റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സ്റ്റാർ പേസർ മുഹമ്മദ് സിറാജിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്‌റ. കരിയറിന്റെ തുടക്കത്തില്‍ റണ്‍സ് വഴങ്ങുന്നതില്‍ ഒരുപാട് പഴികേട്ട സിറാജ് തകര്‍പ്പന്‍ പ്രകടനമാണ് ഈ ഐ പി എല്‍ സീസണില്‍ കാഴ്ച്ച വെച്ചു കൊണ്ടിരിക്കുന്നത്. നാല് മത്സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റുകളും താരം ഇതിനകം നേടിയിട്ടുണ്ട്. സിറാജിനെ ജസ്പ്രീത് ബുമ്രയുമായി താരതമ്യം ചെയ്ത ആശിഷ് നെഹ്റ ചില കാര്യങ്ങളില്‍ മുഹമ്മദ് സിറാജ് ബുമ്രയേക്കാള്‍ മികച്ച ബൗളറാണെന്നും കൂട്ടിച്ചേര്‍ത്തു.
'ബൗളര്‍മാരെക്കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാവരും ജസ്പ്രീത് ബുമ്രയെക്കുറിച്ചാണ് ആദ്യം സംസാരിക്കുന്നത്. എന്നാല്‍, കഴിവിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മുഹമ്മദ് സിറാജ് ജസ്പ്രീത് ബുമ്രയ്ക്ക് പുറകിലാണെന്ന് എനിക്ക് തോന്നുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ എ ടീമിന് വേണ്ടിയുള്ള എല്ലാ മത്സരങ്ങളിലും സിറാജ് 5-6 വിക്കറ്റുകള്‍ നേടിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇന്ന് അയാള്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന മികച്ച ബോളറാണ്. എല്ലാ വേരിയേഷനുകളും കയ്യിലുണ്ട്. ആ കാര്യത്തില്‍ ബുമ്രയെക്കാള്‍ കേമനാണ് സിറാജ് എന്ന് ഞാന്‍ പറയും. വ്യത്യസ്തമായ സ്ലോ ബോളുകൾ അയാള്‍ക്കറിയാം. അതില്‍ വേഗത കുറവ് ഒന്നും കാണില്ല. ന്യൂ ബോളുകൾ ഇരുവശത്തേക്ക് ചലിപ്പിക്കാനും അയാള്‍ക്ക് കഴിയും. കായികക്ഷമത നിലനിര്‍ത്തുകയും ഏകാഗ്രത നിലനിര്‍ത്തുകയും ചെയ്യുകയാണ് ഇനി വേണ്ടത്. ഇത് രണ്ടും ചെയ്യാനായാല്‍ ആകാശത്തോളം ഉയരാന്‍ സിറാജിനാകും' - നെഹ്റ പറഞ്ഞു.
രാജസ്ഥാന് എതിരായ അവസാന മത്സരത്തിൽ ബാംഗ്ലൂരിന് വേണ്ടി ചുക്കാന്‍ പിടിച്ചത് മുഹമ്മദ് സിറാജ് തന്നെയായിരുന്നു. നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി താരം മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ബട്ട്ലര്‍, മില്ലര്‍, തെവാത്തിയ എന്നിവരുടെ വിക്കറ്റുകളാണ് സിറാജ് നേടിയത്. ഈ മത്സരത്തിലെ പ്രകടനത്തോടെ ഈ സീസണില്‍ ആദ്യമായി 50 ഡോട്ട് ബോള്‍ എറിയുന്ന താരമായി സിറാജ് മറിയിരുന്നു. 53 ഡോട്ട് ബോളുകള്‍ നാല് മത്സരങ്ങളിലായി മുഹമ്മദ് സിറാജ് എറിഞ്ഞുകഴിഞ്ഞു.
ഇത്തവണത്തെ ബോര്‍ഡർ - ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര വിജയത്തില്‍ ശ്രദ്ധേയ പങ്കു വഹിച്ച വ്യക്തിയാണ് മുഹമ്മദ് സിറാജ്. ടീമില്‍ മുന്‍നിര ബൗളര്‍മാരുടെ അഭാവത്തില്‍, ഗാബയില്‍ നടന്ന അവസാന ടെസ്റ്റില്‍ സിറാജ് ആയിരുന്നു ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഓസ്‌ട്രേലിയയുടെ ബാറ്റിങ്ങ് നിരയെ തകര്‍ത്തെറിയുകയും രണ്ടാം ഇന്നിങ്ങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കാനും അദ്ദേഹത്തിന് സാധിച്ചു. അതുവഴി ഓസ്ട്രേലിയയുടെ ഇന്നിങ്ങ്‌സ് 294ന് അവസാനിപ്പിച്ചത് മത്സരത്തില്‍ നിര്‍ണായകമായിരുന്നു. ഇന്ത്യ, ഓസ്ട്രേലിയയുടെ കോട്ടയായ ഗാബയില്‍ അവസാന ദിവസം വിജയലക്ഷ്യമായ 328 റണ്‍സ് മറികടന്നു ചരിത്രം കുറിച്ചു. 32 വര്‍ഷത്തിനിടെ ആദ്യ വിജയമാണ് ഇന്ത്യ ഗാബയില്‍ നേടിയത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.