തിന് വിധേയം എന്നു വ്യക്തമാക്കി ഉടനടി പ്രാബല്യം നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ കാര്യത്തില്‍ പ്രയോഗിച്ചിട്ടുള്ളത്.
Also Read- പോപ്പുലർഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമുള്ള നിരോധനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ
2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും 8 അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ 5 വര്‍ഷത്തേക്കു നിരോധിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പു പ്രകാരമായിരുന്നു നടപടി. ഇതിനു പിന്നാലെ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, കേരളത്തിലെ എംപവർ ഇന്ത്യ ഫൗണ്ടേഷൻ ആൻഡ് റിഹാബ് ഓർഗനൈസേഷൻ എന്നിവയാണ് നിരോധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: PFI, Popular front, Popular front of India, UAPA