തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വച്ച് നടന്ന പ്രതിഷേധത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമക്കേസെടുത്ത് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സീന് മജീദ്, ജില്ലാ സെക്രട്ടറി ആര് കെ നവീന്‍ അടക്കമുള്ളവര്‍ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ജോലി സംബന്ധമായ ആവശ്യത്തിന് തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നായിരുന്നു ഫര്സീന് പൊലീസിനോട് പറഞ്ഞത്. ആര് സി സിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ കാണാന്‍ ആണ് തിരുവനന്തപുരത്തേക്ക് പോകുന്നതെന്നാണ് മറ്റ് രണ്ട് പേരും പറഞ്ഞതെന്നും പൊലീസ് പറഞ്ഞു.
അതേമസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് പരാതി നല്‍കും. പ്രതിഷേധക്കാരെ തടയാന്‍ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും പി.എയ്ക്കും പരിക്കേറ്റതായി ആരോപണം. ഗണ്മാന് അനില്‍കുമാറിനും പി.എ. സുനീഷിനുമാണ് പരിക്കേറ്റതായി പറയുന്നത്. ഇരുവരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ എത്തിച്ച ശേഷമാണ് ഇരുവരും ആശുപത്രിയിലെത്തിയത്.
കണ്ണൂരില്‍ നിന്ന് പുറപ്പെട്ട വിമാനം തിരുവനനന്തപുരത്ത് ലാന്‍ഡ് ചെയ്യുന്നതിനിടയിലായിരുന്നു പ്രതിഷേധം. 'പ്രതിഷേധം .. പ്രതിഷേധം' എന്ന് വിളിച്ച് എഴുന്നേറ്റ യുവാക്കളെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പ്രതിരോധിക്കുകയായിരുന്നു.
Also Read-ആകാശത്ത് പ്രതിഷേധം;ഭൂമിയിൽ അക്രമം; നേർക്കുനേർ കോൺഗ്രസും സിപിഎമ്മും
മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെ സംസ്ഥാന വ്യാപകമായി ആക്രമം നടന്നു. കെപിസിസി ഓഫീസ് സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ഇന്നും പ്രതിഷേധമുണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Protest, Youth congress