ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തെ സഹായിക്കാൻ തയ്യാറായി ക്രിക്കറ്റ് താരവും ഇന്ത്യൻ ടീം ഓപ്പണറുമായ ശിഖർ ധവാനും. 20 ലക്ഷം രൂപയാണ് ധവാന്‍ ഓക്സിജന്‍ വാങ്ങുന്ന എന്‍ജിഒയ്ക്ക് കൈമാറിയത്. കൂടാതെ ഐപിഎല്ലില്‍ തനിക്കു ലഭിക്കുന്ന പ്രൈസ് മണിയും കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് താരം അറിയിച്ചു.
" നമ്മള്‍ ഇപ്പോള്‍ കടന്നു പോകുന്നത് അഭൂതപൂര്‍വമായ സാഹചര്യത്തിലൂടെയാണ്. പരസ്പരം സഹായിക്കുവാനായി നമുക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യണം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവിശ്വസനീയമായ സ്നേഹമാണ് എനിക്ക് നിങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ എന്റെ അവസരമാണ്, ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യേണ്ടത്, ഞാനത് ചെയ്യും." എന്നാണ് താരം ട്വീറ്റ് ചെയ്തത്. നിരവധി പേരാണ് ഇന്ത്യയ്ക്ക് സഹായവുമായെത്തിയത്.
നേരത്തെ ഓസീസ് താരം പാറ്റ് കമ്മിൻസ് തുടക്കമിട്ടതിനു ശേഷം നിരവധി ക്രിക്കറ്റർമാർ സഹായഹസ്തവുമായി രംഗത്തെത്തി. ഓസീസ് പേസർ ബ്രെറ്റ് ലീം ഓക്സിജൻ വാങ്ങാനായി ബിറ്റ് കോയിൻ നൽകുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ജയദേവ് ഉനദ്കട്ട്, വിൻഡീസ് താരം നിക്കോളാസ് പൂരാൻ എന്നിവരും ഇന്ത്യയെ സഹായിക്കാനായി മുന്നോട്ടുവന്നിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണി വരെ രാജ്യത്ത് 4,08,323 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ 30നാണ് ഒരു ദിവസം 4 ലക്ഷത്തിലധികം അണുബാധകള്‍ റിപോര്‍ട്ട് ചെയ്ത ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ മാറിയത്. നിലവില്‍ 32 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്. ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഒരു രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്നത്. കഴിഞ്ഞ മാസം മാത്രം 48,768 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2.99 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.
Also Read-
IPL 2021 | കോവിഡിനെ നേരിടാന്‍ ഇന്ത്യക്ക് സഹായഹസ്തവുമായി നിക്കോളാസ് പൂരന്; ഐപിഎല്ലില്‍ നിന്ന് കിട്ടുന്ന പ്രതിഫലത്തിന്റെ പകുതി സംഭാവന നല്‍കും
ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കോവിഡ് നിരക്ക് മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷമായത്. ഏപ്രില്‍ മാസത്തില്‍ മാത്രം 69 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര-62,919, കര്‍ണാടക-48,296, കേരളം-37,199 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങള്‍.
കോവിഡ് ബാധിച്ചുള്ള മരണവും രാജ്യത്ത് കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 3523 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 2,11,853 ലക്ഷമായി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 828 പേരും ഡല്‍ഹിയില്‍ 375, ഉത്തര്‍പ്രദേശില്‍ 332 എന്നിങ്ങനെയാണ് മരണം. രാജ്യത്ത് ഇതുവരെ 1,91,63,488 കേസുകളും 2,11,778 മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ നിന്നുള്ള കേസുകളും മരണങ്ങളും ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഏപ്രില്‍ 30 ന് 2,97,488 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,56,71,536 ആയി.
ഏപ്രില്‍ 29 ന് 19,20,107 സാംപിളുകള്‍ പരീക്ഷിച്ചതിന്റെ ഫലമാണ് ഏപ്രില്‍ 30 ന് ലഭിച്ചത്. ദിവസേനയുള്ള പരിശോധനകള്‍ 19 ലക്ഷം കടന്ന ആദ്യ സംഭവമാണിത്. ഏപ്രില്‍ 28 ന് 17.68 ലക്ഷം സാംപിളുകള്‍ പരീക്ഷിച്ചു. പകര്‍ച്ചവ്യാധി തുടങ്ങിയതു മുതല്‍ ഏപ്രില്‍ 29 വരെ രാജ്യത്ത് മൊത്തം 28.64 കോടി പരിശോധനകള്‍ നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.