കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ മയക്കുമരുന്നിന് അടിമയായ ആളുടെ കുത്തേറ്റ് മരിച്ച സംഭവം പൊലീസിന്റെ പൂർണ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിലങ്ങ് വെച്ച് കൊണ്ടുവന്ന പ്രതി അക്രമം നടത്തിയത് തടയാൻ പൊലീസിന് സാധിച്ചില്ല. ആഭ്യന്തരവകുപ്പിന്റെ ദയനീയ പരാജയമാണിത്. മയക്കുമരുന്നിന് അടിമയായ പ്രതിയെ ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ പൊലീസ് പാലിച്ചില്ലെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
‘എല്ലാവരും കരാട്ടെയും കളരിയും പഠിക്കണമെന്ന് ആരോഗ്യമന്ത്രി പറയാത്തത് ഭാഗ്യം’; വി.ഡി. സതീശന്‍
ആശുപത്രിയിൽ സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ഇരയെ അപമാനിക്കുകയാണ് ചെയ്തത്. കൊല്ലപ്പെട്ട വന്ദന ഡോക്ടർക്കെതിരെ ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവന നിന്ദ്യമാണ്. കൊല്ലപ്പെട്ട യുവ ഡോക്ടർ എക്സ്പീരിയൻസ് ഇല്ലാത്തയാളാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി പറഞ്ഞത്? ഈ നീചമായ പ്രസ്താവന ആരോഗ്യമന്ത്രി പിൻവലിക്കണമെന്നും. അങ്ങേയറ്റം ദൗർഭാഗ്യകരമായ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി.ലഹരിമരുന്ന് ഉപയോഗിച്ചയാളെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ സ്വീകരിക്കേണ്ട ഒരു സുരക്ഷാ മുന്‍കരുതലുകളും പൊലീസ് സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു . ഈ ആരോഗ്യമന്ത്രി എന്തും പറയും. ഇനി എല്ലാവരും കരാട്ടെയും കളരിയും പഠിക്കണമെന്ന് മന്ത്രി പറയാത്തത് ഭാഗ്യമെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Doctors murder, K surendran, Kottarakkara, Veena george