Uttar Pradesh Assembly Elections | യോഗി ആദിത്യനാഥിന് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയം
- Published by:user_57
- news18-malayalam
Last Updated:
യോഗി ആദിത്യനാഥിന് മിന്നും ജയം
ഗൊരഖ്പൂരിൽ നിന്ന് ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോട് കൂടി വിജയിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath). സംസ്ഥാനത്തെ ഏഴ് ദശാബ്ദക്കാലത്തെ തിരഞ്ഞെടുപ്പിൽ, മുഴുവൻ കാലാവധി പൂർത്തിയാക്കിയ ശേഷം അധികാരം നിലനിർത്തുന്ന ആദ്യത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകും യോഗി.
ഭാരതീയ ജനതാ പാർട്ടിക്ക് (BJP) ആധികാരിക ലീഡ് നേടാനുള്ള സൂചനകൾ പ്രകടമാവുന്നതിനാൽ, ലഖ്‌നൗവിലെ ബി.ജെ.പി. ആസ്ഥാനത്ത് വൈകുന്നേരം 5 മണിക്ക് അദ്ദേഹം ഏവരെയും അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ബിജെപിയുടെ ഉന്നത നേതാക്കളെ കാണാൻ മുഖ്യമന്ത്രി വൈകുന്നേരമോ വെള്ളിയാഴ്ച പുലർച്ചെയോ ഡൽഹിക്ക് പോയേക്കുമെന്ന് ന്യൂസ് 18-നോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വൈകിട്ട് ആറ് മണിയോടെ അമിത് ഷാ ബിജെപി ഓഫീസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൃത്തങ്ങൾ അറിയിച്ചു.
advertisement
പടിഞ്ഞാറൻ ബെൽറ്റിലെ ജാട്ട് രോഷം ഉയർത്തിക്കാട്ടാനും കർഷകരുടെ പ്രതിഷേധം ഉയർത്തിപ്പിടിക്കാനും പ്രതിപക്ഷം കിണഞ്ഞു പരിശ്രമിച്ചപ്പോഴും മുഖ്യമന്ത്രി യോഗി 300-ലധികം സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബിജെപി അതെല്ലാം തരണം ചെയ്‌തു.
ഒരുകാലത്ത് സംസ്ഥാനത്തെ പ്രധാന കക്ഷിയായിരുന്ന ബഹുജൻ സമാജ് പാർട്ടിയും കോൺഗ്രസും ഒറ്റ അക്കത്തിലേക്ക് ചുരുങ്ങി. 150 സീറ്റുകൾ പോലും കടക്കാൻ പാർട്ടി പാടുപെടുന്ന സാഹചര്യത്തിൽ ചെറിയ പാർട്ടികളുമായുള്ള സഖ്യം എന്ന അഖിലേഷ് യാദവിന്റെ തീരുമാനം ഫലംകണ്ടില്ല. എന്നിരുന്നാലും, എസ്പിക്ക് രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞു.
advertisement
2017ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി തിരഞ്ഞെടുക്കപ്പെട്ട ആളായിരുന്നു യോഗി ആദിത്യനാഥ്.
ഏറ്റവും കൂടുതൽ അംഗങ്ങളെ പാർലമെന്റിലേക്ക് അയക്കുന്ന ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 15 കോടിയിലധികം വോട്ടർമാരുള്ള ഉത്തർപ്രദേശ് ലോക്‌സഭയിലെ 543 സീറ്റുകളിൽ 80 എണ്ണവും, 403 അംഗ അസംബ്ലിയുമായി ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾക്കിടയിൽ ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനമായി നിലകൊള്ളുന്നു. 1950 ജനുവരി 25-ന് യുണൈറ്റഡ് പ്രൊവിൻസസ് ഉത്തർപ്രദേശ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത് മുതൽ, 17 നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെ ഇന്ത്യക്ക് മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിമാരെയും ഉൾപ്പെടുന്ന പ്രഗത്ഭരെ നൽകി. ഒരുകാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശിലെ വാരണാസി ലോക്‌സഭാ മണ്ഡലമായി തിരഞ്ഞെടുത്തത് മറക്കരുത്.
advertisement
സംസ്ഥാനം ഇതുവരെ തിരഞ്ഞെടുത്ത 21 മുഖ്യമന്ത്രിമാരിൽ, യോഗി ആദിത്യനാഥും അഖിലേഷ് യാദവും മായാവതിയും മാത്രമാണ് അഞ്ച് വർഷത്തെ മുഴുവൻ കാലാവധി പൂർത്തിയാക്കിയത്, ഇത് സംസ്ഥാനത്തെ രാഷ്ട്രീയത്തിന്റെ തീവ്രമായ അസ്ഥിരതയുടെ ഒരു നേർക്കാഴ്ച നൽകുന്നു. വർഷങ്ങളായി, ഉത്തരേന്ത്യൻ സംസ്ഥാനത്ത് ജാതിയും വളരെ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്, പലപ്പോഴും വോട്ടെണ്ണൽ വൻതോതിൽ സ്വാധീനിക്കപ്പെടുന്നു. യുപിയിലെ 21 മുഖ്യമന്ത്രിമാരിൽ പത്തുപേരും ബ്രാഹ്മണരോ ഠാക്കൂറുകളോ ആയിരുന്നു. ബാക്കിയുള്ളവരിൽ മൂന്ന് യാദവർ, മൂന്ന് ബനിയകൾ, ഒരു ലോധ്, ഒരു ജാട്ട്, ഒരു കായസ്ഥ, ഒരു ദളിത്, ഒരു സിന്ധി എന്നിവർ ഉൾപ്പെടുന്നു.
advertisement
ജാതി രാഷ്ട്രീയം കൂടാതെ, ഗുണ്ടാസംഘങ്ങളിൽ നിന്നും രാഷ്ട്രീയക്കാരായി മാറിയവരും സംസ്ഥാനത്ത് ഗണ്യമായ മേൽക്കൈ നേടിപ്പോന്നിരുന്നു. എന്നിരുന്നാലും, അടുത്ത കാലത്ത്, മുഖ്യമന്ത്രി യോഗി മാഫിയകൾക്ക് മൂക്കുകയർ ഇടാൻ ആരംഭിച്ചത് മുതൽ, അവരുടെ പ്രഭാവം കുറഞ്ഞതായി നിരീക്ഷിക്കപ്പെടുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 10, 2022 4:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Uttar Pradesh Assembly Elections | യോഗി ആദിത്യനാഥിന് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയം