ചെല്ലാനത്തിന് ഇനി ആശ്വാസം; തീരത്തെ തിരകളെ തടഞ്ഞ് ടെട്രാപോഡുകൾ
- Published by:Amal Surendran
- news18-malayalam
Last Updated:
സാധാരണ ഇതുപോലുള്ള വർഷകാലത്ത് അടുത്ത ചെല്ലാനത്തുകാർ ബന്ധുക്കളുടെ വീട്ടിലോ ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പിലോ ആയിരിക്കും. ചെല്ലാനത്ത് ഇപ്പോൾ അത്തരം പേടികൾ ഇല്ലാതെയാവുകയാണ്.
കൊച്ചി : കടലേറ്റത്തെ പേടിച്ചു കഴിഞ്ഞിരുന്ന എറണാകുളത്തെ ചെല്ലാനം നിവാസികൾക്ക് ഈ മഴക്കാലം ആശ്വാസത്തിൻ്റേതാണ്. ഇവിടെ നടപ്പാക്കുന്ന ടെട്രാപോഡ് പദ്ധതി ഫലപ്രദമായാണ് കടലേറ്റം തടയുന്നത്. 344 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ചെല്ലാനത്ത് ഇപ്പോള്‍ നടപ്പാക്കുന്നത്.
സാധാരണ ഇതുപോലുള്ള വർഷകാലത്ത് അടുത്ത ചെല്ലാനത്തുകാർ ബന്ധുക്കളുടെ വീട്ടിലോ ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പിലോ ആയിരിക്കും. ചെല്ലാനത്ത് ഇപ്പോൾ അത്തരം പേടികൾ ഇല്ലാതെയാവുകയാണ്. ടെട്രാപോഡ് കൊണ്ട് സുരക്ഷിതമായ കവചം ചെല്ലാനം തീരത്ത് പൂർത്തിയാവുകയാണ്. മണ്‍സൂണ്‍ കനത്തിട്ടും കടലേറ്റം രൂക്ഷമായിരുന്ന പല പ്രദേശങ്ങളും ഇപ്പോഴും ശാന്തമാണ്. മഴക്കാലത്ത് ചെല്ലാനത്ത് വീടുകളിൽ കഴിയുക തന്നെ പ്രയാസമായിരുന്നു.
വിദഗദ്ധ പഠനത്തിനു ശേഷമാണ് പദ്ധതി നടപ്പാക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയാണ് ടെട്രാപോഡ് നിര്‍മാണം നിര്‍വഹിക്കുന്നത്.
2023 ഏപ്രിലിന് മുന്‍പായി 7.32 കിലോമീറ്റര്‍ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. രണ്ടര മീറ്ററോളം ഉയരത്തില്‍ കരിങ്കല്ല് പാകിയതിനു മുകളിലായാണ് രണ്ട്, അഞ്ച് ടൺ ഭാരങ്ങളിലുള്ള ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നത്.
advertisement
ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് വരെയുള്ള പ്രദേശങ്ങളില്‍ കടല്‍ ക്ഷോഭത്തില്‍ നിന്നു സംരക്ഷണം ഒരുക്കാന്‍ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണത്തോടെ സാധിച്ചു. ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെയും തയ്യാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയാണ് ടെട്രാപോഡ് നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ജലസേചന വകുപ്പിന് കീഴിലുള്ള ആന്റി സീ എരോഷന്‍ പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റിനാണ് പദ്ധതിയുടെ മേല്‍നോട്ടം.
advertisement
നിലവില്‍ 40 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നിര്‍മാണം കഴിഞ്ഞ പ്രദേശങ്ങളിലെ വാക് വേ നിര്‍മാണം മഴക്കാലത്തിനുശേഷം പുന:രാരാംഭിക്കും. ടെട്രാപോഡ് നിര്‍മാണം ആദ്യഘട്ടം പുരോഗമിക്കുന്നതിന് ഒപ്പം തന്നെ രണ്ടാംഘട്ട പദ്ധതിയും ആരംഭിക്കാനാണ് നിലവിലെ തീരുമാനം. രണ്ടാം ഘട്ടത്തിലേക്കുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണ്. രണ്ടുഘട്ടങ്ങളും പൂര്‍ത്തിയാകുന്നതോടെ 10 കിലോമീറ്ററില്‍ അധികം ദൂരം കടല്‍ത്തീരത്തിനു സംരക്ഷണം ഒരുങ്ങും. കണ്ണമാലി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രണ്ടാംഘട്ടത്തില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കും.
advertisement
കഴിഞ്ഞ ജൂണ്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. അതിന് മുന്നേതന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ചെല്ലാനം ഫിഷിങ് ഹാര്‍ബറിനടുത്തുനിന്ന് ആരംഭിച്ച് വടക്ക് പുത്തന്‍തോട് ബീച്ച് വരെയാണ് ആദ്യഘട്ടത്തില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം പദ്ധതിയുടെ ഭാഗമായി ചെല്ലാനം ബസാറില്‍ ആറു പുലിമുട്ടുകളുടെ ശൃംഖലയും നിര്‍മിക്കുന്നുണ്ട്. രണ്ടര മീറ്ററോളം ഉയരത്തില്‍ കരിങ്കല്ല് പാകിയതിനു മുകളിലായാണ് ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നത്. 2 ടണ്‍, 5 ടണ്‍ എന്നിങ്ങനെയുള്ള വലിപ്പത്തിലാണ് ടെട്രാപോഡ് നിര്‍മാണം നടക്കുന്നത്. 20,235 ടെട്രാപോഡുകള്‍ നിലവില്‍ നിര്‍മിച്ചു കഴിഞ്ഞു. 3,50,323 മെട്രിക് ടണ്‍ കല്ല് ഇതിനായി ഉപയോഗിച്ച് കഴിഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി 6.6 കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പാതയും നിര്‍മ്മിക്കും. സമുദ്ര നിരപ്പില്‍ നിന്നും 6.10 മീറ്റര്‍ ഉയരത്തിലാണു കടല്‍ ഭിത്തിയുടെ നിര്‍മ്മാണം നടത്തുന്നത്. ഇതിനു മുകളിലായി 3 മീറ്റര്‍ വീതിയിലാണു നടപ്പാത നിര്‍മ്മിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 07, 2022 4:22 PM IST