ഉത്തരേന്ത്യയിൽ ഭരണം നൽകിയത് രാമമന്ത്രം; കേരളം പിടിക്കാൻ ശരണമന്ത്രവുമായി ബിജെപി
Last Updated:
തിരുവനന്തപുരം: രാമക്ഷേത്രമെന്ന തുറുപ്പ് ചീട്ടിറക്കി ഉത്തരേന്ത്യ പിടിച്ച അതേ തന്ത്രമാണ് ശബരിമലയിലൂടെ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം കേരളത്തിലും പരീക്ഷിക്കുന്നത്. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ വിശ്വാസികളെ മുന്‍നിര്‍ത്തി ഒരു വശത്ത് സമരം നടത്തുമ്പോള്‍ മറുവശത്ത് ബി.ജെ.പി രാഷ്ട്രീയ പോരാട്ടമാണ് നടത്തുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയെ രാഷ്ട്രീയ ആയുധമാക്കി സീറ്റുറപ്പിക്കുകയെന്നതാണ് മാസ്റ്റര്‍ പ്ലാന്‍.
യുവതീ പ്രവേശനം തടയാന്‍ സന്നിധാനത്ത് മുതിര്‍ന്ന സ്ത്രീകളെ അണിനിരത്തി കവചം ഒരുക്കുന്നതടക്കമുള്ള സമരതന്ത്രങ്ങളാണ് മാസ്റ്റര്‍ പ്ലാനിലുള്ളത്. വിശ്വസികളായ സ്ത്രീകളെ രംഗത്തിറക്കുന്നതിലൂടെ പൊലീസിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കാമെന്നാണ് കണക്കു കൂട്ടല്‍. ബി.ജെ.പി ദേശീയ സഹ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിനാണ് മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിന്റെ മേല്‍നോട്ടം. കേരളപ്പിറവി ദനത്തില്‍ കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനത്ത് ചേരുന്ന ശബരിമല കര്‍മ്മ സമിതിയുടെ യോഗത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട ചുമതലകള്‍ വിഭജിച്ചു നല്‍കും.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടെയാണ് 'ശബരിമല മാസ്റ്റര്‍ പ്ലാനി'ന് രൂപം നല്‍കിയത്. ആര്‍.എസ്.എസ്-വിശ്വഹിന്ദു പരിക്ഷത് നേതാക്കളായ എ.ആര്‍ മോഹനന്‍, എസ്.ജെ.ആര്‍ കുമാര്‍ എന്നിവരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. മകരവിളക്ക് കഴിയുന്നതോടെ മാസ്റ്റര്‍ പ്ലാനിന്റെ രണ്ടാംഘട്ടത്തിന് തുടക്കമാകും. ഒന്നാംഘട്ടത്തിലുണ്ടായ നേട്ടവും കോട്ടവും അവലോകനം ചെയ്ശേഷമേ രണ്ടാം ഘട്ടത്തിന് അന്തിമരൂപം നല്‍കൂ. ലോകസഭ തെരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമാക്കി നിര്‍ത്തുന്നതും അതു രാഷ്ട്രീയനേട്ടമാക്കി മാറ്റുന്നതിനുമുള്ള തന്ത്രങ്ങള്‍ക്കാകും രണ്ടാംഘട്ടത്തില്‍ മുന്‍ഗണന നല്‍കുക.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 31, 2018 4:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉത്തരേന്ത്യയിൽ ഭരണം നൽകിയത് രാമമന്ത്രം; കേരളം പിടിക്കാൻ ശരണമന്ത്രവുമായി ബിജെപി


