കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻറിലെ പുക ദേശീയ പാതയിലും പടരുന്നു. പാലാരിവട്ടം ബൈപ്പാസിലും കലൂർ സ്റ്റേഡിയം പരിസരത്തും പുക പടർന്നു കൊണ്ടിരിക്കുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. കൊച്ചി പോർട്ട് ട്രെസ്റ്റിൽ നിന്നുള്ള ഫയർ യൂണിറ്റികൾ ഇന്നെത്തും.
പുകയുയർത്തുന്ന പ്രശ്നങ്ങൾ കാരണം ജനങ്ങൾ ഞായറാഴ്ച പരമാവധി വീടിനുള്ളിൽ തന്നെ തുടരണമെന്നാണ് നിർദേശം. ശ്വാസതടസ്സം ഉൾപ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിന് എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിലെയും മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജൻസികളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയിയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു. ഭാവിയിൽ തീപിടിത്തം തടയുന്നതിന് നിരീക്ഷണം ശക്തമാക്കാനും വേഗത്തിൽ പ്രതികരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
Also Read- തീപിടിത്തം നിയന്ത്രണവിധേയം; ബ്രഹ്‌മപുരത്തിനടുത്ത ആളുകൾ ഞായറാഴ്ച വീടുകളിൽ കഴിയണമെന്ന് കളക്ടർ
അതേസമയം, തീപിടുത്തത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി കോർപ്പറേഷന് പിഴ ചുമത്തുമെന്നാണ് സൂചന. വൻ പാരിസ്ഥിതിക ആഘാതമാണ് മാലിന്യ പ്ലാന്റിൽ തീപിടിച്ചതു മൂലം ഉണ്ടായിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ പരിസ്ഥിതിക്കുണ്ടായ ആഘാതവും മറ്റു നഷ്ടങ്ങളുമെല്ലാം വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ നഗരസഭയ്ക്ക് വീണ്ടും പിഴ ചുമത്തും.
തീപിടുത്തത്തിൽ 15 ദിവസത്തിനകം നഗരസഭ വിശദീകരണം നൽകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.