ഡിവൈഎഫ്ഐയുടെ പ്ലക്കാർഡുമായി ബിജെപിയുടെ പ്രതിഷേധം!
- Published by:Anuraj GR
- news18-malayalam
Last Updated:
ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ വനംകൊള്ളയ്‌ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിലാണ് വനിതാ പ്രവർത്തകയ്ക്ക് അമളി പറ്റിയത്
വനംകൊള്ളയ്ക്കെതിരായ ബിജെപിയുടെ പ്രതിഷേധ സമരത്തിനിടെ പ്ലക്കാർഡ് മാറി പോയ സംഭവം സോഷ്യൽ മീഡിയയിൽ ട്രോളാകുന്നു. ‘പെട്രോള്‍ സെഞ്ച്വറിയടിച്ചു പ്രതിഷേധിക്കുക -ഡിവൈഎഫ്‌ഐ’ എന്നെഴുതിയ പ്ലക്കാർഡ് ബിജെപി പ്രവർത്തക ഉയർത്തിയതാണ് വിവാദമായത്. തിരുവനന്തപുരത്തെ ആറ്റിങ്ങൽ നഗരസഭയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധമാണ് ബിജെപിക്ക് നാണക്കേടായി മാറിയത്.
ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ വനംകൊള്ളയ്‌ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിലാണ് വനിതാ പ്രവർത്തകയ്ക്ക് അമളി പറ്റിയത്. വനംകൊള്ളയ്ക്കെതിരായ പ്രതിഷേധത്തില്‍ രണ്ട് വനിതാ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. വനംകൊള്ളക്കാരെ അറസ്റ്റ് ചെയ്യുകയെന്നാണ് ഒരാളുടെ കൈകളിലുള്ള പ്ലകാര്‍ഡില്‍ എഴുതിയിരിക്കുന്നത്. രണ്ടാമത്തെയാളുടെ കൈയിലുണ്ടായിരുന്ന പ്ലക്കാർഡിലെ എഴുത്ത് ആരെയും അമ്പരപ്പെടുത്തുന്നതായിരുന്നു. ‘പെട്രോള്‍ സെഞ്ച്വറിയടിച്ചു പ്രതിഷേധിക്കുക -ഡിവൈഎഫ്‌ഐ’ എന്നായിരുന്നു അതിലെ വാചകങ്ങൾ. എന്നാൽ സമരം തുടങ്ങി ഏറെ നേരം കഴിഞ്ഞിട്ടും ഇക്കാര്യം ബിജെപി പ്രവർത്തകർക്ക് മനസിലായില്ല. എന്നാൽ പ്രതിഷേധ സമരം കവർ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരാണ് ഇത് കണ്ടു പിടിച്ചത്. പ്ലക്കാർഡ് കണ്ടു മാധ്യമപ്രവർത്തകർ പരസ്പരം ചിരിക്കാൻ തുടങ്ങിയതോടെയാണ് നേതാക്കൾ പ്ലക്കാർഡ് ശ്രദ്ധിച്ചത്. എന്നാൽ ഇതിനോടകം പ്ലക്കാർഡ് ക്യാമറയിലായിരുന്നു.
advertisement
സംഗതി പുലിവാലാകുമെന്ന് ഉറപ്പായതോടെ മറ്റൊരു നേതാവ് വനിതാ പ്രവർത്തകയുടെ പ്ലകാര്‍ഡ് കീറിയെറിഞ്ഞു. ഇത്ര വലിയൊരു അബദ്ധം സംഭവിച്ചിട്ടും ഒന്നും ഉണ്ടാകാത്തതുപോലെ അവർ സമരം തുടരുകയും ചെയ്തു. എന്നാൽ സംഭവം ആറ്റിങ്ങലിലെ പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായതോടെ സോഷ്യൽ മീഡിയയിലും വൈറലാകാൻ അധികം സമയം വേണ്ടി വന്നില്ല. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു എന്ന പരിശോധനയിലാണ് ബിജെപി പ്രാദേശിക നേതൃത്വം.
അതേസമയം ഡി.വൈ.എഫ്.ഐയുടെ ഒരു പ്ലക്കാര്‍ഡ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കില്ല എന്നത് ഉറപ്പാണെന്നും പ്ലക്കാര്‍ഡ് പിടിച്ച പെണ്‍കുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് മനസിലാക്കുന്നതെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
advertisement
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വിലക്കയറ്റത്തെക്കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റിനുശേഷം ഇതും കിടക്കട്ടെ...
ആറ്റിങ്ങലില്‍ ബിജെപിയുടെ ഒരു പ്രതിഷേധ പരിപാടിയില്‍ ഡിവൈഎഫ്‌ഐയുടെ പ്ലക്കാര്‍ഡ് പ്രത്യക്ഷപ്പെട്ടത് ഒരു അബദ്ധമായി ഞാന്‍ കാണുന്നില്ല. നാം അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. ഡിവൈഎഫ്‌ഐയുടെ ഒരു പ്ലക്കാര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കില്ല എന്നത് നൂറു തരം. പക്ഷേ, ഇവിടെ പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരെയാണ് പ്ലക്കാര്‍ഡ്. ഈ പ്ലക്കാര്‍ഡ് പിടിച്ച പെണ്‍കുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പെട്രോള്‍ വില ഇങ്ങനെ കുതിച്ചുയരുന്നതില്‍ ആ പ്രവര്‍ത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.
advertisement
ആ കുട്ടിയെ ട്രോളുന്നതില്‍ അര്‍ത്ഥമില്ല. പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിച്ചത്.
ഇത് അല്ലെങ്കില്‍ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 16, 2021 10:58 PM IST


