മുസ്ലീമും ആദിവാസിയുമല്ല, ഹനുമാൻജി ജാട്ടെന്ന് യുപി മന്ത്രി
Last Updated:
ലഖ്നൗ: ഭഗവാൻ ഹനുമാന്റെ ജാതിയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ തുടരുകയാണ്. ഏറ്റവും ഒടുവിലായി രംഗത്തെത്തിയത് ഉത്തർപ്രദേശിലെ ബിജെപി മന്ത്രി ചൗധരി ലക്ഷ്മി നാരായൺ ആണ്. ഹനുമാൻജി ജാട്ട് വിഭാഗത്തിൽപ്പെട്ടതാണെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ' ഞാൻ കരുതുന്നത് ഹനുമാന്‍ജി ജാട്ട് വിഭാഗത്തിൽപ്പെട്ടതാണെന്നാണ്. ആരെങ്കിലും കുഴപ്പത്തിൽപ്പെട്ടെന്ന് കണ്ടാൽ കാര്യമറിയാതെ എടുത്തുചാടുന്നതുകൊണ്ടാണ് അങ്ങനെ കരുതാൻ കാരണം' -മന്ത്രി പറഞ്ഞു.
ഹനുമാൻ മുസ്ലീമാണെന്നായിരുന്നു വ്യാഴാഴ്ച ഉത്തർപ്രദേശ് എം.എൽ.സിയും ബിജെപി നേതാവുമായ ബുക്കാൽ നവാബ് പറഞ്ഞത്. 'ഹനുമാൻജി മുസൽമാനാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് മുസ്ലിങ്ങൾ റഹ്മാൻ, റംസാൻ, ഫർമാൻ, സീഷൻ, കുർബാൻ തുടങ്ങി ഹനുമാന്റെ പേരിനോട് സാമ്യമുള്ള പേരുകൾ സ്വീകരിക്കുന്നത്'- നവാബ് പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ ഹനുമാന്റെ ജാതി വെളിപ്പെടുത്തുന്ന നാലാമത്തെ നേതാവാണ് ചൗധരി ലക്ഷ്മി നാരായൺ.
advertisement
ആൽവാറിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ഹനുമാൻ വനവാസിയും ആദിവാസിയുമാണെന്നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസംഗിച്ചത്. ഡിസംബർ നാലിന് ബി.ജെ.പി. എം.പി സാവിത്രി ഭായി ഫുലെ പറഞ്ഞത് മനുവാദികൾക്ക് ഹനുമാൻ ദളിതനും അടിമയുമായിരുന്നുവെന്നാണ്. 'ശ്രീരാമന് വേണ്ടി എല്ലാകാര്യങ്ങളും ഹനുമാൻ ചെയ്തു. എന്നിട്ടും എന്തുകൊണ്ടാണ് ഹനുമാന് വാലുകൊടുത്തതും അദ്ദേഹത്തിന്റെ മുഖം കറുപ്പാക്കിയതും'- സാവിത്രിഭായി ഫുലെ ചോദിച്ചു. വിവാദപ്രസ്താവനയുടെ പേരിൽ രാജസ്ഥാനിലെ സർവബ്രാഹ്മിൺ മഹാസഭ പ്രസിഡന്റ് സുരേഷ് മിശ്ര മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നോട്ടീസ് അയച്ചിരുന്നു. ഹനുമാനെ ബിജെപി രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് കാട്ടിയാണ് നോട്ടീസ് അയച്ചത്.
advertisement
ഇതിന് പിന്നാലെ വനവാസിയോ ആദിവാസിയോ അല്ലെന്നും ഹനുമാൻ ജൈനനായിരുന്നുവെന്ന് കാട്ടി ഭോപ്പാലിലെ ജൈനമത സന്യാസി രംഗത്ത് വന്നു. ആചാര്യ നിർഭയ് സാഗർ മഹാരാജ് എന്ന സംസ്ഗഡിലെ ജൈന ക്ഷേത്രത്തിന്റെ തലവനാണ് ജൈന സംഹിതകളെ ചൂണ്ടിക്കാട്ടി ഹനുമാൻ ജൈനനാണെന്ന് വാദിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 21, 2018 11:11 AM IST


